വിദേശത്ത് പോയി കാണാതായവര്‍ക്ക് ഐഎസുമായി ബന്ധമുണ്ടോ? പ്രത്യേക അന്വേഷണ സംഘം സൈബര്‍സെല്ലിന്റെ സഹായം തേടി; ഇവരുടെ യാത്രാവിവരങ്ങളും ശേഖരിച്ചു

ISതൃക്കരിപ്പൂര്‍(കാസര്‍ഗോഡ്): കാസര്‍ഗോഡ് ജില്ലയില്‍ നിന്നും കൂടുതല്‍ പേര്‍ വിദേശത്ത് പോയി കാണാതായ സംഭവത്തില്‍ പങ്കാളിത്തമുണ്ടെന്നു കരുതുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പ്രത്യേക പോലീസ് അന്വേഷണ സംഘം സൈബര്‍ സെല്ലിന്റെ സഹായം തേടി. കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനില്‍ ബാബുവിന്റെ നേതൃത്വത്തിലാണ് യാത്രാവിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമം ആരംഭിച്ചത്.

ചന്തേര പോലീസ് സ്റ്റേഷനില്‍ പ്രത്യേക ക്യാമ്പ് ഓഫീസ് തുറന്നാണ് അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. പാലക്കാട് ജില്ലയില്‍ നിന്നും കാണാതായവരെ അന്വേഷിക്കാനും പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വിദേശത്തേക്കു കടന്നവരുടെ ഫോണ്‍ കോളുകള്‍, നാട്ടിലുള്ള ആരെങ്കിലുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍, ഇവര്‍ മുമ്പ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ സിമ്മുകളുടെ കോള്‍ ഹിസ്റ്ററി എന്നിവ സൈബര്‍സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരികയാണ്.

നാട്ടിലുള്ള മറ്റാരെങ്കിലും നാടുവിടുന്നതിനു സംഘത്തെ സഹായിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കാണാതായവരുടെ ബന്ധുക്കള്‍ ചന്തേര പോലീസ് സ്റ്റേഷനില്‍ നല്‍കിയ മുഴുവന്‍ പരാതികളും ഇതിനകം പ്രത്യേക അന്വേഷണ സംഘത്തലവനു കൈമാറിക്കഴിഞ്ഞു. കാണാതായ മുഴുവന്‍ ആളുകളുടെയും വീടുകളില്‍ നിന്നും പോലീസ് തെളിവുകള്‍ ശേഖരിച്ചുവരികയാണ്. പാസ്‌പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍, യാത്രാരേഖകള്‍ എന്നിവ പരിശോധിക്കുകയും ബന്ധുക്കളില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ കാണാതായ അബ്ദുള്‍ റാഷിദ്, ഭാര്യ സോണിയ എന്ന ആയിഷ എന്നിവര്‍ ജോലി ചെയ്തിരുന്ന തൃക്കരിപ്പൂര്‍ ആയിറ്റിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ അഡ്മിനിസ്‌ട്രേറ്ററില്‍ നിന്നും പ്രത്യേക അന്വേഷണ സംഘത്തിലുള്‍പ്പെട്ട ചന്തേര എസ്‌ഐ അനൂപ്കുമാര്‍ മൊഴിയെടുത്തു. സ്കൂളുമായി ബന്ധപ്പെട്ട മറ്റു പലരെയും പോലീസ് വരും ദിവസങ്ങളില്‍ കാണും. ഇതേ സ്കൂളിലേക്കു കഴിഞ്ഞ ദിവസം ബിജെപി യുവജന വിഭാഗത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു.

Related posts