ഒറ്റപ്പാലം: റോഡുകളുടെ തകർച്ചയെ തുടർന്ന് ചെർപ്പുളശേരിയിൽ ഓഗസ്റ്റ് രണ്ടിന് സ്വകാര്യബസുകൾ സർവീസ് നിർത്തും. ചെർപ്പുളശേരി-ഒറ്റപ്പാലം, പട്ടാന്പി- ചെർപ്പുളശേരി റൂട്ടുകളിലാണ് സ്വകാര്യബസുകൾ സൂചനാ പണിമുടക്ക് നടത്തുന്നത്.
ബസുടമകളുടെയും തൊഴിലാളികളുടെയും സംയുക്തയോഗമാണ് തീരുമാനമെടുത്തത്. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ ഓഗസ്റ്റ് എട്ടുമുതൽ രണ്ടു റൂട്ടുകളിലും അനിശ്ചിതകാലസമരം തുടങ്ങാനാണ് തീരുമാനം. ഒറ്റപ്പാലം റൂട്ടിൽ ചെർപ്പുളശേരി-കീഴൂർ റോഡുവരെയും പട്ടാന്പി റൂട്ടിൽ ചെർപ്പുളശേരി-പേങ്ങാട്ടിരി വരെയും പ്രത്യക്ഷ സമരരംഗത്തിറങ്ങാൻ തീരുമാനിച്ചെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
ഒറ്റപ്പാലം റൂട്ടിൽ എലിയപറ്റ, കുറ്റിക്കോട്, തൃക്കടീരി, കീഴൂർ റോഡ് എന്നിവിടങ്ങളിലെല്ലാം റോഡ് തകർന്നുകിടക്കുകയാണ്. പലയിടത്തും റോഡുകളില്ലെന്ന് പറയാം. റോഡുകളിൽ മണ്ണും ചെളിയും കൂടിക്കലർന്നു സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പ്രധാനപാത ഉൾപ്പെടെയുള്ളവ തകർന്നിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
നടക്കാൻപോലും കഴിയാത്ത വിധത്തിലാണ് റോഡുകൾ തകർന്നുകിടക്കുന്നത്. ഇത്തരം റൂട്ടുകളിൽ സർവീസ് നടത്തുന്നതുവഴി ടയറുകൾ പൊട്ടിപൊളിയുകയും ബസുകൾക്ക് കേടുപാടുണ്ടാകുന്നതായും ബസ് ജീവനക്കാർ ചൂണ്ടിക്കാട്ടി.