വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായവരില്‍ പതിനേഴുകാരനും; ഗള്‍ഫിലേക്കു കടന്ന പ്രതിയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ്; അഞ്ചുപേര്‍ അറസ്റ്റില്‍

Rapeമട്ടന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ 17 വയസുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേരെ ഇന്നു മട്ടന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. 17 കാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. മട്ടന്നൂര്‍ പരിയാരം, വെമ്പടി സ്വദേശികളേയാണ് ഇന്നലെ വൈകുന്നേരത്തോടെ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ഷജു ജോസഫും എസ്‌ഐ എം.പി.വിനീഷും സംഘവും അറസ്റ്റ് ചെയ്തത്. വെമ്പടിയിലെ റഹ്‌നാസ് (21), റംഷാദ് (24), കോളാരി സ്വദേശി വി.ഷാനിദ് (19), ടി. റിയാസ് (24), എന്നിവരും 17 കാരനുമാണ് അറസ്റ്റിലായത്.

മട്ടന്നൂരിനടുത്ത സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന 14 കാരിയേയും സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയേയുമായിരുന്നു സംഘം പീഡിപ്പിച്ചത്. യുവാക്കള്‍ മാനഭംഗപ്പെടുത്തിയതായി കാണിച്ച് കഴിഞ്ഞ ഏപ്രിലില്‍ വിദ്യാര്‍ഥിനികള്‍ ചൈല്‍ഡ് ലൈനിന് പരാതി നല്‍കിയിരുന്നു.

ചൈല്‍ഡ് ലൈനിന്റെ പരാതിപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ മട്ടന്നൂര്‍ പരിയാരം സ്വദേശികളായ ഷഫീക്ക്, നൗഷാദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനികളില്‍നിന്നും പോലീസ് വിശദമായി മൊഴിയെടുത്തപ്പോഴാണ് മറ്റു പ്രതികളേക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഒരു പ്രതി സംഭവത്തിനുശേഷം ഗള്‍ഫിലേക്കു കടന്നിരുന്നു. ഇയാളെ നാട്ടിലെത്തിക്കുന്നതിന് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.

Related posts