അനില്‍ തോമസ്
കോട്ടയം: വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങ ള്‍ തടയുന്നതിനും സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനും സ്ഥാപിച്ച ജില്ലയിലെ പ്രഥമ വനിതാ സ്റ്റേഷനി ല്‍ “പെണ്‍പോലീസി’നും രക്ഷയില്ല. പീഡനം തടയേണ്ടവര്‍ തന്നെ പീഡനത്തിനിരയാകുന്ന അവസ്ഥ. അമിത ജോലി ഭാരവും മേലുദ്യോഗസ്ഥരുടെ മാനസിക പീഡനവും മൂലം കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ജോലി ചെയ്യേണ്ടിവരികെയാണു വനിതാ സ്റ്റേഷനിലെ പോലീസുകാരികള്‍. നില്‍ക്കക്കള്ളിയില്ലാതായതോടെ പലരും സ്വയം വിരമിക്കലിനൊരുങ്ങുകയാണ്.
സ്ത്രീകള്‍ക്കെതിരെയുള്ള ജില്ലയിലെ മുഴുവന്‍ കേസുകളും കൈകാര്യം ചെയ്യുന്നതിനായി ജനുവരി 31 ന് കൊട്ടിയാഘോഷിച്ചു തുടങ്ങിയ പ്രഥമ വനിതാ സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും അവഗണനയുടെ നിഴലില്‍ തന്നെയാണ്. ഒരു എസ്‌ഐയും രണ്ട് എഎസ്‌ഐമാരും ഉള്‍പ്പടെ 25ലധികം പോലീസ് ഉദ്യോഗസ്ഥകളാണ് ഇവിടെയുള്ളത്. സ്‌റ്റേഷനു സ്വതന്ത്ര അധികാരമില്ലാത്തതിനാല്‍ എന്തു ജോലിയാണ് ചെയ്യേണ്ടതെന്ന് ഇവര്‍ക്ക് ഒരു ധാരണയുമില്ല. രാവിലെ മേലുദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന പ്രകാരം ഓരോരുത്തര്‍ ഓരോ സ്ഥലങ്ങളില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുകയാണ് പതിവ്. സ്റ്റേഷനിലെത്തുന്ന പരാതികള്‍ സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍പോലും ഇവര്‍ക്ക് സമയം കിട്ടുന്നില്ല. എന്നിട്ടും പണിയൊന്നുമില്ലാതെ വെറുതെയിരിക്കുകയാണെന്നാണ് മേലുദ്യോഗസ്ഥരുടെ ആക്ഷേപമെന്നാണ് ഇവരുടെ പരാതി.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 120 പരാതികളാണു സ്റ്റേഷനിലെത്തിയത്. ഇതിലേറെയും ഗാര്‍ഹിക പീഡനവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായിരുന്നു. പക്ഷെ ഒന്നില്‍പോലും കേസെടുക്കാന്‍ കഴിഞ്ഞില്ല. സ്റ്റേഷന്റെ സ്വതന്ത്ര അധികാരം നിര്‍ണയിച്ചുകൊണ്ട് പോലീസ് ആസ്ഥാനത്തു നിന്നുള്ള സര്‍ക്കുലര്‍ ലഭിച്ചിട്ടില്ലാത്തതിനാലാണ് കേസെടുത്ത് നിയമനടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്തത്. സംസ്ഥാനത്ത് ആരംഭിച്ച പല വനിതാ പോലീസ് സ്‌റ്റേഷനുകളുടെ അവസ്ഥയും ഇതുതന്നെയാണ്. അവഗണനയിലും മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തിലും കഴിയുന്ന തങ്ങള്‍ക്കു മറ്റു സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ധാര്‍മികമായി എങ്ങനെ പരിഹരിക്കാനാകുമെന്നാണ് ഇവര്‍ ചോദ്യം ഉന്നയിക്കുന്നത്. ‘
കോട്ടയം ഡിവൈഎസ്പിയുടെ അധികാരത്തിന്‍ കീഴിലാണ് വനിതാ സ്റ്റേഷന്‍ വരുന്നതെങ്കിലും ഏതു സര്‍ക്കിളിന്റെ കീഴിലാണെന്നതു സംബന്ധിച്ച് ഇവിടെയുള്ളവര്‍ക്ക് ഒരു പിടിയുമില്ല. സ്ഥലപരിധി വച്ച് ഈസ്റ്റ് സര്‍ക്കിളിന്റെ കീഴിലാണ് സ്റ്റേഷനിരിക്കുന്നത്. എന്നാല്‍ അധികാരപരിധി ജില്ല മുഴുവനാണ്. സ്ത്രീകളുമായി ബന്ധപ്പെട്ട ജില്ലയിലെ എവിടെ നടക്കുന്ന കുറ്റകൃത്യവും ഇവിടെ പരാതിയായി സ്വീകരിച്ച് കേസെടുക്കാം. പക്ഷെ, സ്റ്റേഷന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ആര്‍ക്കും ഒരു വ്യക്തതയും ഇല്ല. വനിതാ സെല്ലിനു പ്രത്യേക സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉണ്ടെങ്കിലും ഇവരുടെ അധികാര പരിധിയിലാണോ സ്റ്റേഷന്‍ വരുന്നതെന്ന കാര്യത്തിലും സംശയം നിലനില്‍ക്കുകയാണ്.
