വിരല്‍ കഴിഞ്ഞാല്‍ പല്ല്! ജിഷ വധക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി വിരലടയാളം ശേഖരിക്കല്‍ ഇന്നും തുടരുന്നു; ജിഷയുടെ മുതുകില്‍ വിടവുള്ള പല്ലിന്റെ പാട്

jishaപെരുമ്പാവൂര്‍: ജിഷ വധക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി നാട്ടുകാരുടെ വിരലടയാളം ശേഖരിക്കല്‍ ഇന്നും തുടര്‍ന്നു. ഇന്നലെ മുന്നൂറിലധികം പേരുടെ വിരലടയാളം ശേഖരിച്ചു. എന്നാല്‍, വിരലടയാളം ആധാര്‍ ഡേറ്റാ ബാങ്കില്‍ പരിശോധിക്കാനുള്ള നടപടി സാധ്യമാവുകയില്ലെന്നാണ് അറിയുന്നത്. ആധാര്‍ രേഖകള്‍ പരിശോധിക്കുന്നതില്‍ സുപ്രീം കോടതി വിലക്കുള്ളതിനാലാണിത്. എന്നാല്‍, ജിഷയുടെ വീട്ടില്‍നിന്നു കിട്ടിയ വിരലടയാളവുമായി ഇപ്പോള്‍ ശേഖരിക്കുന്ന വിരലടയാളങ്ങള്‍ക്കു സാമ്യം ഉണ്ടോയെന്നു പോലീസ് പരിശോധിക്കും.

ഇതിനിടെ, കൊല്ലപ്പെട്ട ജിഷയുടെ മുതുകിലേറ്റ കടിയുടെ അടയാളത്തെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. മുതുകില്‍ മുന്‍നിരയിലെ വിടവുള്ള പല്ലുകളുടെ അടയാളം ഉണ്ടെന്ന സ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകളെ തുടര്‍ന്നു നാട്ടുകാരുടെ പല്ലുകള്‍ പരിശോധിക്കാനാണ് നീക്കം. വിരലടയാള പരിശോധനയ്ക്ക് എത്തുന്നവരുടെ പല്ലുകളും പരിശോധിക്കും. മുന്‍നിരയിലെ നാലുപല്ലും താഴത്തെ നാലു പല്ലും ജിഷയുടെ മുതുകില്‍ പതിഞ്ഞതാണു കണ്ടെത്തിയിരിക്കുന്നത്. മുന്‍നിരയിലെ മധ്യഭാഗത്തുള്ള രണ്ടു പല്ലുകള്‍ തമ്മില്‍ സാധാരണയില്‍ കവിഞ്ഞ അകലമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാധ്യത തേടിയാണു പോലീസ് ആളുകളുടെ പല്ലു പരിശോധിക്കാന്‍ ആലോചിക്കുന്നത്.

എന്നാല്‍, ജിഷയുടെ അമ്മയില്‍നിന്നു കിട്ടിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൊല നടന്നതിനു മുമ്പു വീട്ടില്‍ ജിഷയുടെ സുഹൃത്ത് എത്തിയതായി പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. പക്ഷേ, അദ്ദേഹം പോയതിനു ശേഷമാണു സംഭവം നടന്നതെന്നു സംശയിക്കുന്നു. ക്രൂരകൊലപാതകം നടത്തിയ വ്യക്തി സമീപവീടുകളില്‍ അഭയം തേടിയിട്ടുണ്ട് എന്നാണു പോലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണു നാട്ടുകാരുടെ വിവരണങ്ങള്‍ ശേഖരിക്കുന്നത്. അമ്മയെയും സഹോദരിയെയും കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കേസിനു നിര്‍ണായക തെളിവ് ലഭിക്കൂവെന്നു പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Related posts