വില്ലനായത് ഓക്‌സിജന്‍ സിലിണ്ടര്‍! ആംബുലന്‍സിനു തീപിടിച്ച് അച്ഛനും മകളും വെന്തുമരിച്ച സംഭവത്തില്‍ ദുരന്തഭീകരത കൂട്ടിയത് ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്

deathമൂവാറ്റുപുഴ: ആശുപത്രിയിലേക്കു പൊയ്‌ക്കൊണ്ടിരുന്ന ആംബുലന്‍സ് കത്തി രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതു ദുരന്തഭീകരത കൂട്ടി. വാഹനത്തിനു തീ പിടിച്ചു വൈകാതെതന്നെ മൊബൈല്‍ ഐസിയു ആംബുലന്‍സിലുണ്ടായിരുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. എംസി റോഡില്‍ മൂവാറ്റുപുഴ മീങ്കുന്നം ആറൂരിലെ കാവിശേരി വളവില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

ചിതറിത്തെറിച്ച വാഹനത്തിന്റെയും ശരീരാവശിഷ്ടങ്ങളുടെയും ഭാഗങ്ങള്‍ നാനൂറുമീറ്ററോളം ദൂരെവരെ എത്തി. കാവിശേരി വളവിന് 50 മീറ്റര്‍ അകലെനിന്ന് ഇന്നു രാവിലെ കത്തിക്കരിഞ്ഞ ശരീരഭാഗങ്ങള്‍ കണ്ടെത്തി. നാട്ടുകാരാണ് ഇതു കണ്ടെത്തിയത്. മരിച്ച ഏറ്റുമാനൂര്‍ കട്ടച്ചിറ വരകുകാലായില്‍ വി.ജെ. ജയിംസ് (72), മകള്‍ തിരുവനന്തപുരം കേശവദാസപുരം മഞ്ഞാങ്കല്‍ ഷാജിയുടെ ഭാര്യ അമ്പിളി (40) എന്നിവരുടെ മൃതദേഹങ്ങള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നു ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

സംഭവസ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ എത്തി തെളിവെടുപ്പ് ആരംഭിച്ചു. സ്ഥലത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രന്‍, സിഐ പി. ജയകുമാര്‍ എന്നിവര്‍ സംഭവസ്ഥലത്തുണ്ട്. ജനങ്ങള്‍ക്ക് ഇവിടേക്ക് കടക്കാന്‍ നിയന്ത്രണമുണ്ട്. എംസി റോഡില്‍ ഗതാഗതം തടസപ്പെടാതിരിക്കാന്‍ പോലീസ് നിയന്ത്രണമേറ്റെടുത്തിരിക്കുകയാണ്.

അപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മരിച്ച ജയിംസിന്റെ മകന്‍ അഭിലാഷിന്റെ ഭാര്യ ജോയ്‌സ് (25), ഹോം നഴ്‌സ് കുമളി ലോവര്‍ക്യാമ്പ് അംബേദ്കര്‍ കോളനിയിലെ പരേതനായ ഏസിയായുടെ ഭാര്യ ലക്ഷ്മി (55) എന്നിവര്‍ ഗുരുതരാവസ്ഥ തരണം ചെയ്തു.

വയനാട്ടില്‍ ആയുര്‍വേദ റിസോര്‍ട്ട് ആരംഭിക്കാനായി ജയിംസ് അവിടെ താമസിച്ചുനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിവരുകയായിരുന്നു. ഇതിനിടെ ന്യുമോണിയ പിടിപെട്ടു കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയെങ്കിലും അസുഖം കുറഞ്ഞില്ല. വിദഗ്ധചികിത്സയ്ക്കായി മൊബൈല്‍ ഐസിയു ആംബുലന്‍സില്‍ കോട്ടയത്തേക്കു കൊണ്ടുവരുന്നതിനിടെയാണ് അപകടമുണ്ടായത്. ആറൂരിലെ കുത്തനേയുള്ള കയറ്റം കയറുന്നതിനിടെ വാഹനത്തില്‍നിന്നു പുക ഉയരുകയും തീപടര്‍ന്നുപിടിക്കുകയുമായിരുന്നു. തീ കണ്ടയുടന്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ വാഹന ത്തില്‍നിന്നു പുറത്തുചാടി. ഡ്രൈവര്‍ ചാടിയതോടെ കുറച്ചുദൂരം പിറകോട്ടു നിരങ്ങിനീങ്ങിയ ആംബുലന്‍സ് പൊട്ടിത്തെറിച്ചു കത്തുകയായിരുന്നു. സ്‌ഫോടനശബ്ദം ഒരുകിലോമീറ്റര്‍ ചുറ്റളവില്‍വരെ കേട്ടു.

സമീപത്തുള്ള പുത്തന്‍പുരയ്ക്കല്‍ ജോസഫ്, കാവിശേരില്‍ ബേബി എന്നിവരുടെ വീടുകള്‍ക്കു നാശനഷ്ടമുണ്ടായി. അപകടകാരണം വ്യക്തമല്ല. എന്‍ജിന്‍ ചൂടായി കത്തിയതാകാമെന്നാണു പ്രാഥമിക നിഗമനം. കല്പറ്റ ശാന്തി ഡയാലിസിസ് സെന്ററിന്റേതാണ് അപകടത്തില്‍പ്പെട്ട ആംബുലന്‍സ്. മൂവാറ്റുപുഴയില്‍നിന്നു ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൂരിരിട്ടും മഴയും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. അപകടത്തെത്തുടര്‍ന്ന് എംസി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തൊടുപുഴ കരിങ്കുന്നം കുറുമ്പില്‍ കുടുംബാംഗം ത്രേസ്യാമ്മയാണ് ജയിംസിന്റെ ഭാര്യ.

Related posts