വെള്ളമില്ലാത്ത കുളത്തില്‍ പാഴ്‌ചെടികള്‍ക്കും മരങ്ങള്‍ക്കും തീപിടിച്ചതു പരിഭ്രാന്തി പരത്തി

PKD-FIREവണ്ടിത്താവളം: വിളയോടി റോഡില്‍ വെള്ളമില്ലാത്ത കുളത്തില്‍ വളര്‍ന്നു പന്തലിച്ചുനിന്ന പാഴ്‌ചെടികള്‍ക്കും മരങ്ങളിലും തീപടര്‍ന്നു കത്തിയത് ഇതുവഴിയുള്ള യാത്ര ഭീതിയിലാക്കി. ചൊവ്വാഴ്ച രാത്രി ഏഴിനു തീപിടിച്ചത് പത്തുവരെ നീണ്ടുനിന്നു.  പതിനഞ്ചോളം ബസുകളും നിരവധി വാഹനങ്ങളും സഞ്ചരിക്കുന്ന റോഡിനുസമീപത്തെ കുളത്തിലാണ് അഗ്്‌നിബാധയുണ്ടായത്. റോഡിലേക്കു പുക പരന്നതോടെ വാഹനയാത്ര ദുഷ്കരമായി. കുളത്തിനുസമീപം വീടുകളില്ലാത്തത് വന്‍അപകട സാധ്യത ഒഴിവാക്കി. വലിച്ചിട്ട സിഗരറ്റ് കുറ്റിയില്‍നിന്നായിരിക്കാം തീപിടിച്ചതെന്നു കരുതുന്നു.

കുളത്തിനു ചുറ്റും തീപടര്‍ന്നു കത്തിയതോടെ ഇഴജന്തുക്കളും ചത്തു. റോഡുവക്കത്തെ പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന പാഴ്‌ചെടികളും മരങ്ങളും വാഹന, വഴിയാത്രയ്ക്ക് സ്ഥിരം അപകടഭീഷണിയാണ്. അടുത്തിടെ ചേന്തോണി-കുറ്റിപ്പാടം റോഡില്‍ വാഹനത്തിന്റെ പുകക്കുഴല്‍ തട്ടി ഉണങ്ങിയ പുല്‍ച്ചെടികള്‍ക്കു തീപിടിച്ചിരുന്നു. വേനല്‍ച്ചൂട് കൂടുന്നതിനാല്‍ ഉണങ്ങിയ പാഴ്‌ചെടികള്‍ മുറിച്ചുനീക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടിയെടുണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

Related posts