ലക്ഷ്യം പരമ്പര ജയം

sp-indiaറാഞ്ചി: പരമ്പര നേടാന്‍ ഇന്ത്യയും, സാധ്യത നിലനിര്‍ത്താന്‍ ന്യൂസിലന്‍ഡും ഇന്ന് റാഞ്ചിയില്‍ കച്ചകെട്ടി ഇറങ്ങുമ്പോള്‍ നാലാം ഏകദിനം കടുക്കും. നിലവില്‍ 2–1നു പരമ്പരയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യക്ക് ഇന്നു ജയിച്ചാല്‍ പരമ്പര നേടാനാവും. ഉച്ചയ്ക്ക് 1.30 മുതലാണു മത്സരം.

ന്യൂസിലന്‍ഡിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം ജീവന്‍മരണ പോരാട്ടമാണ്. ടെസ്റ്റിലെ സമ്പൂര്‍ണ തോല്‍വി അവരെ തളര്‍ത്തിയിട്ടുണ്ട്. രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് തിരിച്ചുവരവിന്റെ സൂചന നല്‍കിയെങ്കിലും മൂന്നാം ഏകദിനത്തില്‍ ധോണിയും കോഹ്ലിയും ബാറ്റ്‌കൊണ്ടു നല്‍കിയ മറുപടി അവരുടെ പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ പടര്‍ത്തി.

നായകത്തൂണുകള്‍ തന്നെയാണ് ഇന്ത്യയുടെ കരുത്ത്. റാഞ്ചിയിലെ കളത്തില്‍ ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നതും ധോണിയുടെയും കോഹ്ലിയുടെയും ബാറ്റിംഗ് മാത്രമാവും. രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനോട് കാലിടറിയെങ്കിലും മൂന്നാം മത്സരത്തില്‍ ടീമിന് ഗംഭീരമായ തിരിച്ചുവരവു സമ്മാനിച്ചത് ഇവരാണ്. നായകന്‍ ധോണി 91 പന്തില്‍ 80 റണ്‍സ് നേടിയപ്പോള്‍ ഉപനായകന്‍ കോഹ്ലി 154 റണ്‍സ് അടിച്ചുകൂട്ടിയത് വെറും 134 പന്തില്‍. ഇരുവരും ചേര്‍ന്നു നേടിയ 151 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. ഈ മത്സരത്തോടെ 9,000 റണ്‍സ് ക്ലബ്ബില്‍ ധോണി അംഗമാവുകയും ചെയ്തു.

ജന്മനാട്ടിലെ പിച്ചില്‍ പാഡണിയുമ്പോള്‍ കഴിഞ്ഞ ദിവസത്തെ മത്സരം ധോണിക്കു പകരുന്ന ആവേശവും ചെറുതാവില്ല. കോഹ്ലിക്കും റാഞ്ചിയിലെ ഗ്രൗണ്ട് പ്രിയപ്പെട്ടതാണെന്നതു കളിയില്‍ നിര്‍ണായകമാവും. ഇവിടെ കളിച്ച രണ്ടു കളിയിലും 79*, 139* എന്നതാണ് കോഹ്ലിയുടെ സമ്പാദ്യം.

ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും അജിങ്ക്യ രഹാനെയുടെയും മോശം പ്രകടനമാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും 49, 21, 13 എന്നിങ്ങനെയായിരുന്നു ഓപ്പണിംഗ് കൂട്ടുക്കെട്ടിന്റെ സമ്പാദ്യം. ടീമിനു മികച്ച തുടക്കം നല്‍കാന്‍ കഴിയുന്നില്ല എന്നത് ഇവര്‍ക്കുമേല്‍ കടുത്ത സമ്മര്‍ദം ചെലത്തുന്നുണ്ട്. ബൗളര്‍മാരെല്ലാംതന്നെ മികച്ച ഫോമിലാണെന്നത് ടീമിന് ആത്മവിശ്വസം നല്കുന്നു. സുരേഷ് റെയ്‌നയുടെ പുറത്താകലിലൂടെ ടീമിലെത്തിയ പാര്‍ട്ട് ടൈം ബൗളര്‍ കേദാര്‍ യാദവ് ഈ സംഘത്തിലേക്കു വരുന്നതോടെ ബൗളിംഗ് നിര ശക്തമാകും.

