ന്യൂഡല്‍ഹി: കോടിക്കണക്കിനു രൂപയുടെ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ ബാങ്കുകളെ കബളിപ്പിച്ചു രാജ്യംവിട്ട മദ്യവ്യവസായിയും രാജ്യസഭാ എംപിയുമായ വിജയ് മല്യക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം മുംബൈ കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. കൂടാതെ, വിദേശത്ത് സ്വത്തുക്കള്‍ വാങ്ങുന്നതിനായി 430 കോടി രൂപ മല്യ തട്ടിച്ചുവെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദത്തിനെതിരെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് നല്‍കിയ ഹര്‍ജിയും കോടതി തള്ളി.
കിട്ടാക്കടം തിരിച്ചടയ്ക്കുന്നതു സംബന്ധിച്ചു നിയമനടപടി നേരിടുന്ന വിജയ് മല്യക്ക് മുമ്പ് മൂന്നുതവണ സമന്‍സ് അയച്ചിട്ടും ഹാജരായിരുന്നില്ല. ഇതേതുടര്‍ന്ന് മല്യയുടെ പാസ്‌പോര്‍ട്ട് നാലാഴ്ചത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രാജ്യസഭാംഗത്വവും നയതന്ത്ര (ഡിപ്ലോമാറ്റിക്) പാസ്‌പോര്‍ട്ടിന്റെ കാലാവധിയും അവസാനിക്കാന്‍ വെറും രണ്ടു മാസം അവശേഷിക്കേയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തത്. പാസ്‌പോര്‍ട്ട് ഓഫീസ് അയച്ച നോട്ടീസിനു നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ പാസ്‌പോര്‍ട്ട് റദ്ദാക്കുന്ന നടപടിയിലേക്കു കടക്കാം. ചട്ടപ്രകാരം, പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനു ശേഷം മാത്രമേ മല്യക്കെതിരേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുന്നതിനും ഇന്റര്‍പോള്‍ മുഖേനേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുമുള്ള നടപടികളിലേക്കു കടക്കാനാകൂ.
കിംഗ്ഫിഷര്‍ എയര്‍ലെന്‍സിനു വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത തുകയും പലിശയും അടക്കം 9,000 കോടി രൂപ തിരിച്ചടയ്ക്കാത്ത കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മല്യക്കെതിരേ നിയമ നടപടികള്‍ ആരംഭിച്ചത്. അതിനു മുമ്പായി മാര്‍ച്ച് രണ്ടിനു മല്യ ലണ്ടനിലേക്കു കടന്നു. ഏപ്രില്‍ ഒന്‍പതിനാണ് അവസാനമായി ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഇതിനു മുമ്പ് മാര്‍ച്ച് 18, ഏപ്രില്‍ രണ്ട് ദിവസങ്ങളില്‍ ഹാജരാകാനുള്ള നിര്‍ദ്ദേശവും മല്യ തള്ളിയിരുന്നു.
മല്യയോട് ഇന്ത്യയിലെത്താന്‍ നിര്‍ദേശിക്കണമെന്നും വായ്പ തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.