റേഷന്‍കാര്‍ഡ് വിതരണം അധികൃതര്‍ മറന്നോ?

PKD-RATIONവടകര: കാലാവധി കഴിഞ്ഞ് മൂന്നു വര്‍ഷമായിട്ടും പുതിയ റേഷന്‍കാര്‍ഡ് ലഭ്യമായില്ല. വിവിധ ആവശ്യങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് വേണ്ടവര്‍ വെട്ടിലായ സ്ഥിതിയാണ്. 2008ല്‍ വിതരണം ചെയ്ത റേഷന്‍ കാര്‍ഡാണ് ഇപ്പോഴും നിലവിലുള്ളത്. 2013ല്‍ കാലാവധി തീര്‍ന്ന കാര്‍ഡ് തന്നെ വിവിധ സാധനങ്ങള്‍ വാങ്ങാനും മറ്റും ഉപയോഗിക്കുന്നു.  എപിഎല്‍, ബിപിഎല്‍, അന്ത്യോദയ, അന്നപൂര്‍ണ വിഭാഗങ്ങളിലായി കേരളത്തില്‍ 82,60,619 റേഷന്‍ കാര്‍ഡുകളാണ് വേണ്ടത്. എപിഎല്‍ വിഭാഗത്തില്‍ 62,07,717, ബിപിഎല്‍- 14,76,841, അന്ത്യോദയ- 5,76,056, അന്നപൂര്‍ണ- 27,145 എന്നിങ്ങനെയാണ് റേഷന്‍ കാര്‍ഡ് ലഭിക്കേണ്ടത്.

ഇവ തയ്യാറായിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ചുള്ള പട്ടിക വില്ലേജ്, പഞ്ചായത്ത് ഓഫീസുകളില്‍ പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങളും പരാതികളും ശേഖരിച്ച ശേഷം പരിശോധന നടത്തിയിട്ടേ  വിതരണം ആരംഭിക്കൂ എന്നാണ് പൊതുവിതരണ വകുപ്പിന്റെ നിലപാട്. ഈ നടപടിക്രമങ്ങള്‍ എന്നു പൂര്‍ത്തിയാകുമെന്ന് വ്യക്തമായ ധാരണയില്ല. രണ്ടു വര്‍ഷം മുമ്പ് റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ പൂരിപ്പിച്ചു നല്‍കിയപ്പോള്‍ തെറ്റുകള്‍ കടന്നുകൂടിയിരുന്നു. ഇത് നേരെയാക്കാന്‍ സമയമെടുത്തതാണ് പ്രശ്‌നമായത്. കാര്‍ഡ് തയാറാക്കാന്‍ ചുമതലപ്പെട്ടവരുടെ അനാസ്ഥ കാര്യങ്ങള്‍ അവതാളത്തിലാക്കി.

പുതിയ റേഷന്‍ കാര്‍ഡ് വിതരണം തടസപ്പെട്ടതോടെ വെട്ടിലായ കുടുംബങ്ങള്‍ ഏറെയാണ്. റേഷന്‍ കാര്‍ഡില്‍ പുതുതായി പേര് ചേര്‍ക്കല്‍, താമസം മാറിയ കുടുംബങ്ങളുടെ റേഷന്‍ഷാപ്പ് മാറ്റല്‍, മേല്‍വിലാസം മാറ്റല്‍, റേഷന്‍ യൂണിറ്റ് വര്‍ധിപ്പിക്കല്‍ തുടങ്ങി നിരവധി നടപടികള്‍ വര്‍ഷങ്ങളായി നടക്കുന്നില്ല. റേഷന്‍ കാര്‍ഡിലെ മേല്‍വിലാസവും താമസം മാറിയ കുടുംബങ്ങളുടെ മേല്‍വിലാസവും വ്യത്യസ്തമായതിനാല്‍ പല കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കാനും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനും ബുദ്ധിമുട്ടുണ്ടായിരിക്കുകയാണ്.

നൂറുകണക്കിന് കുടുംബങ്ങളാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്. സപ്ലൈ ഓഫീസിനെ സമീപിക്കുമ്പോള്‍ പുതിയ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യാതെ പ്രശ്‌നം പരിഹരിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് അധികൃതരുടേത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ  റേഷന്‍ കാര്‍ഡ് വിതരണം ഉടന്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

Related posts