വാളകത്ത് ആക്രമണത്തിനിരയായ അധ്യാപകന് സസ്‌പെന്‍ഷന്‍

ALP-VALAKOMകൊട്ടാരക്കര: വിവാദമായ വാളകം സംഭവത്തില്‍ ആക്രമണത്തിന് ഇരയായ വാളകം രാമവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ സ്കൂള്‍ മാനേജര്‍ ആര്‍.ബാലകൃഷ്ണപിള്ള അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കൃഷ്ണകുമാര്‍ ജോലിയില്‍ പ്രവേശിച്ചത് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്ന കാരണം കാട്ടിയാണ് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലയളവിനുള്ളില്‍ വകുപ്പ് തല അന്വേഷണവും നടക്കും.

ഇത് അധ്യാപകന് പ്രതികൂലമായാല്‍ പുറത്താക്കാനും മാനേജര്‍ക്ക് അധികാരമുണ്ട്. 2011 സെപ്റ്റംബര്‍ 27ന് രാത്രിയിലാണ് കൃഷ്ണകുമാറിനെ ഗുരുതരപരിക്കുകളോടെ വാളകം എംഎല്‍എ മുക്കില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടത്. സ്കൂള്‍ മാനേജരായ ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് അധ്യാപകനോടുള്ള വിരോധമായിരുന്നു സംഭവത്തിന് പിന്നിലെന്നും ആരോപണമുയര്‍ന്നിരുന്നു. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഈ സംഭവം സിബിഐവരെ അന്വേഷിച്ചെങ്കിലും ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.

മാനേജ്‌മെന്റ് തങ്ങളോട് പ്രതികാര നടപടികള്‍ തുടരുകയാണെന്നും അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടിയെന്നും അധ്യാപകന്റെ ഭാര്യയും ഇപ്പോഴും സസ്‌പെന്‍ഷനില്‍ തുടരുകയും ചെയ്യുന്ന അധ്യാപിക ഗീത രാഷ്ട്രദീപികയോട് പറഞ്ഞു.

Related posts