വധശ്രമക്കേസിലെ പ്രതിക്കൊപ്പം മുഖ്യമന്ത്രിയും ഡിജിപിയും വേദി പങ്കിട്ടതു വിവാദമായി; മുഖ്യമന്ത്രി പ്രസംഗിച്ചത് പോലീസിലെ അഴിമതിയെക്കുറിച്ചും ക്രിമിനല്‍ സ്വഭാവത്തെക്കുറിച്ചും

pinaകൊച്ചി: വധശ്രമക്കേസിലെ പ്രതിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും വേദി പങ്കിട്ടതു വിവാദമാകുന്നു. മാധ്യമ പ്രവര്‍ത്തന്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഡിവൈഎസ്പി അബ്ദുള്‍ റഷീദാണു കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന കേരള പോലീസ് സര്‍വീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷപദവി അലങ്കരിച്ചത്. അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റാണ് അബ്ദുള്‍ റഷീദ്. സംഭവത്തില്‍ സംസ്ഥാന ഇന്റലിജന്റ്‌സിനോടു മുഖ്യമന്ത്രി വിശദീകരണം തേടിയതായാണു സൂചന.

പോലീസ് ഉദ്യോഗസ്ഥരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു ചടങ്ങില്‍വച്ച് ഇദ്ദേഹം മുഖ്യമന്ത്രിക്കു നിവേദനവും നല്‍കിയിരുന്നു. തുടര്‍ന്നു മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ പോലീസിലെ അഴിമതിയെക്കുറിച്ചും ക്രിമിനല്‍ സ്വഭാവത്തെക്കുറിച്ചും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍, താന്‍ ഉദ്ഘാടകനായ സമ്മേളനത്തിന്റെ അധ്യക്ഷന്‍ വധശ്രമക്കേസിലെ പ്രതിയാണെന്നു പിണറായി വിജയന്‍ അറിഞ്ഞിരുന്നില്ലെന്നാണു സൂചന. ഇതു സംബന്ധിച്ച് ഇന്റലിജന്റസും മുഖ്യമന്ത്രിക്കു വിവരം നല്‍കിയിരുന്നില്ലെന്നാണ് അറിയുന്നത്.

2011 ഏപ്രില്‍ 16നാണ് മാധ്യമ പ്രവര്‍ത്തകനായ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമമുണ്ടായത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചതിനു ശേഷമാണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. നിലവില്‍ സിബിഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരുകയാണ്. എന്നാല്‍, കേസില്‍നിന്ന് അബ്ദുള്‍ റഷീദിനെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒഴിവാക്കിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടും ഉണ്ട്.

Related posts