വാടാനപ്പള്ളിയില്‍ വീണ്ടും മോഷണം; അരലക്ഷംരൂപയോളം കവര്‍ന്നു

TCR-MOSHANAMവാടനപ്പള്ളി: ഒമ്പതുദിവസത്തിനുള്ളില്‍ വാടാനപ്പള്ളി തൃത്തല്ലൂരില്‍ വീണ്ടും മോഷണം. ഒരു വീട്ടില്‍ നിന്ന് അരലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ മോഷ്ടിക്കുകയും, രണ്ടുവീടുകളില്‍ മോഷണശ്രമവും നടന്നു. ഏഴാംകല്ല് വടക്ക് കരിപ്പാടത്ത് സജിത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. പനയക്കപറമ്പില്‍ സതീഷ്, കരീപ്പാടത്ത് വിശ്വനാഥന്‍ എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം. സജിത്തിന്റെ വീട്ടില്‍ നിന്ന് കാല്‍ ലക്ഷം രൂപ വിലവരുന്ന കാനണ്‍ കാമറയും, നൂറു ദിര്‍ഹവും, ഒരു ട്രിമ്മറും മോഷണം പോയി. വീടിന്റെ പിന്‍ഭാഗത്തെ രണ്ടുവാതിലടക്കം നാല് വാതിലുകള്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. മുറികളിലെ അലമാരകളെല്ലാം തുറന്ന് വാരിവലിച്ചിട്ട നിലയിലാണ്.

പിന്നിലെ ജനല്‍ചില്ലുകള്‍ അടിച്ചുപൊളിച്ച മോഷ്ടാക്കള്‍ പിന്‍വശത്തെ കുടിവെള്ള ടാപ്പും പിഴുതുമാറ്റിയി നിലയിലാണ്. വീടുപണി നടക്കുന്നതിനാല്‍ സതീഷ് വാടകയ്ക്കു താമസിക്കുന്ന വീട്ടിലാണ് മോഷണശ്രമം നടന്നത്. അടുക്കളയിലെ ചോറും കറികളും പിന്‍വശത്തുകൊണ്ടുവന്ന കഴിക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തി. രണ്ടാമത്തെ വാതില്‍ പൊളിക്കാന്‍ ശ്രമിച്ച ശബ്ദം കേട്ട് സതീഷ് ഉണര്‍ന്നപ്പോള്‍ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കൂര്‍ത്തമുനയുള്ള കമ്പിവടി ഉപേക്ഷിച്ച നിലയില്‍ വീടിനരികില്‍ നിന്ന് കണ്ടെത്തി. മുറ്റത്ത് കാവല്‍ നിന്നിരുന്ന ഉയരംകുറഞ്ഞ ആളെ സതീഷ് കണ്ടെങ്കിലും ആരാണെന്നു ചോദിച്ചപ്പോള്‍ ഇയാളടക്കം മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

കരീപ്പാടത്ത് വിശ്വനാഥന്റെ വീടിന്റെ അടുക്കള വാതില്‍ തുറക്കുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ടു ചെരിപ്പുകള്‍ ഇവിടെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നു പുലര്‍ച്ചെ രണ്ടേകാലിന് സതീഷിന്റെ വീട്ടിലും നാലിന് സജിത്തിന്റെ വീട്ടിലും തുടര്‍ന്ന് വിശ്വനാഥന്റെ വീട്ടിലുമാണ് മോഷണവും, മോഷണശ്രമവും നടന്നത്.

വിവരമറിഞ്ഞ് എസ്പി കാര്‍ത്തിക്ക്, ഇരിങ്ങാലക്കുട ഡിവൈഎസ്പി എസ്.ടി. സുരേഷ് കുമാര്‍, വാടാനപ്പള്ളി എസ് ഐ എസ്. അഭിലാഷ്കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ഒമ്പതിന് തൃത്തല്ലൂര്‍ ശിവക്ഷേത്രം പടിഞ്ഞാറ് മേലേടത്ത് സിദ്ധാര്‍ഥന്‍, ഭാര്യ മല്ലിക എന്നി വൃദ്ധ ദമ്പതികള്‍ മരവടികൊണ്ടടിച്ച് കഴുത്തില്‍ ഞെക്കിപിടിച്ചും രണ്ടുപവന്‍ സ്വര്‍ണം കവര്‍ന്നിരുന്നു. അന്നുതന്നെ നാലകത്തെ മുഹമ്മദ് സാഹിദ്, നാലകത്ത് ലിയാഹത്തലി എന്നിവരുടെ വീടുകളില്‍ വാതിലുകള്‍ പൊളിച്ച് മോഷണശ്രമം നടന്നിരുന്നു. വിരലടയാള വിദഗ്ധരടക്കം പോലീസ് സതീഷ് പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല.

Related posts