ഷിക്കാഗോ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ നിലവിലെ ചാമ്പ്യന്മാരായ ചിലി ശതാബ്ദി ടൂര്‍ണമെന്റിന്റെ ഫൈനലില്‍. സെമി ഫൈനലില്‍ ചാള്‍സ് അരാങ്കിസ് (7), ഹൊസെ പെഡ്രോ ഫ്യുന്‍സാലിഡ (11) എന്നിവരുടെ ഗോളുകളില്‍ കൊളംബിയയെ 2-0ന് തകര്‍ത്ത് ചിലിയുടെ ചുവപ്പ് സേന ശതാബ്ദി ടൂര്‍ണമെന്റിന്റെ ഫൈനലിലേക്കു കുതിച്ചെത്തി. കൊളംബിയ മൂന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുള്ള മത്സരത്തില്‍ അമേരിക്കയുമായി ഏറ്റുമുട്ടും.
കോപ്പ അമേരിക്ക ഫൈനലിനു ശേഷം മൂന്നാം തവണയാണ് ഫുട്‌ബോള്‍ ലോകം അര്‍ജന്റീന-ചിലി പോരാട്ടം കാണാന്‍ പോകുന്നത്. വേദി മാറുകയാണെങ്കിലും ഫൈനലില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍ മാറുന്നില്ല. കഴിഞ്ഞ വര്‍ഷം ചിലിയന്‍ തലസ്ഥാനം സാന്റിയാഗോയിലാണ് ഫൈനല്‍ നടന്നതെങ്കില്‍ ഇക്കുറി ന്യൂജേഴ്‌സിയാണ് തെക്കേ അമേരിക്കന്‍ കരുത്തരുടെ പോരാട്ടത്തിനു വേദിയാക്കുന്നത്. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലില്‍ മുഴുവന്‍ സമയത്തും അധിക സമയത്തും ഗോള്‍രഹിതമായതോടെ അര്‍ജന്റീനയെ ഷൂട്ടൗട്ടില്‍ ചിലി 4-1ന് തകര്‍ത്തു.
അതിനുശേഷം ലോകകപ്പ് യോഗ്യതയിലും കോപ്പ അമേരിക്ക സെന്റിനാരിയോ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഡി പോരാട്ടത്തിലും ഇരുടീമും നേര്‍ക്കുനേര്‍വന്നു. രണ്ടിലും ജയം അര്‍ജന്റീനയ്ക്കായിരുന്നു. ഗ്രൂപ്പ് പോരാട്ടത്തിന്റെ ആവര്‍ത്തനം കൂടിയാണ് ഫൈനല്‍. ചിലി ഒരു ചരിത്രത്തിന്റെ വക്കിലാണ് ശതാബ്ദി കിരീടം കൂടി നേടിയാല്‍ തുടര്‍ച്ചയായ രണ്ടു വര്‍ഷം കോപ്പ കിരീടത്തില്‍ മുത്തമിടുന്ന രണ്ടാമത്തെ ടീമാകും. ഇതിനു മുമ്പ് അര്‍ജന്റീന 1946ലും 1947ലും കോപ്പ അമേരിക്ക ചാമ്പ്യന്മാരായിരുന്നു. ഫൈനലിലും മൂന്നാം സ്ഥാനത്തിനും വേണ്ടി ഏറ്റുമുട്ടുന്ന ടീമുകളെല്ലാം ഗ്രൂപ്പില്‍ പോരാടിയവരാണെന്ന പ്രത്യേകതയുമുണ്ട്.
2004ലെ കോപ്പ സെമി ഫൈനലിനുശേഷം ആദ്യമായി സെമിയിലെത്തിയ കൊളംബിയയുടെ തുടക്കം പതിഞ്ഞ തലത്തിലായിരുന്നു. തുടക്കത്തില്‍ തന്നെ വഴങ്ങി രണ്ടു ഗോളുകള്‍ കൊളംബിയയെ തളര്‍ത്തി. ഫിനിഷിംഗിലെ പോരായ്മയും കൊളംബിയയുടെ മുന്നേറ്റത്തെ ബാധിച്ചു. രണ്ടാം പകുതിയില്‍ കൊളംബിയ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഗ്രൗണ്ട് മുക്കി പെയ്ത മഴ കൊളംബിയയുടെ മുന്നേറ്റത്തിന്റെ മുനയൊടിച്ചു. കനത്ത മഴയും ഇടിമിന്നലും മൂലം രണ്ടു മണിക്കൂറിനുശേഷമാണ് രണ്ടാം പകുതി തുടങ്ങാനായത്. മഴയില്‍ കുതിര്‍ന്ന ഗ്രൗണ്ടില്‍ കളിക്കാര്‍ പന്തുമായി മുന്നേറാന്‍ പാടുപെട്ടു. നിലയുറപ്പിച്ചു കളിക്കാനും ഗ്രൗണ്ടിലെ നനവ് തടസമായി. 57-ാം മിനിറ്റില്‍ കൊളംബിയയുടെ മധ്യനിര കളിക്കാരന്‍ കാര്‍ലോസ് സാഞ്ചസ് രണ്ടാം മഞ്ഞക്കാര്‍ഡും കണ്ടതിനെത്തുടര്‍ന്ന് പത്തു പേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്.
