വൃദ്ധസദനങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍! അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി; നാളെ മുതല്‍ അന്വേഷണം ആരംഭിക്കുമെന്ന് ഡിജിപി

എം.സുരേഷ്ബാബു
Pinarayi
തിരുവനന്തപുരം: സംസ്ഥാനത്തെ  ചില സ്വകാര്യ വൃദ്ധസദനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നാളെ മുതല്‍ ആരംഭിയ്ക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.   മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശാനുസരണമാണ് വൃദ്ധസദനങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നതെന്ന് ഡിജിപി ലോക്‌നാഥ് ബൈഹ്‌റ രാഷ്ട്രദീപികയോട് പറഞ്ഞു.

വനിതാ പോലീസ് ഓഫീസര്‍മാര്‍  ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാകും ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുക. പ്രത്യേക അന്വേഷണ സംഘത്തെ നാളെ തീരുമാനിയ്ക്കും. സാമൂഹ്യക്ഷേമ വകുപ്പിന്റെയും ആര്‍ഡിഒമാരുടെയും സഹകരണത്തോടെയായിരിക്കും പോലീസിന്റെ അന്വേഷണം. സംസ്ഥാനത്ത് പ്രവര്‍ത്തിയ്ക്കുന്ന സ്വകാര്യ വൃദ്ധസദനങ്ങള്‍ സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണൊ പ്രവര്‍ത്തിയ്ക്കുന്നതെന്ന് പ്രാഥമികമായി അന്വേഷിക്കും. അവിടെ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ സ്വഭാവത്തെക്കുറിച്ചും ജീവിത പ്ശ്ചാത്തലത്തെക്കുറിച്ചും അന്വേഷണം ഉണ്ടാകും. 577 സ്വകാര്യ വൃദ്ധസദനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിയ്ക്കുന്നത്. നല്ല രീതിയില്‍ പ്രവര്‍ത്തിയ്ക്കുന്ന വൃദ്ധസദനങ്ങള്‍ക്ക് പേര് ദോഷമൊന്നും ഉണ്ടാകാത്ത വിധത്തിലായിരിക്കും പോലീസിന്റെ അന്വേഷണം.

വൃദ്ധസദനങ്ങളില്‍ വയോജനങ്ങള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുവെന്ന് പ്രതിപക്ഷത്തെ ഡോ. എം.കെ. മുനീര്‍ ഇന്നലെ നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെ അറിയിച്ചിരുന്നു.വയോജനങ്ങളെ ബോധരഹിതയാക്കി ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാക്കുന്നുവെന്ന്്്  അതീവ രഹസ്യമായി നടത്തിയ രഹസ്യ റിപ്പോര്‍ട്ട് സഹിതമാണ് മുനീര്‍ ഇക്കാര്യങ്ങള്‍ സഭയില്‍ വ്യക്തമാക്കിയത്.

മുനീര്‍ സഭയെ അറിയിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലൈംഗിക അതിക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് നിയമസഭയെ അറിയിച്ചിരുന്നു. കൂടാതെ ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എം.കെ.മുനീറില്‍ നിന്നും  ശേഖരിച്ചിരുന്നു. ആരോഗ്യ-സാമൂഹ്യ ക്ഷേമ വകുപ്പും ഇതേക്കുറിച്ച് പ്രത്യേകം അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലാകും സാമൂഹ്യക്ഷേമ വകുപ്പിന്റെ അന്വേഷണം.

Related posts