വിഴിഞ്ഞത്ത് ഗുജറാത്തി ടഗ്ഗ് പഴയവാര്‍ഫിന്റെ നങ്കൂരം തകര്‍ത്തു

tvm-nankuramവിഴിഞ്ഞം: സഹായം  ചോദിച്ച് വിഴിഞ്ഞത്തെത്തിയ ഗുജറാത്തി ടഗ്ഗ് പഴയവാര്‍ഫിന്റെ നങ്കൂരവും തകര്‍ത്തു. വന്നു കയറിയ വിനയെ പറഞ്ഞയക്കാനാകാതെ അധികൃതര്‍. മത്സ്യബന്ധന തുറമുഖത്തെ രണ്ട് വാര്‍ഫിനും നഷ്ടം വരുത്തിയ കൂറ്റന്‍ ടഗ്ഗ് ഏതു സമയവും നിയന്ത്രണം വിടാം എന്ന അവസ്ഥയിലാണ്. നങ്കൂരം തകര്‍ത്ത് ഒഴുകിയാല്‍ തുറമുഖത്ത് മീന്‍ പിടിക്കാന്‍ നിരത്തി ഇട്ടിരിക്കുന്ന വള്ളങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കും.   ഇന്ധനവും വെള്ളവും തീര്‍ന്നെന്ന പേരില്‍ ഒന്‍പതുമാസം മുന്‍പ് സഹായം അഭ്യര്‍ഥിച്ച് വിഴിഞ്ഞത്തടുത്ത ബ്രഹ്മാക്ഷര എന്ന ടഗ്ഗാണ് അധികൃതര്‍ക്ക് തലവേദനയായത്.

പോര്‍ട്ടിന് വരുമാനമാകുമെന്നതിനാല്‍ പുതിയ വാര്‍ഫില്‍ നങ്കൂരമിടാന്‍ അനുവാദം നല്‍കി. മാസങ്ങള്‍ കഴിഞ്ഞിട്ടും തിരിഞ്ഞ് നോക്കാത്ത ബന്ധപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയെങ്കിലും ആരുമെത്തിയില്ല.  അനാഥമായ ടഗ്ഗ് രണ്ടു മാസം മുന്‍പ് പുതിയ വാര്‍ഫിന്റെ ഒരു വശവും നങ്കൂരവും തകര്‍ത്തു. തിരയടിയില്‍ ടഗ്ഗ് വാര്‍ഫില്‍ ഇടിക്കുന്നത് വാര്‍ഫിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് കണ്ടതോടെ പഴയവാര്‍ഫിലേക്ക് ടഗ്ഗിനെ മാറ്റിക്കെട്ടി. ഇന്നലെ ഇവിടെയും ശക്തി തെളിയിച്ച ടഗ്ഗ് രണ്ട് നങ്കൂരം തകര്‍ത്തു. തിരയില്‍ ശക്തമായി ആടിയുലയുന്ന കടല്‍യാനത്തെ ബന്ധിപ്പിച്ച് നിര്‍ത്താനുള്ള ശ്രമം വൈകിയും തുടരുകയാണ്. ബന്ധിക്കാനെത്തിച്ച കൂറ്റന്‍ വടങ്ങളില്‍ പലതും പൊട്ടി ബാക്കിയുള്ളവ ഏത് സമയത്തും പൊട്ടാവുന്ന അവസ്ഥയിലുമാണ്.

അപകടാവസ്ഥയിലാണെങ്കിലും ടഗ്ഗ് തീരം വിടണമെങ്കില്‍ ഇനി കോടതി കനിയണം. കൂടാതെ ജീവനക്കാരുടെ ശമ്പളകുടിശികയും പോര്‍ട്ട് ഫീസും വാര്‍ഫിനുണ്ടായ നഷ്ടവും ചേര്‍ത്താല്‍ ലക്ഷങ്ങളുടെ ബാധ്യത തീര്‍ക്കണം. മത്സ്യത്തൊഴിലാളികള്‍ക്ക് ബാധ്യതയായ ടഗ്ഗിനെ മത്സ്യബന്ധന സീസണിന്റെ തുടക്കത്തില്‍ കൊല്ലത്തേക്കോ നീണ്ടകരയ്‌ക്കോ കൊണ്ടുപോകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചെങ്കിലും അന്ന് ആരും ചെവികൊണ്ടില്ല. അപകടാവസ്ഥയിലായപ്പോള്‍ അധികൃതര്‍ ഉണര്‍ന്നെങ്കിലും കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന അവസ്ഥയാണ് .

Related posts