കാട്ടാക്കട:നഗരമാലിന്യ നിക്ഷേപത്തിനെതിരെ തെരുവില്‍ വരെ ഇറങ്ങി സമരം നടത്തി കേരളത്തിന് മാതൃകയായി മാറിയ വിളപ്പില്‍ ശാല ഇന്ന് ഒരു ചോദ്യവുമായി സര്‍ക്കാരിന് മുന്നില്‍ നില്‍ക്കുന്നു. ഇവിടെ അവശേഷിക്കുന്ന 10 ടണ്‍ വരുന്ന മാലിന്യങ്ങള്‍ മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുമോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. നഗരം ആകെ മാലിന്യം കൊണ്ട് കുപ്പത്തൊട്ടിയായി മാറിയിരിക്കുകയാണ്. നഗരവാസികള്‍ പകര്‍ച്ച വ്യാധിയുടെയും മാരകരോഗങ്ങളുടെയും ഭീതിയില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരായി മാറിയിരിക്കുന്നു. ഈ മാലിന്യങ്ങള്‍ മാറ്റാനാണ് വിളപ്പില്‍ ശാലയില്‍ സംസ്കരണ കേന്ദ്രം വരുന്നത്.
പ്രതിദിനം മുന്നൂറ് ടണ്‍ മാലിന്യം പുറന്തള്ളുന്ന തിരുവനന്തപുരം നഗരം, 90 ടണ്‍ മാലിന്യം മാത്രം സംസ്കരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് വിളപ്പില്‍ശാലയില്‍ സ്ഥാപിച്ചത്. സംസ്കരണ ശേഷിയുടെ നാലിരട്ടി മാലിന്യം ദിവസേന എത്താന്‍ തുടങ്ങിയതോടെ വിളപ്പില്‍ശാല നഗരത്തിന്റെ ചവര്‍ ശേഖരണ കേന്ദ്രമായി. 2001 ല്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരകണക്കിന് ആളുകള്‍ അണി നിരന്ന സമരം നടന്നു. അത് അടിച്ചമര്‍ത്തപ്പെട്ടു. വീണ്ടും ഇവിടേക്ക് മാലിന്യ എത്തി തുടങ്ങി. നാട് നാറി തുടങ്ങി. ഇവിടെ താമസിക്കുന്നവര്‍ക്ക് രോഗങ്ങളും വന്നു തുടങ്ങി. ഇവിടെ ഒഴുകുന്ന കരമനയാര്‍ മലിനമായി. കുടിവെള്ളംപ്പോലും മലിനമായി.
മാലിന്യം നിക്ഷേപിക്കാന്‍ വീണ്ടും 100 ഏക്കറും തുടര്‍ന്ന് 400 ഏക്കറും വാങ്ങാന്‍ നീക്കം തുടങ്ങിയപ്പോഴാണ് നിവൃത്തിയില്ലാതെ ഇവിടെ ജനകീയ സമിതി വരുന്നത്. 2011 ജനുവരിയില്‍ എല്ലാ കക്ഷികളുടേയും നേതൃത്വത്തില്‍ സമിതി വന്നു. നെടുങ്കുഴിയില്‍ സ്ഥാപിച്ച സമരപന്തലില്‍ റിലേ നിരാഹാരസമരം തുടങ്ങി. ഇതിനിടെ പലകക്ഷികളും മാറിയെങ്കിലും നാട്ടുകാരുടെ കൂട്ടായ അണിചേരല്‍ വന്നതോടെ സമരരംഗം ഉണര്‍ന്നു. അതൊരു ജനകീയ ഐക്യമായി മാറി. എന്നിട്ടും പദ്ധതി ഉപേക്ഷിക്കാന്‍ നഗരസഭ തയ്യാറായില്ല. 2012 ജനുവരി ഒമ്പതിന് 20,000 ആളുകള്‍ പങ്കെടുത്ത വമ്പിച്ച പ്രകടനം നടന്നു. ജനുവരി 30ന് വിളപ്പില്‍ശാല ഗ്രാമം ഒന്നടങ്കം സെക്രേട്ടറിയറ്റ് വളഞ്ഞു. എന്നാല്‍ വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അങ്ങിനെയാണ് ഫെബ്രുവരി 13 ന് വന്‍ പോലീസ് സംഘം വിളപ്പില്‍ ഗ്രാമം വളയുന്നത്.
2012 ല്‍ വിളപ്പില്‍ പഞ്ചായത്ത് ഫാക്ടറിയുടെ പ്രവര്‍ത്തന അനുമതി നിഷേധിച്ചതോടെ നഗരസഭ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നഗരസഭയ്ക്ക് ഫാക്ടറി തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ അനുമതി നല്‍കി. വിളപ്പില്‍ശാലയിലേക്ക് മാലിന്യം കൊണ്ടു പോകുന്നതിന് പോലീസ് സംരക്ഷണവും അനുവദിച്ചു. പക്ഷേ കോടതി ഉത്തരവുകള്‍ക്കോ പോലീസിന്റെ മര്‍ദന മുറകള്‍ക്കോ വിളപ്പില്‍ ജനതയുടെ ചെറുത്തുനില്‍പ്പിനെ തടയാനായില്ല. സ്ത്രീകളും കുട്ടികളുമടക്കം വിളപ്പിലിലെ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ ഭരണകൂടം മുട്ടുമടക്കി. 2015 സെപ്റ്റംബറില്‍ ചെന്നൈ ഹരിത കോടതി വിളപ്പില്‍ശാല മാലിന്യ സംസ്കരണ കേന്ദ്രം അടച്ചുപൂട്ടാന്‍ വിധിച്ചു.
2016 ജനുവരിയില്‍ നഗരസഭ ഹരിത കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതി നഗരസഭയുടെ അപ്പീല്‍ തള്ളി. എട്ട് മാസത്തിനുള്ളില്‍ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നും വിളപ്പില്‍ശാ ല ഫാക്ടറി പരിസരത്ത് കുന്നുകൂടി കിടക്കുന്ന ടണ്‍കണക്കിന് മാലിന്യം മൂന്നുമാസത്തിനകം അവിടെനിന്ന് നീക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഈ ഉത്തരവ് ഇതേവരെ നഗരസഭ പാലിച്ചിട്ടില്ല. ഫാക്ടറി അടച്ചുപൂട്ടിയെങ്കിലും ഏകദേശം പത്തു ലക്ഷം ടണ്‍ മാലിന്യം ഇവിടെയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് പ്രദേശത്തെ പരിസ്ഥിതി ആഘാതത്തിനും പകര്‍ച്ച വ്യാധികള്‍ക്കും വഴിവയ്ക്കുമെന്ന് വിദ്ഗ്ധര്‍ ചൂണ്ടികാണിക്കുന്നു.