മറുവശത്ത് ജയം മാത്രം ലക്ഷ്യമാക്കി ഇറങ്ങുന്ന ന്യൂസിലന്‍ഡ് നേരിടുന്ന പ്രധാന വെല്ലുവിളി ബാറ്റ്‌സ്മാന്മാരുടെ സ്ഥിരതയില്ലായ്മയാണ്. ടോം ലാഥമും, ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഒഴികെ കിവീസ് നിരയില്‍ മറ്റാരുംതന്നെ പരമ്പരയില്‍ തിളങ്ങിയിട്ടില്ല. മാര്‍ട്ടിന്‍ ഗുപ്ടിലിന്റെയും റോസ് ടെയ്‌ലറുടെയും മോശം ഫോമാണ് കിവികളെ വലയ്ക്കുന്നത്. റാഞ്ചിയില്‍ വിജയം നേടണമെങ്കില്‍ ഇവര്‍ കളിയിലേക്കു മടങ്ങിവരുക തന്നെ വേണം. നിലവില്‍ വാലറ്റത്തിന്റെ ചെറുത്തുനില്‍പ്പാണ് കിവീസിന്റെ അത്താണി.

ഫിനിഷര്‍ റോള്‍ ഒഴിയാന്‍ ക്യാപ്റ്റന്‍ കൂള്‍…
അവസാന ഓവറില്‍ ജയിക്കാന്‍ 24 റണ്‍സാണെങ്കിലും ക്രീസില്‍ ധോണിയുണ്ടെങ്കില്‍ അതു സാധിക്കും… ഇത് ഇന്ത്യന്‍ ആരാധകരുടെ തകരാത്ത വിശ്വാസമാണ്. 2011 ലോകകപ്പിന്റെ ഫൈനലിലടക്കം ആ ഫിനിഷിംഗ് വൈഭവം ഒത്തിരിയേറെ വട്ടം ഇന്ത്യ കണ്ടുകഴിഞ്ഞു. എന്നാല്‍, പ്രായം ധോണിയെ തളര്‍ത്തിയോ? കഴിഞ്ഞ കുറേ മത്സരങ്ങളായി ആറാം നമ്പറിലിറങ്ങുമ്പോള്‍ പഴയ ധോണിയുടെ നിഴല്‍ മാത്രമാണു കാണുന്നത്. ന്യൂസിലന്‍ഡിനെതിരേയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നപ്പോള്‍ ഒരു ധോണി ഷോ എല്ലാവരും പ്രതീക്ഷിച്ചതാണ്. എന്നാല്‍, സംഭവിച്ചത് മറിച്ചും.

പക്ഷേ, മൂന്നാം ഏകദിനത്തിലുണ്ടായ മാറ്റങ്ങള്‍ ചില സൂചനകളാണെന്നാണ് വിലയിരുത്തല്‍. ധോണി സ്വയം നാലാം നമ്പറില്‍ ഇറങ്ങി. കോഹ്ലിയോടു ചേര്‍ന്നു ടീമിനെ വിജയത്തിലേക്കു നയിച്ചെങ്കിലും ധോണിയുടെ സ്ഥാനക്കയറ്റം ഏവരെയും ആശ്ചര്യപ്പെടുത്തി. മാറ്റത്തിനു കാരണം മത്സരശേഷം ധോണി തന്നെ വെളിപ്പെടുത്തി. ആറാം നമ്പറില്‍ വളരെക്കാലം താന്‍ കളിച്ചു. ഏകദേശം 200 ഇന്നിംഗ്‌സുകളില്‍ വാലറ്റത്തായിരുന്നു തന്റെ സ്ഥാനം. എന്നാല്‍, ഇപ്പോള്‍ സ്‌െ്രെടക്ക് കൈമാറാന്‍ സാധിക്കുന്നില്ല, അതുകൊണ്ട് ബാറ്റിംഗ് ഓര്‍ഡറില്‍ മുന്നോട്ടുകയറി. മറ്റുള്ളവര്‍ക്കു മത്സരം ഫിനിഷ് ചെയ്യാന്‍ അവസരം ലഭിക്കട്ടെ– ധോണി പറഞ്ഞു.

ആറാം നമ്പറില്‍ ധോണിയുടെ പ്രകടനങ്ങളെ ഒരിക്കലും വിലകുറച്ചു കാണാന്‍ സാധിക്കില്ല. പല കളികളിലും നീലപ്പടയെ ഒറ്റയ്ക്ക് വിജയത്തിലേക്കു നയിച്ചതിന്റെ ചരിത്രം ധോണിക്ക് ഉണ്ട്. എന്നാല്‍, ഇനി മനീഷ് പാണ്ഡെയ്ക്കും കേദാര്‍ യാദവിനും ഫിനിഷറുടെ റോളിലേക്കുയരാന്‍ അവസരം നല്കുകയാണ് ധോണി.

Related posts