റേഷന്‍ കാര്‍ഡിനായുള്ള കാത്തിരിപ്പ് ഇനിയും നീളും

PKD-RATIONവൈത്തിരി: പുതിയ റേഷന്‍ കാര്‍ഡ് നല്‍കുന്നതിനായി കഴിഞ്ഞ യൂഡിഎഫ് സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡം അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാര്‍ മാറ്റം വരുത്തുന്നതിനാല്‍ റേഷന്‍ കാര്‍ഡിനായുള്ള കാത്തിരിപ്പ് നീളും. കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലാത്ത സാഹചര്യത്തില്‍ പുതിയ കാര്‍ഡ് ലഭിക്കണമെങ്കില്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. മുമ്പ് താലൂക്ക് തലത്തില്‍ റാങ്ക് നിര്‍ണയിച്ച് മുന്‍ഗണനാ വിഭാഗങ്ങളെ കണ്ടത്താനായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനമുണ്ടായിരുന്നത്. എന്നാല്‍ എല്ലാ താലൂക്കിലും മുന്‍ഗണന കാര്‍ഡുകളുടെ എണ്ണം ഒരുപോലെയായാല്‍ അര്‍ഹരായവര്‍ പുറത്താകാന്‍ ഇടയുണ്ടന്നാണ് പുതുതായി അധികാരത്തിലേറിയ ഇടുതു സര്‍ക്കാര്‍ കണ്ടത്തിയിരിക്കുന്നത്. ഇതു ഒഴിവാക്കാനായി റാങ്ക് നിര്‍ണയം സംസ്ഥാനതലത്തിലാക്കാനാണ് പുതിയ സര്‍ക്കാരിന്റെ ആലോചന. ഇങ്ങനെ വരുമ്പോള്‍ പുതിയ കാര്‍ഡ് കൈയില്‍ കിട്ടാന്‍ മാസങ്ങളെടുക്കും.

2013ല്‍ കാലാവധി പൂര്‍ത്തിയായ റേഷന്‍ കാര്‍ഡുകള്‍ പുതുക്കി നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് കാലമേറെയായി. വയനാട്ടില്‍ വൈത്തിരി, മാനന്തവാടി, ബത്തേരി, താലൂക്കുകളിലായി ആദിവാസി കുടുംബങ്ങളുടെതടക്കം ഒരുപാട് റേഷന്‍ കാര്‍ഡുകളാണ് ലഭിക്കാനുള്ളത്. ഏറ്റവും അവസാനം കഴിഞ്ഞ ജനുവരിയില്‍ കാര്‍ഡ് വിതരണം ചെയ്യുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ അത് വെറും വാക്കായി മാറി. 2014 നവംബര്‍ ഒന്നിനാണ് പുതിയ റേഷന്‍ കാര്‍ഡ് പുറത്തിറക്കാന്‍ 19 കോടി രൂപയ്ക്ക് സി ഡിറ്റിന് കരാര്‍ നല്‍കിയത്. തൊട്ടടുത്ത മാസം തന്നെ കാര്‍ഡിനുള്ള അപേക്ഷ വിതരണം ചെയ്യുകയും ചെയ്തു. 2015ല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് അപേക്ഷകള്‍ ശേഖരിക്കുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് വിവരങ്ങള്‍ ഔണ്‍ലൈനാക്കുന്ന നടപടികള്‍ ആരംഭിച്ചു.

എന്നാല്‍ കാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തില്‍ പൂര്‍ത്തിയാക്കാനായില്ല. അപേക്ഷയിലെ വിവരങ്ങള്‍ കാര്‍ഡില്‍ അച്ചടിച്ച് വന്നപ്പോള്‍ വ്യാപകമായ തെറ്റുകളുണ്ടായിരുന്നു. ഫോട്ടോകളും മറ്റ് വിവരങ്ങളുമെല്ലാം തെറ്റിയിട്ടായിരുന്നു പ്രിന്റ് ചെയ്തു വന്നിരുന്നത്. എന്നാല്‍ കുറേക്കാലം ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഉദ്യേഗസ്ഥര്‍ സ്വീകരിച്ചില്ല. പിന്നീട് ഓണ്‍ലൈനായി തെറ്റുതിരുത്താനായിരുന്നു ശ്രമം. അതും പരാജയപ്പെട്ടപ്പോള്‍ റേഷന്‍ കടക്കാരുടെ സഹായത്തോടെ തെറ്റുതിരുത്താനായി ശ്രമങ്ങള്‍. കാര്‍ഡിന്റെ പ്രിന്റ് കാര്‍ഡ് ഉടമകള്‍ക്ക് നല്‍കി തെറ്റ് തിരുത്തല്‍ നടപടികളും സ്വീകരിച്ചിരുന്നു. റേഷന്‍ കടകള്‍ വഴി ഇതിന്റെ വിതരണവും നടന്നു. ഇതും കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാരണം ഏറെവൈകി.

മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതിലെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് നിലവിലെ കാര്‍ഡ് വിതരണത്തിലെ പ്രധാന പ്രശ്‌നം. മെയ് മാസം നിയമസഭാ തെരഞ്ഞടുപ്പ് അരംഭിച്ചതോടെ അന്ന് ആ ജോലിയും അനിശ്ചിതത്വത്തിലാകുകയായിരുന്നു. ഇനി പുതിയ സര്‍ക്കാരിന്റെ കണ്ടെത്തലുകളും മാറ്റങ്ങളും ആരംഭിക്കുമ്പോഴേക്കും പുതിയ കാര്‍ഡിനുള്ള കാത്തിരിപ്പ് മറ്റൊരു വര്‍ഷത്തിലേക്കാണ് നീളുന്നത്.

Related posts