വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസില്‍ ഒരാളെ പിടികൂടി; മൂന്നുപേര്‍ ഒളിവില്‍; പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്

KTM-MOSHANAMകടുത്തുരുത്തി: വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത് പായൂന്നതിനിടെ പിടിയിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കറുകച്ചാല്‍ പുതുപ്പറമ്പില്‍ രാജേഷ് (36) ആണ് റിമാന്‍ഡിലായത്. കേസില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ഉള്‍പെടെയുള്ള മറ്റു മൂന്ന് പ്രതികളും ഒളിവിലാണ്. ഒളിവില്‍ കഴിയുന്ന മോഷ്ടാക്കളുടെ സംഘത്തെ കണ്‍മുമ്പില്‍ കിട്ടിയിട്ടും പോലീസിന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മോഷണസംഘത്തില്‍ ഉള്‍പെട്ടവര്‍ ആരൊക്കെയെന്നത് സംബന്ധിച്ചു പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. പോലീസ് ജീപ്പ് ഓടിച്ചയാളുടെ ഡ്രൈവിംഗിലെ പരിചയകുറവാണ് ഓട്ടോറിക്ഷയില്‍ രക്ഷപെട്ട സ്ത്രീ ഉള്‍പെടെയുള്ള മൂന്നംഗ സംഘത്തെ പിടികൂടാന്‍ കഴിയാത്തതിനിടയാക്കിയത്. ചൊവ്വാഴ്ച്ച വൈകൂന്നേരം 5.30 ഓടെ കല്ലറ പാണ്ടവര്‍കുളങ്ങര ക്ഷേത്ര റോഡിലാണ്  സംഭവം ഉണ്ടായത്. കുന്നുംപുറത്ത് കുഞ്ഞുമോന്റെ ഭാര്യ ഷൈല (48) യുടെ രണ്ട് പവന്റെ മാലയാണ് മോഷ്ടാക്കള്‍ പൊട്ടിച്ചെടുത്തത്.

ഷൈല ബസിറങ്ങി വീട്ടിലേക്കു നടക്കുമ്പോളാണ് കാറിലെത്തിയ സംഘം ഷൈലയുടെ മാല പൊട്ടിച്ചെടുത്തത്. സ്ത്രീയും മാല പൊട്ടിച്ചയാളും ഡ്രൈവറും ഉള്‍പെടെ നാലുപേരാണ് കാറിലുണ്ടായിരുന്നത്. ഇന്‍ഡിക്കാ കാറിലാണ് സംഘമെത്തിയത്.  വിവരമറിഞ്ഞ് കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് അടയാളങ്ങള്‍ അനുസരിച്ചാണ് മോഷ്ടാക്കള്‍ ഉപയോഗിച്ച കാറും ഓടിച്ചിരുന്ന ഡ്രൈവര്‍ രാജേഷിനെയും കോതനല്ലൂരില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. കോതനല്ലൂരില്‍ സിഐ എം.കെ. ബിനുകുമാര്‍ പോലീസ് ജീപ്പ് വട്ടം വച്ചാണ് കാറ് തടഞ്ഞ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മോഷണത്തിന് പ്രതികള്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റിഡിയിലെടുത്തു. പോലീസിന്റെ പിടിയില്‍ വീണേക്കുമെന്ന് സംശയത്തെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ സ്ത്രീ ഉള്‍പെടെ കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേരും രക്ഷപെട്ടിരുന്നു. കുറുപ്പന്തറ ഭാഗത്തുവച്ച് ഈ ഓട്ടോറിക്ഷയെയും ഇതില്‍ രക്ഷപെടാന്‍ ശ്രമിക്കുന്ന പ്രതികളെയും ജീപ്പിലെത്തിയ കുടുത്തുരുത്തി സ്റ്റേഷനിലെ പോലീസ് സംഘം കണ്ടിരുന്നു. തുടര്‍ന്ന് ഇവരുടെ പിന്നാലെ പാഞ്ഞെങ്കിലും പോലീസിനെ വെട്ടിച്ചു ഓട്ടോറിക്ഷയില്‍ പോയ മോഷ്ടാക്കള്‍ രക്ഷപെട്ടു.

