വിദ്യാര്‍ഥികള്‍ക്ക് ബസില്‍ കയറണമെങ്കില്‍ മഴ നനയണം, ‘കിളി” കനിയണം

KKD-STUDENT-BUSവടകര: വിദ്യാര്‍ഥികള്‍ക്ക് പരിഗണന നല്‍കി ബസ് യാത്ര സുഗമമാക്കാന്‍ ജില്ലാ ഭരണകൂടം പരിശ്രമം നടത്തുമ്പോള്‍ വടകരയില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. സങ്കടമുണര്‍ത്തുന്നതാണ് ഇവിടത്തെ കാഴ്ചകള്‍. ബസില്‍ ആളുകള്‍ നിറഞ്ഞാലും ബസ് പുറപ്പെടുംവരെ പുറത്ത് നില്‍ക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികള്‍. കനത്ത മഴയത്തും ഈ ദുരവസ്ഥക്ക് മാറ്റമില്ല.പഴയ സ്റ്റാന്റില്‍ മഴ നനഞ്ഞ് ബസു കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികളെ കാണാം. സീറ്റ് നിറയുന്നത് വരെ വിദ്യാര്‍ഥികളെ ബസിന് പുറത്ത് നിര്‍ത്തുന്നതായിരുന്നു മുമ്പത്തെ രീതിയെങ്കില്‍ ഇപ്പോള്‍ അതു കഴിഞ്ഞും ഇവിടെ രക്ഷയില്ല. ഡ്രൈവര്‍ ബസ് സ്റ്റാര്‍ട്ടാക്കി ക്ലീനറില്‍ നിന്നോ കണ്ടക്ടറില്‍ നിന്നോ അനുവാദം കിട്ടിയാലെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനമുള്ളു.

കൂടി നില്‍ക്കുന്ന എല്ലാ വിദ്യാര്‍ഥികളെയും കയറ്റാന്‍ ബസ് ജീവനക്കാര്‍ തയാറാവില്ല. കുറച്ച് വിദ്യാര്‍ഥികള്‍ കയറിയാല്‍ ബസ് പെട്ടെന്നു മുന്നോട്ടെടുക്കും. ഇത് കാരണം മറ്റു വിദ്യാര്‍ഥികള്‍ ഓടിക്കയറാന്‍ ശ്രമിക്കും. ഇതാവട്ടെ അപകടത്തിന് ഇടയാക്കുകയും ചെയ്യും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. സാധാരണ യാത്രക്കാര്‍ക്കായി കുറേ നേരം നിര്‍ത്തിയിടുന്ന ബസുകള്‍ പുറത്തു വിദ്യാര്‍ഥികള്‍ കാത്തിരിപ്പുണ്ടെങ്കില്‍ സമയമായാല്‍ ഒറ്റൊരു പോക്കായിരിക്കും.

ബസുകള്‍ കുറഞ്ഞ റൂട്ടാണെങ്കിലും കൂടുതലുള്ള റൂട്ടാണെങ്കിലും വിദ്യാര്‍ഥികളോടുള്ള സമീപനത്തില്‍ വ്യത്യാസമില്ല. അതേസമയം മുഴുവന്‍ പണം നല്‍കാന്‍ തയ്യാറാകുന്ന വിദ്യാര്‍ഥികളെ നേരത്തേ ബസില്‍ കയറ്റി ഇരുത്തുകയും ചെയ്യും. സ്റ്റാന്റില്‍ പോലീസ് ഔട്ട് പോസ്റ്റ് ഉണ്ടെങ്കിലും പോലീസുകാര്‍ ഇത്തരം പ്രശ്‌നത്തിലൊന്നും ഇടപെടാറില്ലെന്ന് ആക്ഷേപമുണ്ട്. അതൊക്കെ വേറെ ആരുടെയോ കടമയാണെന്ന മട്ടിലാവും പോലീസിന്റെ സമീപനം. വനിതാ പോലീസ് നില്‍ക്കുമ്പോഴും വിദ്യാര്‍ഥിനികള്‍ പോലും മഴ നനഞ്ഞ് ബസ് കാത്ത് നില്‍ക്കുന്നത് കാണാം.

സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ റെയിന്‍ബോ എന്ന റോഡ് സുരക്ഷാ പദ്ധതി നടപ്പാക്കിയിരുന്നു. ഈ പദ്ധതിയിലും ഇത്തരം  പ്രശ്‌നം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് പോലീസ് നിലപാട്. മുമ്പൊക്കെ വിദ്യാര്‍ഥി സംഘടനകള്‍ ഈ വിഷയം സജീവമായി ഏറ്റെടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ ഇതിലൊന്നും ഇവര്‍ക്ക് താല്‍പര്യമില്ലെന്ന മട്ടാണ്.

Related posts