കടന്നല്‍ യുവാവിനു സമ്മാനിച്ചത് കാര്‍ദര്‍ഷിയാന്‍ സഹോദരിമാരുടെ ചുണ്ടുകള്‍, കടന്നലിന്റെ അക്രമത്തിന്റെ കഥ കേള്‍ക്കാം

f 2ടെക്‌സാസിലെ ലീഗ് സിറ്റിയിലുള്ള ജോസ് റിവാസ് പ്രശസ്തനായത് അദ്ദേഹത്തിന്റെ ചുണ്ടുകള്‍ മൂലമാണ്. മാദകറാണികളായ കാര്‍ദര്‍ഷിയാന്‍ സഹോദരിമാരുടേതിനേക്കാള്‍ ആകര്‍ഷകമായായ ചുണ്ടുകളുമായി റിവാസ് നില്‍ക്കുന്ന ഫോട്ടോകള്‍ വൈറലായിക്കഴിഞ്ഞു. ഇങ്ങനെയുള്ള ചുണ്ടുമായൊന്നുമല്ല ജോസ് ജനിച്ചത്. ഇതിനു പിന്നിലെ കഥ പറയാം. ജോസിന്റെ വീടിന്റെ താക്കോല്‍ക്കൂട്ടം മകന്റെ കൈയ്യില്‍ നിന്നും പടിക്കെട്ടുകളിലെവിടെയോ വീണുപോയി. അതു തപ്പി പടിക്കെട്ടിലെത്തിയതാണ് ജോസ് താക്കോല്‍ കിട്ടി. അതിന്റെ കൂടെ അവിടെയുണ്ടായിരുന്ന കടന്നലിന്റെ വക കുത്തും. ഹോളിവുഡ് പടം കണ്ട് അനുഭവമുണ്ടെന്നു തോന്നുന്നു കടന്നല്‍ ചുണ്ടില്‍ തെരുതെരെ കുത്തി. കൂട്ടത്തില്‍ ചെവിയ്ക്കും കിട്ടി ഒന്നു രണ്ടെണ്ണം.

കുത്തുകിട്ടിയ പാടേ ജോസ് ഓടിയെങ്കിലും ചുണ്ടില്‍ മുത്തി മതിവരാത്തതിനാല്‍ രണ്ടെണ്ണം മേല്‍ച്ചുണ്ടില്‍ കടിച്ചുതൂങ്ങിയിരുന്നു. ആദ്യ കുത്തിനു തന്നെ ചുണ്ടുകള്‍ മരച്ചു പോയതിനാല്‍ ഇവ ചുണ്ടില്‍ തൂങ്ങിയ കാര്യം താന്‍ അറിഞ്ഞെല്ലെന്നു ജോസ് പറയുന്നു. ഇതു ചുണ്ടില്‍ കടിച്ചിരിക്കുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ജോസ് പറയുന്നു. ചുണ്ടുകണ്ട് ഭാര്യയും മകനും പൊട്ടിച്ചിരിച്ചെങ്കിലും മകള്‍ പേടിച്ചു വിറച്ചെന്നും ജോസ് പറഞ്ഞു. ജീവിതത്തിലാദ്യമായാണ് കടന്നല്‍ കുത്തുന്നതെന്നും ആ സമയത്ത് ചുണ്ടുകള്‍ വെള്ളം നിറഞ്ഞ സഞ്ചിപോലെയാണ് തോന്നിയതെന്നും ജോസ് വിശദീകരിച്ചു.

ഈ ചുണ്ടുകളെ കാര്‍ദര്‍ഷിയാന്‍ സഹോദരിമാരുടെ ചുണ്ടുകളുമായിയാണ് ജോസ് ഉപമിച്ചത്. അടുത്ത ദിവസം നീരിറങ്ങിയപ്പോള്‍ ചുണ്ടുതാഴുകയും ചെയ്തു.  കടന്നലിന്റെ കുത്തേറ്റ അനുഭവം വിവരിക്കുന്ന വീഡിയോയും ജോസ് പുറത്തിറക്കിയിട്ടുണ്ട്. കടന്നല്‍ കുത്തിയാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. എന്തായാലും ജോസും ചുണ്ടും വൈറലായിക്കഴിഞ്ഞു.

Related posts