വെള്ളിത്തിളക്കത്തില്‍ ഇന്ത്യന്‍ ഹോക്കി

sp-hokeyലണ്ടന്‍: ഇന്ത്യയുടെ ദേശീയ കായിക ഇനമായ ഹോക്കി തിരിച്ചുവരവിന്റെ പാതയില്‍. ഇന്ത്യന്‍ ഹോക്കി മികവിലെത്തിക്കൊ ണ്ടിരിക്കുകയാണെന്ന് ലണ്ടനില്‍ നടന്ന 36-ാമത് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് തെളിയിച്ചു. ഫൈനലിലെ പ്രകടനം വിലയിരുത്തല്‍ ശരിയെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. കലാശപോരില്‍ കരുത്തരായ ഓസ്‌ട്രേലിയയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1ന് തോറ്റെങ്കിലും ഈ ഇന്ത്യന്‍ ടീമിന് സന്തോഷിക്കാന്‍ വകകളേറെ. ഓഗസ്റ്റില്‍ നടക്കുന്ന ഒളിമ്പിക്‌സിന് ഇന്ത്യക്ക് ആത്മവിശ്വാസത്തോടെ പോകാം.

ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായി ഫൈനലിലെത്തിയ ഇന്ത്യ വെള്ളി മെഡലില്‍ മുത്തമിട്ടു. 1982ല്‍ ആംസ്റ്റര്‍ഡാമില്‍വച്ച് നേടിയ വെങ്കല മെഡലാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. അന്ന് പാക്കിസ്ഥാനെ തോല്‍പ്പിച്ചായിരുന്നു വെങ്കലമണിഞ്ഞത്. അതിനുശേഷം ഫൈനലിലെത്തുന്നത് ഈ വര്‍ഷം ലണ്ടനില്‍. ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം വെറുമൊരു ഭാഗ്യമായിരുന്നില്ല. ഫൈനലിലേക്കുള്ള പാതയില്‍ തങ്ങളെക്കാള്‍ റാങ്കിംഗില്‍ മുന്നിലുള്ള ജര്‍മനി, ഇംഗ്ലണ്ട് ടീമുകളെ തോല്‍പ്പിച്ചും സമനിലയില്‍കുടുക്കിയും വര്‍ധിത വീര്യത്തോടെ മുന്നോട്ടു കുതിച്ചു.

റൗണ്ട് റോബിനില്‍ ഓസ്‌ട്രേലിയയ്ക്കു മുന്നില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയായിരുന്നില്ല ഫൈനലിലെത്തിയപ്പോള്‍. ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ കരുത്തിനെ ഗോളടിപ്പിക്കാതെ ഒരു മണിക്കൂറോളം പിടിച്ചു കെട്ടിയശേഷമാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു കടന്നത്. ഇന്ത്യയുടെ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ പ്രകടനമാണ് ഏറ്റവും നിര്‍ണായകമായത്. ഗോളെന്നുറച്ച ഷോട്ടുകള്‍ ശ്രീജേഷ് തട്ടിയകറ്റി.

ഷൂട്ടൗട്ടില്‍ ഒരു ടീമിന് നാല് അവസരങ്ങളാണുള്ളത്. ഇതില്‍ മൂന്നും ഓസ്‌ട്രേലിയ വലയിലാക്കിയപ്പോള്‍ ഒരെണ്ണം പിഴച്ചു. ഇന്ത്യയുടെയാണെങ്കില്‍ ആദ്യ കിക്കില്‍ നിര്‍ഭാഗ്യം പിടികൂടി. എസ്.കെ. ഉത്തപ്പ, എസ്.വി. സുനില്‍, സുരീന്ദര്‍ കുമാര്‍ എന്നിവരുടെ ഷോട്ടുകള്‍ പുറത്തായപ്പോള്‍ ഹര്‍മന്‍പ്രീത് സിംഗിന്റെ ഷോട്ട് മാത്രമാണ് ഓസ്‌ട്രേലിയന്‍ ഗോള്‍കീപ്പറെ കടന്ന് വലയില്‍ പതിച്ചത്. ഓസ്‌ട്രേലിയയുടെയാണെങ്കില്‍ ആരാണ്‍ സലെവ്‌സ്കി, ഡാനിയല്‍ ബെയ്ല്‍, സൈമണ്‍ ഒര്‍ചാര്‍ഡ് എന്നിവരുടെ ഷോട്ടുകള്‍ ഇന്ത്യയുടെ വലയില്‍ വീണു.

