സ്വന്തം ലേഖകന്‍
കൊല്ലം: തെക്കന്‍ കേരളത്തില്‍ യുഡിഎഫിന്റെ ഏറ്റവും ശക്തമായ മണ്ഡലമാണ് ചവറയെന്ന് മന്ത്രിയും സിറ്റിംഗ് എംഎല്‍എയും ആര്‍എസ്പി സ്ഥാനാര്‍ഥിയുമായ ഷിബു ബേബിജോണ്‍. മദ്യവ്യവസായിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലായെന്ന് വ്യവസ്ഥയുണ്ടോയെന്ന ചോദ്യവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിഎംപിയിലെ എന്‍.വിജയന്‍പിള്ള. കരിമണലിന്റെ നാട്ടില്‍ ഇത്തവണ വിജയം തങ്ങള്‍ക്ക് തന്നെയെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് ബിജെപി സ്ഥാനാര്‍ഥി എം.സുനില്‍. പ്രസ്ക്ലബ് സംഘടിപ്പിച്ച ജനസഭ-2016 സംവാദ പരിപാടിയിലാണ് സ്ഥാനാര്‍ഥികള്‍ ആരോപണങ്ങളുടെയും അവകാശവാദങ്ങളുടെയും കെട്ടഴിച്ചത്.
സംവാദത്തില്‍ ഷിബു ബേബിജോണ്‍ ഒറ്റയാനായാണ് പങ്കെടുത്തത്. കൃത്യസമയത്ത് എത്തിയ അദ്ദേഹത്തിന് കെപിസിസി പ്രസിഡന്റ് എത്തുന്ന പരിപാടിയില്‍ പോകേണ്ടതുകൊണ്ട് ആദ്യംതന്നെ നിലപാടുകള്‍ വ്യക്തമാക്കി അദ്ദേഹം മണ്ഡലത്തിലേക്ക് മടങ്ങി. പിന്നീടാണ് വിജയന്‍പിള്ളയും സുനിലും സംവാദത്തിന് എത്തിയത്. അതുകൊണ്ട് തന്നെ സംവാദത്തില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ ഉണ്ടായില്ല.യുഡിഎഫ് പ്രചാരണത്തില്‍ ബഹുദൂരം മുന്നിലാണെന്ന് പറഞ്ഞാണ് സംവാദത്തിന് ഷിബു തുടക്കമിട്ടത്. കോണ്‍ഗ്രസുകാരനായ ബാറുടമയെ സിപിഎമ്മിനും സിപിഐക്കും സ്ഥാനാര്‍ഥിയാക്കാന്‍ പറ്റാത്തതുകൊണ്ടാണ് സിഎംപിയുടെ ലേബലില്‍ മത്സരിപ്പിക്കുന്നത്. യുഡിഎഫ് വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്നതാണ് ഇതിലൂടെ അവര്‍ ലക്ഷ്യമിടുന്നത്. ഇത് ഒരുതരത്തിലും പ്രതികൂലമായി ബാധിക്കില്ല.
ഇത്തവണ യുഡിഎഫ് വന്‍ മുന്നേറ്റം നടത്തും. ജില്ലയില്‍ ആകെയുള്ള സീറ്റുകളില്‍ കേവല ഭൂരിപക്ഷം നേടും. യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു.യുഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ മാത്രമല്ല ജനം അനുകൂലമായി ചിന്തിക്കുന്ന ഘടകം. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആയിരങ്ങള്‍ക്കാണ് സഹായഹസ്തമേകിയത്. അതുകൊണ്ടുതന്നെ താഴെത്തട്ടില്‍ നിന്നുതന്നെ അനുകൂല തരംഗമുണ്ട്.ബിജെപി-ബിഡിജെസ് സഖ്യത്തിന് ജില്ലയിലെ വോട്ടര്‍മാരില്‍ ഒരു സ്വാധീനവും ചെലുത്താന്‍ കഴിയില്ല. തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് മുന്നേറ്റം നടത്താനുമാകില്ല.
