വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിര്‍മാണം: ഉന്നതതലസംഘം പരിശോധിച്ചു; കാലാവധിക്കുമുമ്പ് പണിപൂര്‍ത്തിയാക്കുമെന്ന് കമ്പനി

thurangamവടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിര്‍മാണം നിര്‍ത്തിവച്ചതു സംബന്ധിച്ച് നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ ചീഫ് ജനറല്‍ മാനേജര്‍ ചിന്നറെഡ്ഢിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം പാതവികസനം പരിശോധിക്കാന്‍ സ്ഥലത്തെത്തി. എന്‍എച്ച്എഐ പ്രോജ്ക്ട് ഡയറക്ടര്‍ എം.ആര്‍.ഗണേഷ്കുമാര്‍, ആറുവരിപ്പാത കരാര്‍ എടുത്തിട്ടുള്ള കെഎംസി കമ്പനി പ്രോജക്ട് ഡയറക്ടര്‍ ബാലകൃഷ്ണ, പ്രോജക്ട് മാനേജര്‍ സതീഷ് റെഡി, പ്രഗതി ഡയറക്ടര്‍ എം.വി.കൃഷ്ണരാജു, പ്രോജക്ട് കണ്‍സള്‍ട്ടന്റ്, മറ്റു സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് പാതവികസനവും കുതിരാനിലെ ട്വിന്‍ ട്യൂബ് ടണല്‍നിര്‍മാണവും പരിശോധിച്ചത്. ടണല്‍നിര്‍മാണത്തില്‍ വലിയ പുരോഗതിയുണ്ടെന്നു സംഘം വിലയിരുത്തി.

ടണല്‍നിര്‍മാണം തടസപ്പെടാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഫണ്ട് ലഭ്യമാക്കുന്നതിനും എന്‍എച്ച്എഐ നടപടി സ്വീകരിക്കും. ഇടതുഭാഗത്തെ തുരങ്കനിര്‍മാണം ഇപ്പോള്‍ 64 മീറ്ററായി. ഇത് അഭിനന്ദനാര്‍ഹമായാണ് സംഘം കാണുന്നത്. പ്രഗതി എന്‍ജിനീയറിംഗ് ആന്‍ഡ് റെയില്‍ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ടണല്‍ നിര്‍മാണം നടത്തുന്നത്. കെഎംസിയാണ് പ്രഗതിക്കു തുരങ്കനിര്‍മാണം ഉപകരാര്‍ നല്കിയിട്ടുള്ളത്.

തുരങ്കങ്ങളുടെ മറുഭാഗം തുരക്കുന്നതിനുള്ള പ്രവൃത്തികള്‍ ഈമാസം 20ന് ആരംഭിക്കുമെന്നും പ്രഗതി എന്‍ജിനീയറിംഗ് കമ്പനി അധികൃതര്‍ അറിയിച്ചു. ഇതിനായി രണ്ടാഴ്ചയ്ക്കുള്ളില്‍ മറ്റൊരു ബൂമര്‍ കൂടിയെത്തും. നിശ്ചിത കാലാവധിക്കുള്ളില്‍തന്നെ രണ്ടു തുരങ്കങ്ങളുടെയും പണികള്‍ പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രഗതി കമ്പനി. ഇതിനായി രാപ്പകല്‍ പണികള്‍ നടന്നുവരികയാണ്. അതേസമയം, ഫണ്ട് ലഭിക്കാത്തതിനെതുടര്‍ന്ന് നിര്‍ത്തിവച്ച റോഡ് വികസനപ്രവൃത്തികള്‍ ഇനിയും ആരംഭിച്ചിട്ടില്ല.

Related posts