വരുമാനത്തിന്റെ മൂന്നിരട്ടി സമ്പാദ്യം: ടി.ഒ. സൂരജിനിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് ലോകായുക്തയില്‍; പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി

TO-surajതൃശൂര്‍: പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് വരുമാനത്തെക്കാള്‍ മൂന്നിരട്ടിയിലധികം സമ്പാദിച്ചതായുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് ലോകായുക്തയ്ക്കു സമര്‍പ്പിച്ചു. പൊതുപ്രവര്‍ത്തകന്‍ ജോര്‍ജ് വട്ടുകുളത്തിന്‍െറ ഹര്‍ജിയില്‍ ലോകായുക്ത വിജിലന്‍സിനോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടാണ് വിജിലന്‍സ് സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് സ്വീകരിച്ച ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിക്കുന്നത് സെപ്റ്റംബര്‍ 27ലേക്കു മാറ്റി.

അന്വേഷണത്തിന്‍െറ ആദ്യഘട്ടത്തില്‍ കോടികളുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയതിനെതുടര്‍ന്ന് സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനു കത്ത് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, ഇടുക്കി, തൃശൂര്‍ ജില്ലകളിലും, മംഗലാപുരത്തുമാണ് അനധികൃത സ്വത്തുക്കള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടിലുള്ളത്.

ഇവിടങ്ങളിലെല്ലാം ഭാര്യയുടെയും മൂന്നു മക്കളുടെയും പേരില്‍ ഭൂമിയും ഫഌറ്റുകളുമുണ്ട്. ആറ് ആഡംബര കാറുകളും സൂരജിനുണ്ട്. കൂടാതെ മകന്റെ പേരില്‍ മംഗലാപുരത്ത് വേറൊരു ആഡംബര ഫഌറ്റ്, കൊച്ചിയില്‍ സ്വന്തം പേരില്‍ കോടികള്‍ വില മതിക്കുന്ന ഭൂമിയും ഗോഡൗണും തുടങ്ങിയവയും കണ്ടെത്തി. തിരുവനന്തപുരത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 22.62 ലക്ഷം രൂപയും, 1513 യുഎസ് ഡോളറും, രണ്ട് സിംഗപ്പൂര്‍ ഡോളറും കണ്ടെടുത്തുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടൊപ്പം കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനില്‍ വിവിധ ടെന്‍ഡറുകളില്‍ ക്രമക്കേട് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. വിവിധ പരാതികളിലായി എറണാകുളം കോടതികളില്‍ കേസ് നിലനില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2004 മുതല്‍ 2014 വരെയുള്ള പത്തുവര്‍ഷത്തെ സൂരജിന്റെ വരുമാനത്തെയും ഈ കാലയളവില്‍ സമ്പാദിച്ച സ്വത്തുക്കളെയും കുറിച്ചാണ് വിജിലന്‍സ് പരിശോധിച്ചത്.

സസ്‌പെന്‍ഷനിലുള്ള സൂരജിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കേസും രജിസ്റ്റര്‍ ചെയ്തു. സിഡ്‌കോയില്‍ അനധികൃത നിയമനം നടത്തിയെന്ന പരാതിയില്‍ സൂരജിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഐഎഎസ് ഉദ്യോഗസ്ഥനായതിനാല്‍ സൂരജിനെ പ്രോസിക്യൂട്ട് ചെയ്യന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. സര്‍ക്കാരുകളുടെ അനുമതി ലഭിച്ചാല്‍ സൂരജിനെതിരായി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് വിജിലന്‍സ്. വിജിലന്‍സ് കോടതികളില്‍ ലഭിച്ചിട്ടുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണ നടപടികള്‍ നടക്കുന്നതിനാല്‍ ലോകായുക്തയിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് വിജിലന്‍സ് റിപ്പോര്‍ട്ട് ലോകാ യുക്തക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

Related posts