വിദഗ്ധ പരിശീലനം ലഭിച്ച ആള്‍, ഏരിയ കമാന്‍ഡര്‍… കേരള പോലീസിന്റെ പിടിയിലായ ബോഡോ തീവ്രവാദിയെ ആസാം പോലീസിനു കൈമാറി

bodoപാലക്കാട്: കഴിഞ്ഞ ദിവസം കഞ്ചിക്കോട്ടെ വ്യവസായ സ്ഥാപനത്തില്‍ നിന്നും കേരള പോലീസിന്റെ പിടിയിലായ ബോഡോ തീവ്രവാദി കോമേശ്വര്‍ ബസുമിത്രിയെ  ആസാം പോലീസിനു കൈമാറി. പാലക്കാട്ടെ കോടതിയില്‍ ഹാജരാക്കിയശേഷം പ്രതിയെ ആസാമിലേക്കു കൊണ്ടുപോയി. യുഎപിഎ ചുമത്തപ്പെട്ട കേസിലെ പ്രതിയായ കോമേശ്വര്‍ നിരോധിത സംഘടനയായ യൂണൈറ്റഡ് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് ഏരിയ കമാന്‍ഡറാണ്. ആറുവര്‍ഷമായി ഇയാള്‍ക്ക് സംഘടനയുമായി ബന്ധമുണ്ടെന്നും ആസാം പോലീസ് എഎസ്പി ഉദാല്‍ഗൂഡി വ്യക്തമാക്കി.

ബോഡോ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിദഗ്ധ പരിശീലനം ലഭിച്ച ആളാണ് 28കാരനായ കോമേശ്വര്‍. സ്‌ഫോടക വസ്തുക്കളും മാരകായുധങ്ങളും കൈവശം വച്ചതിനും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും ഇയാള്‍ക്കെതിരെ തെളിവുണ്ട്. ആസാമില്‍ ഫെബ്രുവരിയില്‍ ഉണ്ടായ അക്രമസംഭവങ്ങളെതുടര്‍ന്നാണ് ഇയാള്‍ നാടുവിട്ടത്.  കഞ്ചിക്കോട്ട് പരിചയക്കാര്‍ മുഖേന എത്തിയ ഇയാള്‍ ഇവിടെ ഒരു കമ്പനിയില്‍ ജോലിയെടുത്തുവരികയായിരുന്നു.

ആസാം പോലീസ് കേരള ഇന്റിലജന്‍സിനു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ സസൂക്ഷ്മം നിരീക്ഷിച്ചുവരികയും പിന്നീട് അറസ്റ്റു ചെയ്യുകയുമായിരുന്നു. പാലക്കാടുനിന്നും ആസാമിലേക്ക് നിരന്തരമായി ഫോണ്‍വിളി എത്തുന്നതായി കണ്ടെത്തിയതിനെതുടര്‍ന്നാണ് ആസാം പോലീസ് വിവരങ്ങള്‍ കേരള പോലീസിനു കൈമാറിയത്.

ഇന്നലെ രാവിലെയാണ് ആസാമില്‍നിന്നുളള പോലീസ് സംഘം പാലക്കാട്ടെത്തിയത്. ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. ശ്രീനിവാസുമായി ആശയവിനിമയം നടത്തിയ ഇവര്‍, കോമേശ്വര്‍ ബസുമിത്രിയെ പിടികൂടിയതിനു കേരള പോലീസിനെ അഭിനന്ദിക്കുകയും ചെയ്തു.

Related posts