വൈപ്പിന്‍: മരണം നടന്നാല്‍ മൃതദേഹം ശ്മശാനത്തിലേക്ക് എടുക്കാന്‍ പോലും വഴിയില്ലാതെ എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ അഞ്ചു വീട്ടുകാര്‍ ദുരിതക്കടലില്‍. 12ാം വാര്‍ഡില്‍ കമ്പനിപ്പീടികക്ക് കിഴക്കോട്ടുള്ള ബോട്ട് ജെട്ടി റോഡില്‍ ആദ്യം ഇടത്തേക്ക് തിരിയുന്ന ജനതാ റോഡില്‍ നിന്നും വലത്തോട്ടേക്കുള്ള 20 മീറ്റര്‍ ഭാഗത്ത് താമസിക്കുന്നവര്‍ക്കാണ് നടക്കാന്‍ വഴിയില്ലാത്തത്. പതിച്ചു കിട്ടിയ പട്ടയഭൂമിയില്‍ താമസിക്കുന്ന ഇവര്‍ക്ക് ഭൂമിയിലേക്ക് പ്രവേശിക്കാന്‍ വഴിയുണ്ടെന്നാണ് അവകാശപ്പെടുന്നതെങ്കിലും തൊട്ടടുത്ത ഭൂവുടമ വഴിക്കായി ഭൂമി നല്‍കാത്തതാണ് പ്രശ്‌നമായിരിക്കുന്നത്.
പണം നല്‍കാമെന്ന് പറഞ്ഞിട്ടു പോലും ഇയാളില്‍ നിന്നും മനുഷ്യത്വപരമായ ഒരു സമീപനം ഉണ്ടായിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ ഇയാളുടെ ഭൂമിയിലൂടെ നടക്കുന്നുണ്ടെങ്കിലും തോടും കാടും പടലും നിറഞ്ഞ ഇതിലൂടെ മഴക്കാലത്തും വേലിയേറ്റ സമയത്തും നടക്കാന്‍ വയ്യ. പാമ്പ്, കീരി തുടങ്ങിയ ജീവികളുടെ ആവാസ കേന്ദ്രമാണിവിടെ. വിദ്യാര്‍ഥികള്‍ക്കും പ്രായമായവര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമാണ് ഏറെ ദുരിതം. ഈ ഭാഗത്തെ ഒരു വീട്ടില്‍ അടുത്തകാലത്തായി രണ്ട് വയോധികര്‍ മരണമടഞ്ഞപ്പോള്‍ ഇവരുടെ മൃതേദേഹം കൊണ്ടുപോകാനുണ്ടായ കഷ്ടപ്പാട് കണ്ട് മരണവീട്ടില്‍ കൂടിയിരുന്നവര്‍ മൂക്കത്ത് വിരല്‍ വെച്ചു പോയി.
അവശനിലയിലുള്ള ഒരു രോഗിയെ ഇവിടെ നിന്നും ആശുപത്രിയിലെത്തിക്കാനും ഇതു തന്നെയാണ് ദുരിതം. ഇതിനിടെ ഇതിലൂടെ നടക്കുന്നതിനെതിരേ ഇയാള്‍ ഇപ്പോള്‍ നിയമനടപടികളും ആരംഭിച്ചിട്ടുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇതിനിടെ വീട്ടുകാര്‍ പഞ്ചായത്ത്, പോലീസ്, വാര്‍ഡ് മെമ്പര്‍, രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമില്ലത്രേ.