വളപട്ടണം പാലം നവീകരണ പ്രവൃത്തി ഊര്‍ജിതം

ekm-palampaniപാപ്പിനിശേരി: ദേശീയപാതയില്‍ വളപട്ടണം പാലത്തിന്റെ നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. മേല്‍പ്പാലത്തില്‍ കിഴക്കുവശത്ത് രണ്ടാംഘട്ട പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. 50 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലത്തിന്റെ പ്രധാനപ്പെട്ട 14 സ്ലാബുകളെ തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്ന ജോലികള്‍ക്കൊപ്പം ജീര്‍ണിച്ച ഭാഗത്തെ സിമന്റും കമ്പിയും ഇളക്കിമാറ്റി പകരം കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കുകയാണ്. ഈമാസം ആദ്യവാരത്തോടെയാണ് എറണാകുളം കലൂരിലെ സ്വകാര്യ കമ്പനിയായ പദ്്മജ ഗ്രൂപ്പ് ദേശീയപാതയിലെ വളപട്ടണം പാലത്തിന്റെ മേല്‍ഭാഗത്തെ പ്രവൃത്തി തുടങ്ങിയത്.

ആറുകോടി രൂപയോളം ചെലവഴിച്ചാണ് പാലത്തിന്റെ നവീകരണ പ്രവൃത്തി നടത്തുന്നത്. ഇരുഭാഗത്തെയും കോണ്‍ക്രീറ്റ് പൂര്‍ത്തിയായ ഉടന്‍ അത്യാധുനിക രീതിയില്‍ ഉപരിതലത്തില്‍ ഓരോ ഭാഗങ്ങളായി പ്രത്യേക മിശ്രിതം ചേര്‍ത്തുള്ള കോണ്‍ക്രീറ്റ് പ്രവൃത്തിയും നടത്തും. പ്രവൃത്തി നടക്കുന്നതിന്റെ എതിര്‍ ഭാഗത്തുകൂടിയാണ് വാഹനങ്ങള്‍ ഇപ്പോള്‍ കടത്തിവിടുന്നത്. ഇരുഭാഗത്തേക്കുമുള്ള ചരക്കുലോറികളും നാലുചക്ര വാഹനങ്ങളും പുതിയതെരു-കരിങ്കല്‍ക്കുഴി-ധര്‍മശാല വഴിയും ബസുകളും ഇരുചക്ര-മുച്ചക്രവാഹനങ്ങളും പാലം വഴിയുമാണ് കടത്തിവിടുന്നത്.

ഗതാഗത നിയന്ത്രണത്തിന് പോലീസിനെ കൂടാതെ കരാറുകാര്‍ ഏര്‍പ്പെടുത്തിയ തണ്ടര്‍ സെക്യൂരിറ്റി ഫോഴ്‌സുമാണുള്ളത്. ഗതാഗതക്കുരുക്ക് ബസ് സര്‍വീസുകളെ അവതാളത്തിലാക്കിയിട്ടുണ്ട്. മുന്‍ നിശ്ചയിച്ച പ്രകാരം നവംബര്‍ രണ്ടാംവാരത്തോടെ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പാലത്തിന്റെ ഇരുഭാഗത്തും അരിക് ഭിത്തി ഉറപ്പിക്കാനും തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും അവസാനഘട്ടമായി നടക്കും.

Related posts