വാളയാര്‍ ചെക്‌പോസ്റ്റില്‍ മിന്നല്‍ പരിശോധന; ഡ്യൂട്ടിയിലായിരുന്ന എഎംവിഐ കൗണ്ടറില്‍നിന്നും ഇറങ്ങി ഓടി; പരിശോധനയില്‍ സെപ്റ്റിക് ടാങ്കിന്റെ എയര്‍ ഹോളില്‍ നിന്നും 10,750 രൂപ പിടിച്ചെടുത്തു

valayarപാലക്കാട്: വാളയാര്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഇന്‍ ചെക്‌പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 10,750 രൂപ പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം 3.30 മുതല്‍ ചെക്‌പോസ്റ്റ് പരിസരത്തു നിരീക്ഷണം നടത്തി വിജിലന്‍സ് സംഘം 5.30 നു ചെക്‌പോസ്റ്റില്‍ മിന്നല്‍ പരിശോധന നടത്തുകയായിരുന്നു.

സംഘത്തെ കണ്ടതും ഡ്യൂട്ടിയിലായിരുന്ന എഎംവിഐ ബിനോയ് കൗണ്ടറില്‍നിന്നും ഇറങ്ങി പിന്നിലെ മുറിയിലേക്ക് ഓടി. ഇയാളെ വിജിലന്‍സ് ഉദ്യോഗസ്ഥരും പിന്തുടര്‍ന്നു. അവിടെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിന്റെ പൊട്ടിക്കിടക്കുന്ന എയര്‍ ഹോളിലേക്കു പണം വലിച്ചെറിഞ്ഞു. ഉടനെ ടാങ്കിന്റെ സ്ലാബ് നീക്കി നടത്തി പണം പിടിച്ചെടുത്തു. മോട്ടോര്‍ വാഹന ചെക്‌പോസ്റ്റില്‍ ലോറിക്കാരില്‍നിന്നും മറ്റും വ്യാപക പണപ്പിരിവ് നടത്തുന്നതായുള്ള പരാതിയെതുടര്‍ന്നാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.

കണക്കില്‍പെടാത്ത പണം പിടിച്ചെടുത്തതു സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കും.  വിജിലന്‍സ് ഡിവൈഎസ്പി എം. സുകുമാരന്റെ നേതൃത്വത്തില്‍ എഎസ്‌ഐ ബി. സുരേന്ദ്രന്‍, എസ്‌സിപിഒ പി.ബി. നാരായണന്‍, സിപിഒമാരായ ജെ. ശങ്കര്‍, അനില്‍കുമാര്‍, കുമാര്‍, എല്‍. വിനോദ്, കെ.പി. രാജേഷ്, ഗസറ്റഡ് ഉദ്യോഗസ്ഥനായ അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് അരുണ്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.

Related posts