വടക്കഞ്ചേരി: കുതിരാനിലെ തുരങ്കങ്ങളില്‍ രാത്രികാലത്തു പാറപൊട്ടിക്കുന്നതു നിര്‍ത്തിവച്ചു. സമീപവാസികളുടെയും കടയുടമകളുടെയും പ്രതിഷേധത്തെതുടര്ന്നാണിത്. ഇടതുഭാഗത്തെ ആദ്യതുരങ്കത്തില് ഉഗ്രശക്തിയോടെ പാറപൊട്ടിക്കുന്നതുമൂലം ഭൂമികുലുക്കത്തിന്റെ പ്രതീതിയാണ് പ്രദേശത്ത് ഉണ്ടാകുന്നതെന്നും ഇതുമൂലം വീടുകളുടെ ചുമരുകളില്‍ വലിയ വിള്ളല്‍വീണ് കെട്ടിടങ്ങള്‍ക്കു നാശം സംഭവിക്കുകയാണെന്നും സമീപവാസികള്‍ പറഞ്ഞു.
രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ നാലുവരെ പാറപൊട്ടിക്കല്‍ നിര്‍ത്തിവയ്ക്കുമെന്നു നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തിയിരുന്നെങ്കിലും വ്യാഴാഴ്ച രാത്രി ഒമ്പതോടെ തുരങ്കത്തില്‍നിന്നും ഉഗ്രസ്ഫോടനവും രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ശക്തമായ കുലുക്കവും അനുഭവപ്പെട്ടെന്നു സമീപവാസിയായ തമ്പി പറഞ്ഞു. ഇതേത്തുടര്‍ന്ന്് നാട്ടുകാര്‍ സംഘടിച്ചു ടണലിലെത്തുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു.
കുഴി എടുത്തതില്‍ മരുന്നു നിറച്ചിരുന്നതു മാത്രമാണ് പൊട്ടിച്ചതെന്നും ഇനിമുതല്‍ രാത്രിസമയം പാറപൊട്ടിക്കല്‍ ഉണ്ടാകില്ലെന്നും ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വീട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ സ്ഥലം എംഎല്‍എയ്ക്കും തൃശൂര്‍ ജില്ലാ കളക്ടര്‍ക്കും ജിയോളജി വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്. തുരങ്കത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ ശക്തിയില്‍ പാറപൊട്ടിക്കല്‍ നടത്തിയതുമൂലം സമീപത്തെ വിജയമ്മ, അനിയന് എന്നിവരുടെ വീടുകള്‍ക്കു നാശം സംഭവിച്ചിട്ടുണ്ട്.
നാല്പതോളം വീടുകളാണ് പ്രദേശത്തുള്ളത്. പുതിയ വീടുകളുടെ ചുമരുകളിലും വിള്ളലുണ്ടാകുന്നുണ്ട്. ടണലിനുള്ളില്‍ പാറപൊട്ടിക്കുന്നതിന്റെ പ്രകമ്പനം രാത്രികാലത്തെ ഉറക്കവും നഷ്ടമാക്കുന്നതായി പരാതിയുണ്ട്. ടണല്‍ നിര്‍മാണംമൂലം വെള്ളത്തിന്റെ ഉറവകള്‍ വറ്റി പ്രദേശത്തു ജലക്ഷാമം രൂക്ഷമാണെന്നും നാട്ടുകാര്‍ പറയുന്നു. പകല്‍സമയവും ശക്തി കുറഞ്ഞ തോതിലുള്ള പാറപൊട്ടിക്കല്‍ നടത്തണമെന്നാണ് ആവശ്യമുയരുന്നത്. ഉഗ്രസ്ഫോടനംമൂലം കുതിരാന്മല ഒന്നാകെ കുലങ്ങുമെന്നതിനാല് ടണലിനു മുകളിലുള്ള മരങ്ങളും വൈകാതെ ഉണങ്ങിനശിക്കും. മലയുടെ അമ്പതുമീറ്റര്‍ താഴ്ചയിലാണ് ടണല്‍ നിര്‍മാണം നടക്കുന്നത്. ഇടതുഭാഗത്തെ ആദ്യടണല്‍ ഇതിനകം 250 മീറ്റര്‍ പിന്നിട്ടു. വലതുഭാഗത്തെ രണ്ടാമത്തെ ടണല്‍ നിര്‍മാണം മന്ദഗതിയിലാണ്. ഇത് അമ്പതുമീറ്റര്‍ മാത്രമേ ആയിട്ടുള്ളൂ. 915 മീറ്ററാണ് ഇരുതുരങ്കത്തിന്റെയും നീളം.