ലീഗ് പ്രവര്‍ത്തകന്റെ വീടാക്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ 24 വര്‍ഷത്തിനുശേഷം പിടിയില്‍

ALP-ARRESTശ്രീകണ്ഠപുരം: മുസ്‌ലിംലീഗ് പ്രവര്‍ത്തകന്റെ വീടാക്രമിച്ചകേസില്‍ പിടികിട്ടാപ്പുള്ളിയായ സിപിഎം പ്രവര്‍ത്തകന്‍ 24 വര്‍ഷത്തിനുശേഷം പിടിയില്‍. രാമന്തളി തെക്കുമ്പാട്ടെ പി.വി. പ്രശാന്തനെ(48)യാണ് തളിപ്പറമ്പ് ഡിവൈഎസ്പി എ. സുരേന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. 1991 ഡിസംബര്‍ ഒന്‍പതിന് രാവിലെ പത്തോടെയായിരുന്നു കേസിനാസ്പദമായ സംഭവം. രാമന്തളി വടക്കുമ്പാട്ടെ പി.പി. ആസ്യയുടെ വീടിനുനേരേയാണ് ആക്രമണമുണ്ടായത്.

പി.വി. പ്രശാന്തന്റെ നേതൃത്വത്തിലുള്ള 20ഓളം സിപിഎം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി വീട്ടിലെത്തുകയും ആസ്യയെ കത്തികാട്ടി ഭീഷണിപ്പെടുത്തി വീട്ടുപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നാണ് കേസ്. തുടര്‍ന്ന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാളെ 2001ല്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഗള്‍ഫിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നു രാവിലെ തെക്കുമ്പാട്ട് വീട്ടില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ മറ്റുപ്രതികളെല്ലാം നേരത്തെതന്നെ പിടിയിലായിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍മാരായ എ. ജയരാജ്, സി.എച്ച്. സിദ്ദീഖ്, കെ. അബ്ദുള്‍ റഷീദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related posts