വില്ലേജില്‍ മലയാളം മുഴങ്ങി

sp-malayalam1 കോട്ടയം: ഒളിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ സംഘത്തിലെ മലയാളികള്‍ റിയോയിലെത്തി. 4-400 മീറ്റര്‍ റിലേ, 800 മീറ്റര്‍, ട്രിപ്പിള്‍ ജംപ് ഇനങ്ങളില്‍ മത്സരിക്കുന്ന താരങ്ങളാണ് റിയോയിലെത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് ഇവര്‍ ദുബായ് വഴി റിയോയിലെത്തിയത്. ട്രിപ്പിള്‍ ജംപില്‍ മത്സരിക്കുന്ന രഞ്ജിത് മഹേശ്വരി, 800 മീറ്റര്‍ താരം ജിന്‍സണ്‍ ജോണ്‍സണ്‍, ഹോക്കി താരം പി.ആര്‍. ശ്രീജേഷ്, റിലേ ടീമംഗങ്ങളായ അനില്‍ഡ തോമസ്, കുഞ്ഞുമുഹമ്മദ്, 400 മീറ്ററിലും 4-400 മീറ്റര്‍ റിലേയിലും മത്സരിക്കുന്ന മുഹമ്മദ് അനസ് എന്നിവരാണ് ഒളിമ്പിക് നഗരിയിലെത്തിയത്. ഇവര്‍ക്കൊപ്പം മലയാളി പരിശീലകന്‍ മുഹമ്മദ് കുഞ്ഞിയുമുണ്ട്. മികച്ച സൗകര്യങ്ങളുള്ള ഒളിമ്പിക് വില്ലേജില്‍ താരങ്ങള്‍ താമസം തുടങ്ങി. സൗകര്യങ്ങള്‍ വളരെ മികച്ചതാണെന്ന് മുഹമ്മദ് കുഞ്ഞിയും ജിന്‍സണ്‍ ജോണ്‍സണും ദീപികയോടു പറഞ്ഞു. പരിശീലന സൗകര്യങ്ങളും വളരെ മികച്ചതാണ്. കാലാവസ്ഥയുമായി പൊരുത്തപ്പെടാനാണ് വളരെ നേരത്തെ റിയോയിലെത്തിയതെന്ന് മുഹമ്മദ് കുഞ്ഞി കൂട്ടിച്ചേര്‍ത്തു.

ആദ്യ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന അമ്പരപ്പിലാണ് ജിന്‍സണ്‍ ജോണ്‍സണ്‍. കാണുന്നതെല്ലാം പുതുമയുള്ള കാര്യങ്ങളാണെന്ന് ജിന്‍സണ്‍ പറഞ്ഞു. ഒട്ടും സമയം കളയാതെ പരിശീലനം തുടങ്ങിയതായും ജിന്‍സണ്‍ അറിയിച്ചു. മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നു പറഞ്ഞ ജിന്‍സണ്‍ മലയാളികളെല്ലാവരും ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കണമെന്നും അഭ്യര്‍ഥിച്ചു. മലയാളി സംഘത്തിനൊപ്പം 400 മീറ്റര്‍ താരങ്ങളായ എം.ആര്‍. പൂവമ്മ, അശ്വിനി അക്കുഞ്ജി, ദേബശ്രീ മജുംദാര്‍, ആരോക്യ രാജീവ്, ധരുണ്‍, സുമിത് കുമാര്‍, ലളിത് മാധുര്‍ എന്നിവരുമുണ്ട്. 12-ാം തീയതിയാണ് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ എത്തി

ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ ഒളിമ്പിക്‌സ് വില്ലേജില്‍ തങ്ങളുടെ മുറികള്‍ ഏറ്റെടുത്തുകഴിഞ്ഞു. ഹോക്കി ടീമംഗങ്ങള്‍ ഇന്നലെ വൈകിട്ടോടെ വില്ലേജിലെത്തി. സ്‌പെയിനില്‍ പരിശീലന മത്സരം കളിച്ച ശേഷമാണ് മലയാളി താരം ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം റിയോയിലെത്തിയത്. വനിതാ ടീമും എത്തിയിട്ടുണ്ട്.

ഷൂട്ടിംഗ് താരങ്ങളായ ഗഗന്‍ നരംഗ്, ചെയിന്‍ സിംഗ് എന്നിവര്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നുമാണ് ബ്രസീലിലെത്തിയത്. ഷോട്ട് പുട്ട് താരം മന്‍പ്രീത് കൗര്‍, നടത്തക്കാരി സപ്ന കൗര്‍ എന്നിവരും ഗെയിംസ് വില്ലേജിലെത്തിയവരില്‍ പെടുന്നു.

ഓഗസ്റ്റ് രണ്ടിന് വൈകുന്നേരമാണ് ഇന്ത്യന്‍ ടീമിന് ഒളിമ്പിക് വില്ലേജില്‍ ഔദ്യോഗിക സ്വീകരണം നല്‍കുന്നത്. ചടങ്ങില്‍ ദേശീയ ഗാനമുള്‍പ്പെടെ അവതരിപ്പിക്കുമെന്ന് സംഘത്തലവന്‍ രാജേഷ് ഗുപ്ത പറഞ്ഞു. 31 കെട്ടിടങ്ങളടങ്ങിയതാണ് ഒളിമ്പിക് വില്ലേജ്. 15000 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം വില്ലേജിലുണ്ട്. ഭീമാകാരമായ ഭക്ഷണശാല, ജിംനേഷ്യം, പോളി ക്ലിനിക്, വിനോദശാലകള്‍ തുടങ്ങിയസൗകര്യങ്ങളും വില്ലേജിലൊരുക്കിയിട്ടുണ്ട്.

Related posts