വിധിയില്‍ പിഴവുണ്ടെന്നു തോന്നുന്നില്ല! സൗമ്യ വധക്കേസില്‍ പുനഃപരിശോധന ഹര്‍ജി തള്ളി; കോടതിയില്‍ നാടകീയ രംഗങ്ങള്‍; സുപ്രീം കോടതി നീതികാട്ടിയില്ലെന്ന് സൗമ്യയുടെ അമ്മ

Soumyaന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരേയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. മുമ്പ് നടത്തിയ വിധിയില്‍ എന്തെങ്കിലും പിഴവുണ്ടെന്നു തോന്നുന്നില്ലെന്നും പിഴവുണ്ടെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അതേസമയം, കോടതിയിലേക്കു വിളിച്ചുവരുത്തിയ ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജുവിനെ അദ്ദേഹത്തിന്റെ വാദങ്ങള്‍ പറയാന്‍ അനുവദിച്ച കോടതി, അത് മുഴുവനും കേട്ട ശേഷമാണ് വിധി പ്രഖ്യാപിച്ചത്. അതേസമയം, കോടതിവിധി അംഗീകരിക്കുന്നില്ലെന്ന് കട്ജു കോടതിയെ അറിയിച്ചു.

സുപ്രീം കോടതി വിധിക്കെതിരേ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയ ജസ്റ്റീസ് കട്ജുവിനെതിരേ കോടതിയലക്ഷ്യത്തിനു നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. കേസെടുക്കാതിരിക്കാന്‍ കാരണമെന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാനും കോടതി കട്ജുവിനോടു പറഞ്ഞു. കോടതിയലക്ഷ്യ നടപടിയെ ഭയക്കുന്നില്ലെന്നു കോടതിയെ അറിയിച്ച ജസ്റ്റീസ് കട്ജുവിനെ, പുറത്തേക്കു വിളിച്ചുകൊണ്ടുപോകാനും കേസ് പരിഗണിച്ച ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റീസ് കട്ജുവും തമ്മില്‍ കോടതിമുറിയില്‍ തര്‍ക്കമുണ്ടായി.

സുപ്രീം കോടതി നീതികാട്ടിയില്ലെന്ന് സൗമ്യയുടെ അമ്മ
soumyama-amma
തിരുവനന്തപുരം: സുപ്രീം കോടതിയില്‍നിന്നും തനിക്ക് നീതികിട്ടിയില്ലെന്ന് സൗമ്യയുടെ അമ്മ സുമതി. സൗമ്യ വധക്കേസിലെ പുനഃപരിശോധന ഹര്‍ജി തള്ളിയ സുപ്രീം കോടതി നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. ഗോവിന്ദച്ചാമി ജയിലില്‍നിന്നും പുറത്തിറങ്ങരുതെന്നാണ് ആഗ്രഹം. സൗമ്യയുടെ അവസ്ഥ ഇനി മറ്റാര്‍ക്കും ഉണ്ടാകരുതെന്നും അവര്‍ പറഞ്ഞു.

കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരേയാണ് സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും കോടതിയെ സമീപിച്ചത്. മുമ്പ് നടത്തിയ വിധിയില്‍ എന്തെങ്കിലും പിഴവുണ്ടെന്നു തോന്നുന്നില്ലെന്നും പിഴവുണ്ടെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്.

Related posts