വന്നപ്പളേ പണിയായി..! ജെഎസ്എസ് വിട്ട ഷാജുവിന് സ്ഥാനാര്‍ഥിത്വത്തോടെ കോണ്‍ഗ്രസ് പ്രവേശം? അമ്പരപ്പോടെ പ്രദേശികനേതൃത്വം

top-shajuപന്തളം: ജെഎസ്എസില്‍ നിന്ന് രാജിവച്ച് പുറത്തു വന്ന മുന്‍ എംഎല്‍എ കെ.കെ.ഷാജുവിന് കോണ്‍ഗ്രസ് പ്രവേശം കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിത്വത്തോടെയെന്ന് സൂചന. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന പരിചയപ്പെടുത്തലില്‍ അടൂര്‍ മണ്ഡലത്തില്‍ ഷാജു പ്രചാരണവും തുടങ്ങിയതോടെ കോണ്‍ഗ്രസിന്റെ പ്രദേശിക നേതൃത്വങ്ങള്‍ അമ്പരപ്പിലായി. കെ.ആര്‍.ഗൗരിയമ്മ സിപിഎമ്മിലേക്ക് മടങ്ങിയതോടെ, യുഡിഎഫില്‍ തന്നെ നിലകൊണ്ട  ജെഎസ്എസ് വിഭാഗത്തിലെ പ്രധാന നേതാവായിരുന്ന ഷാജു, കഴിഞ്ഞ 29നാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി  അടൂരില്‍ ഷാജു മത്സരിക്കുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നതിനാല്‍,  ജെഎസ്എസില്‍ നിന്നുള്ള രാജി ഇത്തരം അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നതായി.

അടൂരില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാരെന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ലെങ്കിലും അടുത്ത ദിവസങ്ങളിലായി നടക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ഒട്ടും പിടികിട്ടുന്നില്ലെന്ന മട്ടിലാണ് നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും അണികളും. 2011ലെ തെരഞ്ഞെടുപ്പിലാണ് പന്തളം കൂടി ചേര്‍ക്കപ്പെട്ട് അടൂര്‍ നിയോജക മണ്ഡലം നിലവില്‍ വരുന്നത്. ഗ്രൂപ്പ് വീതംവയ്പില്‍ മണ്ഡലം ഐ വിഭാഗത്തിനെന്നായിരുന്നു ധാരണയും. ഇതനുസരിച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പന്തളം സുധാകരന്‍ സ്ഥാനാര്‍ത്ഥിയായത്. ഗ്രൂപ്പ് പരിഗണനയില്‍ തന്നെയാണ് കെ.പ്രതാപന്റെ പേര് ഇത്തവണ പട്ടികയില്‍ സ്ഥാനം പിടിച്ചത്. എന്നാല്‍, ഇരു ഗ്രൂപ്പുകളെയും തള്ളി, ഘടകകക്ഷിയില്‍ നിന്ന് പൊടുന്നനെയെത്തിയ ഷാജു സ്ഥാനാര്‍ത്ഥിയാവും എന്ന പ്രചാരണങ്ങളാണ്  അണികളെ ഞെട്ടിച്ചിരിക്കുന്നത്.

അടൂരില്‍ നിന്നുള്ള ഒരു കെപിസിസി നിര്‍വാഹക സമിതി അംഗം ഉള്‍പ്പടെയുള്ളവരാണ് ഷാജുവിന് അനുകൂലമായ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതെന്നാണ് സൂചന. ഷാജുവിന് കൈപ്പത്തി ചിഹ്നം നല്കി മത്സരിപ്പിച്ചാല്‍ വിജയം ഉറപ്പാണെന്നും മറിച്ചാണ് തീരുമാനമെങ്കില്‍ തങ്ങളില്ലെന്നും ഇവര്‍ നേതൃത്വത്തെ അറിയിച്ചുവെന്നാണ് സൂചന. എങ്ങനെയും ഭരണ തുടര്‍ച്ച ലക്ഷ്യമിടുന്ന കോണ്‍ഗ്രസാകട്ടെ,  അടൂരിലെ നേതൃത്വത്തിന്റെ വാക്കുകള്‍ക്ക് മുന്‍തൂക്കം നല്കുകയായിരുന്നത്രെ. എന്നാല്‍, കേട്ടുകേഴ്‌വി പോലുമില്ലാത്ത വിധം ഘടകകക്ഷിയില്‍ നിന്നെത്തിയ ആളെ, പാര്‍ട്ടി ചിഹ്നവും സ്ഥാനാര്‍ത്ഥിത്വവുമായി വരവേറ്റത് അണികള്‍ സ്വീകരിക്കില്ലെന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ വാദം.

Related posts