വര്‍ഗീയ ശക്തികള്‍ താവളമുറപ്പിച്ചാല്‍ കേരളം ദുഃഖിക്കേണ്ടി വരുമെന്ന് എ.കെ. ആന്റണി

alp-akantonyചാരുംമൂട്: ആര്‍എസ്എസ്-ബിജെപി വര്‍ഗീയ കക്ഷികളോട് ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള മൃദു സമീപനം സ്വീകരിച്ചാല്‍ നാളെ ദുഃഖിക്കേണ്ടി വരുമെന്നും വര്‍ഗീയ ശക്തികള്‍ താവളമുറപ്പിച്ചാല്‍ കേരളത്തെ ഗുജറാത്താക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി. ചാരുംമൂട് ജംഗ്ഷനു സമീപം മാവേലിക്കര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ബൈജു കലാശാലയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജാതിമത ചിന്തകള്‍ക്ക് അതീതമായി കേരളത്തിന്റെ മതേതരമണ്ണില്‍ മനുഷ്യര്‍ക്കു ഒന്നായി ജീവിക്കാനുള്ള സ്വാതന്ത്ര്യം നിലനിര്‍ത്തണം. സാമുദായിക സംഘര്‍ഷങ്ങളും അക്രമങ്ങളും ഇല്ലാതെ നാടിന് വികസനപരമായി മുന്നോട്ട് പോകണമെങ്കില്‍ യുഡി എഫ് ഭരണം തുടരണമെന്നും ആന്റണി പറഞ്ഞു.    വര്‍ഗീയ ശക്തികള്‍ അക്കൗണ്ട് തുറക്കാന്‍ എല്ലാ ശ്രമവും നടത്തുകയാണ് ഇതിനായി പ്രധാനമന്ത്രി മോദി പോലും തെക്കുവടക്ക് ഓടി നടന്ന് നുണപ്രചരണങ്ങള്‍ നടത്തുകയാണ്. ഇത്  ജനങ്ങള്‍ തിരിച്ചറിയണം.

ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് അക്കൗണ്ടു തുറക്കാമെന്ന ബിജെപിയുടെ മോഹം കേരളത്തിന്റെ മണ്ണില്‍ നടക്കില്ല. ജനങ്ങള്‍ക്ക് മാറ്റമുണ്ടായിട്ടും മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകള്‍ക്കു യാതൊരു മാറ്റവുമില്ല. പട്ടിണി കിടന്നു മാര്‍കിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി മുഷ്ടി ചുരുട്ടി ജനങ്ങള്‍ മുദ്രാവാക്യം വിളിച്ചകാലം മാറി. ഇന്നു മെച്ചപ്പെട്ട രീതിയില്‍ ജീവിക്കാനാണ് മനുഷ്യന്‍ ആഗ്രഹിക്കുന്നത്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം എന്നും നാടിന്റെ പുരോഗതിക്കു തടസമാണന്നും ആന്റണി പറഞ്ഞു.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഐക്യ ജനാധിപത്യ മുന്നണിക്കുള്ളില്‍ പ്രാദേശിക തലത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഭിന്നസ്വരങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതെല്ലാം മാറ്റിവച്ച് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നും എ.കെ. ആന്റണി ആവശ്യപ്പെട്ടു. താനും മൂന്നു തവണ മുഖ്യമന്ത്രിയായി ഇരുന്നിട്ടുണ്ടെന്നും എന്നാല്‍ ഊണും ഉറക്കവും വെടിഞ്ഞു വിശ്രമമില്ലാതെ ഓടിനടന്നു പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നും ആന്റണി പറഞ്ഞു.

രാജു മുകളേത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ്  എ.എ ഷുക്കൂര്‍, യുഡിഎഫ് ചെയര്‍മാന്‍ എം. മുരളി, അഡ്വ. കോശി എം. കോശി, അഡ്വ. കെ.പി. ശ്രീകുമാര്‍, അഡ്വ. കെ.ആര്‍. മുരളീധരന്‍, കല്ലുമലരാജന്‍, അഡ്വ. സണ്ണിക്കുട്ടി, ഷാഹുല്‍ ഹമീദ് റാവുത്തര്‍, വി. മാത്തുണ്ണി എന്നിവര്‍ പ്രസംഗിച്ചു.

Related posts