ഇത്തവണ സിഎംപിയെ മുന്നില്‍ നിര്‍ത്തി ചവറയില്‍ ഇടതുമുന്നണി ഒരു പരീക്ഷണം നടത്തുന്നു എന്നുമാത്രം കരുതിയാല്‍ മതി. മണ്ഡലത്തില്‍ ചിലയിടങ്ങളില്‍ എല്‍ഡിഎഫ്-ബിജെപി രഹസ്യബാന്ധവം ഉണ്ടെന്നും ഷിബു ബേബിജോണ്‍ ആരോപിച്ചു.ചവറയില്‍ ഇടതുമുന്നണി വ്യക്തമായ വിജയം കൈവരിക്കുമെന്ന് വിജയന്‍പിള്ള പറഞ്ഞു. ജനങ്ങള്‍ തനിക്ക് നല്‍കുന്ന സ്വീകരണവും അവരുടെ പ്രതികരണങ്ങളും പ്രതീക്ഷകള്‍ക്കും അപ്പുറമാണ്.അര്‍പ്പണ മനോഭാവത്തോടെ ചിട്ടയായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ എല്‍ഡിഎഫ് കാഴ്ച വയ്ക്കുന്നത്. പ്രവര്‍ത്തകരുടെ ആവേശവും വിജയപ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
യുഡിഎഫ് ഭരണത്തിലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരേ ജനം വിധിയെഴുതും എന്ന കാര്യം തര്‍ക്കമറ്റതാണ്. ചവറയിലും ഇത് നന്നായി പ്രതിഫലിക്കും.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങളില്‍ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇടപെടും. ആശയപരമായ വിയോജിപ്പുകള്‍ കാരണമാണ് കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചത്. അല്ലാതെ ബാറുകള്‍ പൂട്ടിയത് കൊണ്ടല്ലെന്ന് വിജയന്‍പിള്ള അസന്നിഗ്ധമായി വ്യക്തമാക്കി.ഇടതുമുന്നണിയുടെ മദ്യനയം എല്‍ഡിഎഫ് പ്രകടന പത്രികയിലുണ്ട്. പൂട്ടിയ ബാറുകള്‍ തുറക്കില്ല എന്ന് തന്നെയാണ് പ്രകടന പത്രികയില്‍ കൃത്യമായി സൂചിപ്പിച്ചിട്ടുള്ളത്.
ബിജെപിയുമായി ഒരു ധാരണയുമില്ല. ജനങ്ങളാണ് ഏറ്റവും വലിയ ശക്തി. ആര് വോട്ടുതന്നാലും സര്‍വാത്മനാ സ്വീകരിക്കും. എന്റെ ബിസിനസിനെയും കുടുംബത്തെയും കുറിച്ചുമൊക്ക ചിലര്‍ ആരോപണങ്ങള്‍ പറഞ്ഞു നടക്കുന്നു. വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് മറുപടി ഇല്ലെന്നും വിജയന്‍പിള്ള പറഞ്ഞു.നാല് പതിറ്റാണ്ടായി പൊതുപ്രവര്‍ത്തന രംഗത്തുണ്ട്. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചതോടെ ഇവിടത്തെ ഇടതുമുന്നണി പ്രവര്‍ത്തകരാണ് സ്ഥാനാര്‍ഥിയാകണമെന്ന് ആവശ്യപ്പെട്ടത്. പെയ്‌മെന്റ് സീറ്റാണെന്ന ആരോപണം ജനം പുഛിച്ചുതള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ചവറയില്‍ നിലനില്‍ക്കുന്നതെന്ന് എം.സുനില്‍ അവകാശപ്പെട്ടു. ജനകീയ വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ യുഡിഎഫും എല്‍ഡിഎഫും തികഞ്ഞ പരാജയമാണ്.കുടിവെള്ള വിഷയത്തില്‍ പോലും ഇരുകൂട്ടര്‍ക്കും മിണ്ടാന്‍ പറ്റാത്ത അവസ്ഥയിലാണ്. വികസന കാര്യത്തിലും ഇതുതന്നെ സ്ഥിതി. കഴിഞ്ഞ കാലങ്ങളില്‍ ചവറയില്‍ നിന്ന് ഇരുമുന്നണികള്‍ക്കും എംഎല്‍എമാരും മന്ത്രിമാരും ഉണ്ടായിട്ടുണ്ട്. എന്നിട്ടും ഉള്ള സംരഭങ്ങള്‍ പോലും നഷ്ടപ്പെടുത്തിയ അനുഭവമാണ് നാട്ടുകാര്‍ക്ക് മുന്നിലുള്ളതെന്ന് സുനില്‍ ചൂണ്ടിക്കാട്ടി.
സിപിഎമ്മിന് സ്വന്തമായി ഒരു സ്ഥാനാര്‍ഥിയെ പോലും ഇവിടെ കണ്ടെത്താനായില്ല എന്നത് അവരുടെ പരിതാപാവസ്ഥ വെളിവാക്കുന്നതാണ്. ചവറയുടെ രാഷ്ട്രീയ മുഖത്ത് അനുദിനം മാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കയാണ്. അത് ബിജെപിക്ക് അനുകൂലവുമാണ്. ഇവിടെ ബിജെപി ജയിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ബിജെപി-എല്‍ഡിഎഫ് ബാന്ധവമെന്ന ആരോപണത്തിന് ഒരു പ്രസക്തിയില്ലെന്നും സുനില്‍ പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍, ട്രഷറര്‍ പ്രദീപ് ചന്ദ്രന്‍ എന്നിവരും സംബന്ധിച്ചു.