വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ പ്രതി പിടിയില്‍

ARRESTമൂലമറ്റം: വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ പ്രതി പിടിയിലായി. നോര്‍ത്ത് ചാലക്കുടി മൂത്തേടന്‍ കുഞ്ഞുണ്ണിമാസ്റ്റര്‍ റോഡില്‍ വ്യാസപുരത്ത് താമസിക്കുന്ന നെടിയാ പറമ്പില്‍ ബൈജു ജോസഫാണ് പോലീസ് പിടിയിലായത്.  ചാലക്കുടി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ഇരിങ്ങാലക്കുട സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞമാസം 26 നു മൂലമറ്റം സ്വദേശി രാജു പുന്നപ്പറമ്പില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാലക്കുടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

2014 സെപ്റ്റംബര്‍ 11 നു ബൈജു ജോസഫിന്റെ ഉടമസ്ഥതയിലുള്ള ഹോപ്പ് ഇന്‍ഡ്യ ഫൗണ്ടേഷന്‍ എന്ന സംഘടനയിലൂടെയാണ് തട്ടിപ്പ് അരങ്ങേറിയത്. രാജുവിന്റെ മകള്‍ക്ക് ജര്‍മ്മനിയില്‍ നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് ആദ്യഘട്ടമായി 90,000 രൂപ വാങ്ങുകയും മൂന്നു മാസത്തിനുള്ളില്‍ ജോലി ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.

നിശ്ചിത സമയത്ത് ജോലി ലഭിക്കാതായപ്പോള്‍ പലപ്രാവശ്യം ഫോണ്‍ ചെയ്തിട്ടും എടുക്കാതായതോടെയാണ് തട്ടിപ്പിന്റെ ചുരുള്‍ അഴിയുന്നത്. 90,000 രൂപ മുതല്‍ രണ്ടുലക്ഷം രൂപവരെ നഷ്ടപ്പെട്ട 25 പേര്‍ ചാലക്കുടി സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. 200 ഓളം പേരുടെ പണം നഷ്ടപ്പെട്ടതായാണ് സൂചന. ഇപ്പോള്‍ മൈസൂരിലെ ഹസനിലും ബംഗലൂരുവിലും റിക്രൂട്ട്‌മെന്റ് നടത്തി വരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

കേരളത്തിനു പുറമെ ഡല്‍ഹി, മുംബൈ, ബംഗലൂരു എന്നിവിടങ്ങളിലുള്ളവരും തട്ടിപ്പിനിരയായിട്ടുണ്ട്. ഉദ്യോഗാര്‍ഥിയെ ജര്‍മ്മന്‍ ഭാഷ പഠിപ്പിക്കുന്നതിനു പ്രത്യേക പരിശീലനവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പരിശീലനവും വിസയും ജോലിയും ലഭിക്കാതായതോടെ പലരും പണം തിരിച്ചു ചോദിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് തട്ടിപ്പിനിരയായവര്‍ പരാതിയുമായി എത്തിയത്. ചാലക്കുടി സിഐ ക്രിസ്റ്റിന്‍ സാം, എസ്‌ഐ കെ.എസ്. ഷംസീര്‍, സിവില്‍ പോലീസ് ഓഫീസര്‍ സി.കെ. സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തിയത്.

Related posts