പോലീസ് ജീപ്പനെക്കാള്‍ വേഗത്തില്‍ ഓടിച്ചാണ് ഓട്ടോറിക്ഷയില്‍ മോഷ്ടാക്കള്‍ രക്ഷപെട്ടത്. എന്നാല്‍ പിടിയിലായ രാജേഷ് പരസ്പര വിരുദ്ധമായ വിവരങ്ങള്‍ പറഞ്ഞ് പോലീസിനെ കുഴക്കിയിരുന്നു. തിങ്കളാഴ്ച്ച ബൈക്കിലെത്തിയ രണ്ടംഗ സംഘം പെരുവയില്‍ വീട്ടമ്മയുടെ മാല മോഷ്ടിച്ച സംഭവം ഉണ്ടായതിന് പിന്നാലെയാണ് ഈ സംഭവം ഉണ്ടായത്.

മോഷണസംഘം  ഹോട്ടലില്‍ സുഖമായുറങ്ങി!

കടുത്തുരുത്തി: പോലീസ് ജീപ്പിനെ വെട്ടിച്ചു ഓട്ടോറിക്ഷയില്‍ രക്ഷപെട്ട മോഷണസംഘത്തെ തപ്പി ജില്ലയിലെ പോലീസ് സംഘം നാട് മുഴുവന്‍ പായുമ്പോളും ടൗണിലെ ഹോട്ടലില്‍ മുറിയെടുത്ത് സ്ത്രീ ഉള്‍പെടുന്ന മൂന്നംഗ മോഷണസംഘം സുഖമായുറങ്ങി. പോലീസിന്റെ ഉറക്കം കളഞ്ഞ് പിടിച്ചുപറി സംഘം ഏറ്റുമാനൂര്‍ ടൗണിലെ ഒരു പ്രധാന ഹോട്ടലിലാണ് മുറിയെടുത്ത് രാത്രി മുഴുവന്‍ സുഖമായി കഴിഞ്ഞ് കൂടിയത്. ഇതേസമയം മോഷ്ടാക്കളുടെ സംഘത്തെ തിരക്കിയിറങ്ങിയ പോലീസ് സംഘം ഇതേ ഹോട്ടലിന്റെ ഏതാനും മീറ്ററുകള്‍ വരെ ദൂരത്തില്‍ ഏറേസമയം വാഹന പരിശോധനയും മറ്റുമായി നിന്നിരുന്നു.

രണ്ടുപേര്‍ ഒരു പെണ്ണുമായി ഹോട്ടലില്‍ മുറിയെടുക്കാന്‍ വന്നപ്പോള്‍ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാരന്‍ ആദ്യം മുറി നല്‍കാന്‍ തയാറായില്ല. പിന്നീട് സംഘത്തിലെ ഒരാള്‍ തിരിച്ചറിയില്‍ കാര്‍ഡ് കാണിച്ചതിന് ശേഷമാണ് ജീവനക്കാരന്‍ മുറി നല്‍കിയത്. എന്നാല്‍ തിരിച്ചറിയില്‍ കാര്‍ഡിന്റെ ചിത്രം ജീവനക്കാരന്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇന്നലെ ഹോട്ടലുകളില്‍ പരിശോധനയ്‌ക്കെത്തിയ പോലീസ് സംഘത്തിന് ഹോട്ടല്‍ ജീവനക്കാരന്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തിയത് കൈമാറി. പത്തനംതിട്ട റാന്നി സ്വദേശിയുടേതാണ് കാര്‍ഡെന്ന് അറിയുന്നു. പുലര്‍ച്ചെ നാല് വരെ ഏറ്റുമാനൂരും കറുകച്ചാലും ഉള്‍പെടെ  വിവിധ കേന്ദ്രങ്ങളില്‍ പോലീസ് പ്രതികളെ തപ്പി എത്തിയിരുന്നു.

Related posts