വാക്‌സിന്‍ കിട്ടാനില്ല; ഡിഫ്തീരിയ പ്രതിരോധത്തില്‍ പ്രതിസന്ധി

difteeriaകോഴിക്കോട്: ഡിഫ്തീരിയ കേസുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിസന്ധി. പ്രതിരോധത്തിനുപയോഗിക്കുന്ന ടെറ്റനസ്, ഡിഫ്തീരിയ വാക്‌സിന്‍ (ടിഡി വാക്‌സിന്‍) ആവശ്യത്തിനു ലഭ്യമല്ലാത്തതാണ് പ്രയാസം സൃഷ്ടിക്കുന്നത്. പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതമാണെന്നു ആരോഗ്യവകുപ്പ് പറയുമ്പോഴും സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും മെഡിക്കല്‍ ഷോപ്പുകളിലും മരുന്നു ലഭ്യമല്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ന്യൂഡല്‍ഹിയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ എന്ന കമ്പനിയാണ് ടിഡി വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയിലെ ഏക ഉത്പാദകരും ഇവരാണ്.

രോഗവ്യാപനമുണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് കമ്പനിയെ സമീപിച്ചുവെങ്കിലും ഉത്പാദനത്തിനു സമയം വേണമെന്നാണ് ഇവര്‍ അറിയിച്ചത്. മരുന്നു നിര്‍മാണത്തിനുപയോഗിക്കുന്ന അടിസ്ഥാന രാസ ചേരുവകള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ഇതടക്കമുള്ള നടപടികള്‍ക്കു മൂന്നുമാസമെങ്കിലും വേണ്ടി വരുമെന്നാണ് കമ്പനി അറിയിച്ചതത്രെ. ആവശ്യക്കാര്‍ കുറവായതിനാല്‍ നിശ്ചിത എണ്ണം വാക്‌സിന്‍ മാത്രമേ കമ്പനി ഒരു കാലയളവില്‍ ഉത്പാദിപ്പിക്കൂ. എന്നാല്‍ മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ രോഗബാധ റിപ്പോര്‍ട്ടുചെയ്യുകയും വാക്‌സിന്‍ ആവശ്യം കുത്തനെ ഉയരുകയും ചെയ്തു.

ഇതാണ് ഇപ്പോഴത്തെ ക്ഷാമത്തിനു കാരണമായത്. പൊതുവിപണിയില്‍ നിന്നു വാങ്ങി ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും വാക്‌സിനെത്തിച്ചെങ്കിലും ഇതു ആവശ്യത്തിനു തികഞ്ഞിട്ടില്ല. ഇപ്പോള്‍ പൊതുവിപണിയില്‍ ഇതു ലഭ്യമല്ലാത്ത അവസ്ഥ വരികയും ചെയ്തിട്ടുണ്ട്. ഇതുവരെ വാക്‌സിനെടുക്കാത്തവര്‍ക്ക് ആറുമാസത്തിനകം മൂന്നുഡോസ് കുത്തിവയ്പ്പാണ് നല്‌കേണ്ടത്. നിലവില്‍ ആദ്യഡോസ് സ്വീകരിച്ചവര്‍ക്ക് തുടര്‍ ഡോസ് നല്കാന്‍ വാക്‌സിനില്ലാത്ത അവസ്ഥയാണ്. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമായി ഡോക്ടര്‍മാരുടെ സംഘടന മംഗലാപുരത്തുനിന്ന് മരുന്നെത്തിച്ച് കുത്തിവയപു നല്കിയിരുന്നു. മിക്ക സ്വകാര്യ ആശുപത്രികളിലും ഇതേ രീതിയിലാണ് വാക്‌സിന്‍ നല്കിയത്.

Related posts