വന്യജീവി ആക്രമണം: സുരക്ഷാ പ്രവര്‍ത്തനത്തിന് കൂടുതല്‍ തുക: വി.എസ്

vsപാലക്കാട്: മലമ്പുഴ വാരണിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുവാന്‍ ഫോറസ്റ്റ് അധികൃതര്‍ നടപടി സ്വീകരിച്ചതായി  ഭരണ പരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍  വി.എസ്. അച്യുതാനനന്ദന്‍ അറിയിച്ചു. മലമ്പുഴ നിയോജക മണ്ഡലത്തിലെ വിവിധ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് ഫലപ്രദമായി തടയുവാന്‍ ഇലക്ട്രിക്ക് ഫെന്‍സിങ്ങ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്.അച്ചുതാനന്ദന്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്ന്  വനം – വന്യജീവി വകുപ്പ് മന്ത്രി വി.എസ്. അച്ചുതാനന്ദന് ഉറപ്പ് നല്‍കിയത് .

വന്യമൃഗ ആക്രമണം തടയുന്നതിനായി പാലക്കാട് വനം ഡിവിഷനിലെ പ്രശ്‌ന ബാധിത മേഖലകളില്‍ കൂടുതലായി എലിഫന്റ് പ്രൂഫ് പഞ്ചുകള്‍ സോളാര്‍ പവര്‍ ഫെന്‍സിംങ്ങ് എന്നിവ നിര്‍മ്മിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ആദ്യം അനുവദിച്ച 15 ലക്ഷം രൂപക്ക് പുറമെ 20 ലക്ഷം രൂപ കൂടി ഈ സാമ്പത്തിക വര്‍ഷം വിലയിരുത്തിയിട്ടുണ്ട്. വന്യജീവി ആക്രമണത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനായി 15 ലക്ഷം രൂപയും ഇതിനോടകം വകയിരുത്തിയിട്ടുള്ളതായി വനം – വന്യജീവി വകുപ്പ് മന്ത്രി അറിയിച്ചു.

മലമ്പുഴ നിയോജക മണ്ഡലത്തിലെ പുതുശ്ശേരി ഗ്രാമ പഞ്ചായത്തിലെ കൊട്ടേക്കാട് , പൂയംപ്പറ്റ, അരിക്കുടി, നാംപള്ളം, എന്നീ മേഖലകളിലും അടുപ്പൂട്ടി  മലവാരം, അയ്യപ്പന്‍മല നെല്ലിശ്ശേരി മലവാരം എന്നീ പ്രദേശങ്ങളിലും മനുഷ്യ- വന്യജീവി സംഘര്‍ഷം നിയന്ത്രിക്കുന്നതിന് പാലക്കാട് ഫോറസ്റ്റ് ഡിവിവഷന് കീഴിലുള്ള ദ്രുത കര്‍മ്മസേനയുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കി വരുന്നുണ്ട്. കൂടാതെ പടക്കം,, റബ്ബര്‍ ബുള്ളറ്റ് എന്നിവ ഉപയോഗിച്ച് കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന വന്യ ജീവികളെ ഉള്‍വനങ്ങളിലേക്ക് തുരത്തുന്നതിനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്.

ശാശ്വത പരിഹാരം എന്ന നിലയില്‍ മേല്‍ പ്രദേശങ്ങളില്‍ അതിര്‍ത്തിയായി വരുന്ന ഒന്നാം പുഴ മുതല്‍ പറച്ചാത്തി വരെയും ചേമ്പന മുതല്‍ 53 കോറി വരെയുള്ള സ്ഥലങ്ങളിലെ വനാതിര്‍ത്തികളില്‍ 11 കിലോമീറ്ററോളം നിലവിലുള്ള സൗരോര്‍ജ്ജ കമ്പി വേലി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി ദര്‍ഘാസ് നടപടിള്‍ പൂര്‍ത്തീകരിച്ച് പണി ആരംഭിക്കുന്നതിനുള്ള നടപടികള്‍  സ്വീകരിച്ചിട്ടുണ്ട്. ഈ പണി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് സൗരോര്‍ജ്ജ കമ്പി വേലികള്‍ യഥാവിധി സംരക്ഷിക്കുന്നതിന് പ്രദേശവാസികളെ ഉള്‍പ്പെടുത്തി ഒരു സമിതിയും രൂപീകരിക്കും. വന്യജീവി ആക്രമണം തടയുന്നതിനായി പ്രശ്‌ന ബാധിത മേഖലകളില്‍ എലിഫന്റ് പ്രൂഫ് ട്രെഞ്ചുകള്‍ സോളാര്‍ പവര്‍ ഫെന്‍സിംങ്ങ് എന്നിവ നിര്‍മ്മിച്ച് ഫലപ്രദമായ രീതിയില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

Related posts