വള്ളംകളി മത്സരക്രമത്തിലെ മാറ്റം: വിനോദ് നിര്‍ദേശം സമര്‍പ്പിച്ച് രണ്ടു പതിറ്റാണ്ടിനുശേഷം

alp-vallamkali-20എടത്വ: നെഹ്‌റുട്രോഫി ജലമേളയില്‍ സമയത്തിന്റെ അടിസ്ഥാനത്തില്‍ ഫൈനല്‍ മത്സരം നടത്തണമെന്ന് കഴിഞ്ഞ ഇരുപതുവര്‍ഷമായി ആവശ്യപ്പെട്ടുവരുന്ന നിര്‍ദ്ദേശങ്ങള്‍ ഈ വരുന്ന നെഹ്‌റു ട്രോഫിയില്‍ നടപ്പിലായ സന്തോഷത്തിലാണ് എടത്വ പച്ച സ്വദേശി മണ്ണാംതുരുത്തില്‍ വിനോദ് വര്‍ഗ്ഗീസ്. വള്ളംകളിയിലെ അനിവാര്യ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് 1996 മുതല്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്കും, ആര്‍.ഡി.ഒ.ക്കും നെഹ്‌റു ട്രോഫി ബോട്ട് റേസ് കമ്മറ്റിക്കും മറ്റും നിരവധി നിര്‍ദ്ദേശങ്ങളും എഴുതി നല്‍കിയിരുന്നു. ഇതിലെ ഏതാനും നിര്‍ദ്ദേശങ്ങള്‍ 1997 ആഗസ്റ്റ് 29 ലെ ദീപിക സംവാദം പക്തിയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഹിറ്റ്‌സില്‍ ഏറ്റവും കുറച്ചു സമയമെടുക്കുന്ന വള്ളങ്ങളെ കണക്കാക്കി ഫൈനല്‍, ലുസേഴ്‌സ് ഫൈനല്‍ എന്നിവയ്ക്കായി വള്ളങ്ങളെ തരംതിരിക്കണമെന്നും, ഭാഗ്യത്തിന്റെ ബലത്തില്‍ ഹിറ്റ്‌സില്‍ അശക്തരായ ടീമിനോട് ഏറ്റുമുട്ടി ഫൈനലില്‍ പങ്കെടുക്കാന്‍ ഒരു ടീമിനേയും അനുവദിക്കരുതെന്നും, കൂടാതെ വള്ളംകളി ട്രാക്കില്‍ ഇറങ്ങി കളിക്കാരെ പ്രോത്സാഹിപ്പിക്കുവാനെന്ന വ്യാജേന കളിക്കാരെ ശാരീരിക ഉപദ്രവം ചെയ്യുന്ന പ്രവണതയും നിര്‍ത്തലാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ കളിക്കാര്‍ക്ക് ഇന്‍ഷുറന്‍സ്  പരിരക്ഷ നല്‍കണമെന്നും അഞ്ചുവര്‍ഷം തുടര്‍ച്ചയായി മത്സരത്തില്‍ തുഴയുന്ന കളിക്കാര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

പ്രസ്തുത നിര്‍ദ്ദേശങ്ങളില്‍ നെഹ്‌റു ട്രോഫി മത്സരത്തില്‍ ഏറ്റവും കുറച്ചു സമയമെടുക്കുന്ന വള്ളങ്ങളെ സമയടിസ്ഥാനത്തില്‍ ഫൈനല്‍ മത്സരാര്‍ഥികളാക്കണമെന്നും നിലവിലുള്ള ഹീറ്റ്‌സിലെ വിജയികളെ ഫൈനല്‍ മത്സരാര്‍ത്ഥികളാക്കുന്ന പ്രവണത മത്സരത്തിന്റെ ആവേശം തന്നെ നശിപ്പിക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു.   സ്റ്റാര്‍ട്ടിംഗ് കുറ്റമറ്റ നിലയില്‍ നടത്തുന്നതിന് നെഹ്‌റുട്രോഫി ദിനത്തില്‍ പുന്നമടക്കായലിലെ ഒഴുക്ക് നിയന്ത്രണ വിധേയമാക്കിയും എല്ലാ വള്ളങ്ങളേയും ഒരേ പോയിന്റില്‍ ചലനരഹിതമായി നിര്‍ത്തി സ്റ്റാര്‍ട്ടിംഗ് നടത്തുന്നതിനും സംവിധാനം വേണമെന്നും വിനോദ് ആവശ്യപ്പെടുന്നു.

നെഹ്‌റു ട്രോഫി കുറ്റമറ്റതും, കാലോചിതമായ പരിഷ്കാരങ്ങളും നടപ്പിലാക്കിയാല്‍ പുന്നമടക്കായല്‍ ജല ഒളിമ്പിക്‌സിന് വേദിയാകും, ലോക ടീമുകള്‍ പുന്നമടയില്‍ വിവിധ ചുണ്ടനുകളില്‍ മാറ്റുരക്കും എന്നും പ്രതീക്ഷിക്കുന്നു.   കഴിഞ്ഞ കുറെ മത്സരവള്ളംകളികളില്‍ പട്ടാളക്കാരും, ഇതര സംസ്ഥാനക്കാരും, നേപ്പാളികളും വിവിധ വള്ളങ്ങളില്‍ ആവേശപൂര്‍വ്വം തുഴയെറിഞ്ഞത് വള്ളം മറ്റ് സ്ഥലങ്ങളിലും ഹരമാകുന്നു എന്നതിന്റെ സൂചനയാണെന്നും ഈ സാധ്യത വേണ്ട രീതിയില്‍ പരിഗണിച്ചാല്‍ പുന്നമടക്കായല്‍ ലോക ജല ഒളിമ്പിക്‌സ് വേദിയാകുമെന്നും വിനോദ് വര്‍ഗീസ് പ്രതീക്ഷിക്കുന്നു.

Related posts