ലിബിയയിലെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെയും മകന്റെയും മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

KTM-LIBIYAകോട്ടയം: ലിബിയയില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട വെളിയന്നൂര്‍ സ്വദേശികളായ മലയാളി നഴ്‌സിന്റെയും മകന്റെയും മൃതദേഹം ശനിയാഴ്ചയോടെ നാട്ടിലെത്തിക്കാനായേക്കും.    കൊല്ലപ്പെട്ട കുറവിലങ്ങാട് വെളിയന്നൂര്‍ വന്ദേമാതരം തുളസിഭവനില്‍ സുനു വിപിന്‍ (29), ഏകമകന്‍ പ്രണവ് (ഒന്നര) എന്നിവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചുമതല ലിബിയയിലെ ഒരു ഏജന്‍സി ഏറ്റെടുത്തു. നിലവില്‍ മൃതദേഹം ട്രിപ്പോളി മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയിലാണ്. എംബാം ചെയ്ത മൃതദേഹം രണ്ടു ദിവസത്തിനകം ട്രിപ്പോളിയില്‍നിന്നും റോഡ് മാര്‍ഗം ടൂണിഷ്യയിലേക്കു കൊണ്ടുപോകും.

അവിടെനിന്നും വിമാനമാര്‍ഗം കുവൈറ്റ് വഴി നെടുമ്പാശേരിയിലെത്തിക്കാമെന്നാണു ഏജന്‍സി നല്കുന്ന വിവരം.    മൃതദേഹത്തിനൊപ്പം സുനുവിന്റെ ഭര്‍ത്താവ് വിപിന്‍ അനുഗമിക്കുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനു 30,000 ലിബിയന്‍ ദിനാര്‍ ഫീസ് നല്കണം. വിപിനും ഭാര്യ സുനുവും ജോലി ചെയ്തിരുന്ന ആശുപത്രി പണം നല്കാമെന്നു ഏറ്റിരുന്നെങ്കിലും പിന്നീട് സാമ്പത്തിക ബുദ്ധിമുട്ട് വ്യക്തമാക്കി പിന്‍മാറി. ഇത് മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകാന്‍ കാരണമായി. ഇതോടെ ആദ്യം മൃതദേഹം നാട്ടിലെത്തിക്കാമെന്നേറ്റ ഏജന്‍സിയും പിന്‍മാറി. തുടര്‍ന്നു യുണൈറ്റഡ് നേഷ്യന്‍സിന്റെ സഹായത്തോടെ അധികാരത്തിലെത്തിയ സര്‍ക്കാര്‍ പണം നല്കാമെന്നേറ്റു.

ഇതനുസരിച്ചു ഇന്നലെ വിപിനു പണം സര്‍ക്കാര്‍ കൈമാറി. ഈ തുക ഇന്നലെ മൃതദേഹം നാട്ടിലെത്തുന്ന ഏജന്‍സിയ്ക്കും കൈമാറി. ട്രിപ്പോളിയ്ക്കുസമീപം ഇസ്രാത്ത് എന്ന എയര്‍പോര്‍ട്ട് ഉണ്ടെങ്കിലും അവിടെനിന്നു വിമാന സൗകര്യങ്ങള്‍ ഇല്ല. അഞ്ച് മണിക്കൂര്‍ ആംബുലന്‍സില്‍ യാത്ര ചെയ്തു വേണം ട്യുണീഷ്യയില്‍ എത്താന്‍. ഇവിടെനിന്നും ഇന്ത്യയിലേക്കു വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ കുവൈത്തില്‍ എത്തിച്ചശേഷമേ നാട്ടിലെത്തിയ്ക്കാന്‍ കഴിയു. നിലവിലെ സാഹചര്യങ്ങളില്‍ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണു ചെയ്തുവരുന്നത്. വിപിനും മൃതദേഹം കൊണ്ടുപോകുന്നതിനുമുള്ള വിമാന ടിക്കറ്റ് ഇന്നു വിപിനു ലഭിക്കുമെന്നാണു വിപിനിന്റെ ലിബിയയിലെ സുഹൃത്തുക്കള്‍ പറയുന്നത്.

Related posts