വിദ്യാഭ്യാസ വര്‍ഷം അവസാനിച്ചിട്ടും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഗ്രാന്റില്ല

ALP-FISHആലപ്പുഴ: വിദ്യാഭ്യാസ വര്‍ഷം ഏതാണ്ട് അവസാനിച്ചിട്ടും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ഗ്രാന്റ്് ലഭിച്ചില്ല. മത്സ്യത്തൊഴിലാളി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം ലഭിച്ച് മാസങ്ങള്‍ കഴിയുമ്പോഴും ഉള്‍നാടന്‍ മത്സ്യവിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ സഹായത്തിനായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. പത്താംക്ലാസ് മുതല്‍ പ്രഫഷണല്‍ വിദ്യാഭ്യാസം വരെ നടത്തുന്ന കുട്ടികള്‍ക്കാണ് കോഴ്‌സിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത തരത്തില്‍ വിദ്യാഭ്യാസ സഹായം ലഭിക്കുന്നത്.

പല വിദ്യാലയങ്ങളില്‍ നിന്ന് ഇത് സംബന്ധിച്ച രേഖകള്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിച്ചതിനുവന്ന കാലതാമസമാണ് വിദ്യഭ്യാസ സഹായം താമസിച്ചതിന്  പ്രധാന കാരണമെന്ന് മത്സ്യത്തൊഴിലാളി മേഖലയിലെ സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം കൃത്യമായി വിദ്യാഭ്യാസ സഹായത്തിനുള്ള രേഖകള്‍ പല സ്ഥാപനങ്ങളും സമര്‍പ്പിച്ചെങ്കിലും സാങ്കേതികത്വത്തിന്റെ പേരില്‍ സമര്‍പ്പിച്ച രേഖകളില്‍ പലതും അധികൃതര്‍ തടഞ്ഞുവച്ച സംഭവവുമുണ്ടായിട്ടുണ്ട്.

സംസ്ഥാനത്തെ ചില ജില്ലകളില്‍  പൂര്‍ണമായും വിദ്യാഭ്യാസ ധനസഹായ വിതരണം നടന്നുകഴിഞ്ഞെങ്കിലും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ കൂടുതലുള്ള ജില്ലകളില്‍ വിദ്യാഭ്യാസ ധനസഹായവിതരണം ഇഴഞ്ഞുനീങ്ങുകയാണ്. ചില കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷമായി സാമ്പത്തിക സഹായം ലഭിക്കുന്നില്ല. സംസ്ഥാനമൊട്ടാകെ ഏകദേശം 50,000ത്തോളം വിദ്യാര്‍ഥികള്‍ക്കാണ് വിദ്യാഭ്യാസ സഹായം ലഭിക്കുന്നത്.

Related posts