സ്റ്റേഷനിലെത്തുന്ന പരാതികള്‍ കേസായി സ്വീകരിച്ചാല്‍ വ്യവഹാരത്തിനായി ഏതു കോടതിയെ സമീപിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. ഒരു പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനക്ഷമമായാല്‍ അവിടെയെത്തുന്ന കേസുകള്‍ കൈകാര്യം ചെയ്യേണ്ട കോടതിയും നിശ്ചയിക്കേണ്ടതാണ്. എന്നാല്‍ പോലീസ് ആസ്ഥാനത്തുനിന്നും സര്‍ക്കുലര്‍ ലഭിച്ചിട്ടില്ലാത്തതില്‍ ഈക്കാര്യങ്ങളില്‍ ഇപ്പഴും അവ്യക്ത നിലനില്‍ക്കുകയാണ്.
ഒട്ടേറെ പരാധീനതകളുടെ നടുവിലാണു വനിതാ സ്റ്റേഷന്‍. അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും ഏറെ ഇവിടെ വരാനുണ്ട്. ഏറെ നാളത്തെ ആവശ്യത്തെ തുടര്‍ന്ന് പഴയ ഒരു ജീപ്പ് ഇവര്‍ക്ക് നല്‍കിയെങ്കിലും കഴിഞ്ഞ ദിവസം ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടിക്ക് പോകുന്നതിനിടെ വഴിയില്‍വച്ച് പണിമുടക്കി. അതോടെ ആകെയുണ്ടായിരുന്ന വാഹനവും നഷ്ടമായി. ഇപ്പോള്‍ ഈസ്റ്റ് സിഐയുടെ പഴയ ജീപ്പ് ചോദിച്ചു വാങ്ങിയാണ് എവിടെയെങ്കിലും പോകുന്നത്. ഈ ജിപ്പ് കിട്ടണമെങ്കില്‍പോലും ചിലപ്പോള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിയും വരും.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌റ്റേഷനിലെ വനിതാ പോലീസുകാര്‍ക്ക് വിശ്രമിക്കുന്നതിനായി മുറി ഒരുക്കിയിട്ടുണ്ടെങ്കിലും ആവശ്യമായ സൗകര്യങ്ങളില്ലെന്ന പരാതിയുണ്ട്. പൊതുജനത്തില്‍ സ്റ്റേഷനില്‍ വിളിച്ച് പരാതി നല്‍കാനോ, കേസ് സംബന്ധമായി മറ്റിടങ്ങളിലേക്ക് വിളിക്കാനോ ഇവിടെ ഒരു ഫോണ്‍ പോലുമില്ല. കുറ്റവാളികളെ പാര്‍പ്പിക്കാന്‍ ലോക്കപ്പും സ്റ്റേഷനില്‍ ഒരുക്കിയിട്ടില്ല. സ്ത്രീകളെ രാത്രിയില്‍ ലോക്കപ്പിലിടാന്‍ നിയമം അനുവദിക്കില്ലെങ്കിലെന്നു കാട്ടിയാണ് ഇവിടെ ലോക്കപ്പ് നിര്‍മിക്കാതിരുന്നത്.
എന്നാല്‍ ക്രിമിനല്‍ സ്വഭാവവും മാനസിക പ്രശ്‌നങ്ങളുമുള്ള കുറ്റവാളികളെ എന്തു ധൈര്യത്തിലാണ് ലോക്കപ്പില്ലാത്ത സ്റ്റേഷനില്‍ നിര്‍ത്തുന്നതെന്നാണ് വനിതാ പോലീസുകാര്‍ ചോദിക്കുന്നത്. സ്‌റ്റേഷനിലേക്കു വേണ്ട ആവശ്യങ്ങള്‍ കാട്ടി പോലീസ് ആസ്ഥാനത്തേക്ക് കത്തയച്ചിട്ടുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു.