വസ്തുവും വീടും നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഒരു കോടി തട്ടി; സോളാര്‍ കേസിലെ പരാതിക്കാരന്‍ ടി.സി.മാത്യുവിനെതിരെ പോലീസ് കേസെടുത്തു

TCതിരുവനന്തപുരം:  വസ്തുവും വീടും നല്‍കാമെന്ന് കരാറുണ്ടാക്കി ഒരു കോടി രൂപ അഡ്വാന്‍സ് വാങ്ങിയ ശേഷം ഇടപാടുകാരനെ കബളിപ്പിച്ച് വസ്തു മറിച്ച് വിറ്റ പരാതിയില്‍ സോളാര്‍ കേസിലെ പരാതിക്കാരനായ ടി.സി.മാത്യുവിനെതിരെ പോലീസ് കേസെടുത്തു. ശ്രീകാര്യം ഇടവക്കോട് പാലാഴിയില്‍ ജഗന്നാഥനെ കബളിപ്പിച്ച് ഒരു കോടി രൂപ തട്ടിയെടുത്ത കേസിലാണ് വഞ്ചിയൂര്‍ പോലീസ് ടി.സി.മാത്യു, ഭാര്യ എലിസബത്ത്, ഇവരുടെ സുഹൃത്ത് മരുതംകുഴി സ്വദേശി രാജേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.

ടി.സി.മാത്യുവിന്റെ കുറവന്‍കോണം ജംഗ്ഷനിലെ  പത്ത് സെന്റ് വസ്തുവും വീടും 2.45 കോടി രൂപയ്ക്ക് നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് വസ്തു വില്‍പ്പന ഉടമ്പടി പ്രകാരം ജഗന്നാഥനില്‍ നിന്നും ഒരു കോടി രൂപ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ടി.സി.മാത്യു വാങ്ങിയത്. നാല് മാസത്തിനകം വസ്തുവിന്റെ രജിസ്‌ട്രേഷന്‍ ജഗന്നാഥന്റെ പേരില്‍ മാറ്റി നല്‍കാമെന്ന് പറഞ്ഞ് അഡ്വാന്‍സ് വാങ്ങിയപ്പോള്‍ ഒറിജിനല്‍ പ്രമാണവും അനുബന്ധ രേഖകളും ടി.സി.മാത്യു ജഗന്നാഥന് നല്‍കിയിരുന്നു. വസ്തുവിന്റെ രജിസ്‌ട്രേഷന്‍ നടത്തുന്ന കാര്യം പലവട്ടം ജഗന്നാഥന്‍ ടി.സി മാത്യുവിനോട് പറഞ്ഞെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് നീട്ടി കൊണ്ടു പോയി.

ഇതിനിടെ ടി.സി മാത്യു വീട് പൂട്ടി സ്ഥലം വിട്ടു. ടി.സി മാത്യുവിനെ ഫോണില്‍ കിട്ടാതായതോടെ ജഗന്നാഥന്‍ കുറവന്‍കോണത്തെ വീട്ടിലെത്തിയപ്പോഴാണ് വീട് പൂട്ടി കിടക്കുന്നത് കണ്ടത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ടി,സി മാത്യുവും കുടുംബവും മുങ്ങിയ വിവരം ജഗന്നാഥന്‍ അറിഞ്ഞത്. ജഗന്നാഥനില്‍ നിന്നും അഡ്വാന്‍സ് വാങ്ങിയ കാലയളവില്‍ തന്നെ ടി.സി.മാത്യു തന്റെ വീടും പുരയിടവും മറ്റൊരാള്‍ക്ക് വിറ്റ് പണം വാങ്ങിയ ശേഷമാണ് മുങ്ങിയതെന്ന് മനസ്സിലാക്കിയ ജഗന്നാഥന്‍ മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ജഗന്നാഥന്റെ അഭിഭാഷകന്റെ വഞ്ചിയൂരിലെ ഓഫീസില്‍ വച്ചായിരുന്നു അഡ്വാന്‍സ് തുക കൈമാറിയിരുന്നത്. ടി.സി.മാത്യുവും സംഘവും ഒളിവിലാണ്. പോലീസ് ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി

Related posts