സസ്‌പെന്‍ഷനിലായ മധ്യനിരതാരം അര്‍തുറോ വിദാല്‍ പരിക്കിനെത്തുടര്‍ന്ന മാഴ്‌സലോ ഡയസ് എന്നിവരില്ലാതെയാണ് ചിലി ഇറങ്ങിയത്. കളിക്കിടെ ചിലിയുടെ മധ്യനിരയിലെ പെഡ്രോ പാബ്‌ലോ ഹെര്‍ണാണ്ടസിന് കൊളംബിയന്‍ കളിക്കാരനുമായി കൂട്ടിയിടിച്ച് വീണു പരിക്കേറ്റതിനെത്തുര്‍ന്ന് ആദ്യ പകുതിയില്‍ പിന്‍വലിക്കേണ്ടിവന്നു.
കൊളംബിയ പരിശീലകന്‍ ഹൊസെ പെക്കര്‍മാന്‍ കഴിഞ്ഞ ദിവസം തന്റെ ടീമിന്റെ ഫിനിഷിംഗിലുള്ള പോരായ്മയെക്കുറിച്ച് പറഞ്ഞിരുന്നു. അതേ പോരായ്മ ചിലിക്കെതിരെയും വെളിപ്പെട്ടു. പന്തുമായി ഗോള്‍പോസ്റ്റിനരുകില്‍ വരെ എത്തുന്നുണെ്ടങ്കിലും ഒരിക്കല്‍പ്പോലും വലയ്ക്കുള്ളില്‍ പന്തെത്തിക്കാന്‍ അവര്‍ക്കായില്ല. റോഡ്രിഗസും റോജര്‍ മാര്‍ട്ടിനെസും കാര്‍ലോസ് സാഞ്ചസും വലയിലേക്കു പന്തു തൊടുത്തെങ്കിലും ക്ലോഡിയോ ബ്രാവോയെ മറികടക്കാനായില്ല. നിറഞ്ഞ കൊളംബിയന്‍ ആരാധകരുടെ ആവേശം തകര്‍ത്തുകൊണ്ട് ചിലി ആദ്യം വലകുലുക്കി.
പെനാല്‍റ്റി ബോക്‌സിനുള്ളില്‍വച്ച് ഫ്യുന്‍സാലിഡ ഉയര്‍ത്തി വിട്ട പന്ത് കൊളംബിയയുടെ യുവാന്‍ ക്വാര്‍ഡ്വാഡോ അശ്രദ്ധമായി ഹെഡ് ചെയ്ത ബോക്‌സിന്റെ മധ്യഭാഗത്തേക്കു വിട്ടു. പന്തിനായി ഓടിയെത്തി അരാങ്കിസ് കൊളംബിയന്‍ ഗോള്‍കീപ്പറെ വെട്ടിച്ച് വല കുലുക്കി. ചിലിയന്‍ കുപ്പായത്തില്‍ നൂറാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന അലക്‌സിസ് സാഞ്ചസിന്റെ ആക്രമണത്തിന്റെ ഫലമായിരുന്നു ചിലിയുടെ രണ്ടാം ഗോളിനുള്ള വഴി തെളിഞ്ഞത്. സാഞ്ചസിന്റെ അടി ഇടതു പോസ്റ്റില്‍ തട്ടി തെറിച്ച് ക്ലോസ് റേഞ്ചില്‍ നിന്ന ഫ്യുന്‍സാലിഡയുടെ കാലുകളില്‍ ഓസ്പിനയ്ക്കു തിരിച്ച വലത്തേയ്ക്കു ചാടാന്‍ കഴിയും മുമ്പ് ചിലി താരം വല കുലുക്കി.