ട്രെന്റ് മിറ്റന്റെ ശ്രമത്തെ ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷ് തടത്തു. ഇതില്‍ ബെയ്‌ലിന്റെ ആദ്യ ഷോട്ട് ഗോളായിരുന്നില്ല. ശ്രീജേഷ് ഫൗള്‍ ചെയ്തതിന് വീഡിയോ അമ്പയര്‍ രണ്ടാമത് ഷോട്ടെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആ ഷോട്ട് ബെയ്ല്‍ വലയിലാക്കുകയും ചെയ്തു. ബെയ്‌ലിന് രണ്ടാമതൊരവസരം നല്‍കിയതില്‍ മത്സരശേഷം ഇന്ത്യന്‍ ടീം പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയുടെ അപ്പീല്‍ പരിഗണിക്കാമെന്ന അധികൃതരുടെ അറിയിപ്പ് വന്ന ശേഷമാണ് ഇന്ത്യന്‍ ആരാധകര്‍ സ്റ്റേഡിയം വിട്ടത്. അപ്പോഴും മെഡല്‍ ദാനം നടത്തിയിരുന്നില്ല. ഇന്ത്യയുടെ അപ്പീല്‍ പരിശോധിക്കാന്‍ അധികൃതര്‍ ഒരു മണിക്കൂറിലേറെ സമയമെടുത്തു. ശ്രീജേഷ് മനഃപൂര്‍വമല്ലാത്ത ഫൗളാണ് വരുത്തിയതെന്നും രണ്ടാമത് കിക്കെടുക്കാനുള്ള അമ്പയറുടെ തീരുമാനം ശരിയെന്നും ജൂറി വിധിച്ചു.

ഇന്ത്യയില്‍ നിന്നു കടുത്ത പോരാട്ടം നേരിട്ട് ജേതാക്കളായ ഓസ്‌ട്രേലിയ 14-മത് ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലാണ് മുത്തമിട്ടത്. ആദ്യ പകുതിയില്‍ ഓസ്‌ട്രേലിയയ്ക്കു ഏഴു പെനാല്‍റ്റി കോര്‍ണര്‍ കിട്ടിയെങ്കില്‍ ഗോളാക്കാനായില്ല. ശ്രീജേഷ് പലപ്പോഴും ഓസ്‌ട്രേലിയയ്ക്കു വെല്ലുവിളിയായി. മികച്ച രക്ഷപ്പെടുത്തലുകളുമായി പോസ്റ്റിനു കീഴില്‍ ശ്രീജേഷ് നിറഞ്ഞു കളിച്ചപ്പോള്‍ ആദ്യ പകുതിയില്‍ ഇന്ത്യക്ക് ആശ്വാസമായി. പതിമൂന്നാം മിനിറ്റില്‍ ഇന്ത്യക്കു രണ്ടു പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും ഓസ്‌ട്രേലിയന്‍ ഗോള്‍കീപ്പര്‍ ആന്‍ഡ്രു കാര്‍ട്ടര്‍ കാത്തു. 29ാം മിനിറ്റില്‍ ഹര്‍മന്‍പ്രീതിന് നല്ലൊരു അവസരം ലഭിച്ചെങ്കിലും ഗോളാക്കനായില്ല. ഇതിനിടെ രണ്ടാം ക്വാര്‍ട്ടറില്‍ കടുത്ത ടാക്കിള്‍ ചെയ്തതിന് ഇന്ത്യയുടെ പ്രദീപ് മോറും ഓസ്‌ട്രേലിയയുടെ ഡാനിയല്‍ ബെയ്‌ലും ഗ്രീന്‍ കാര്‍ഡ് കണ്ട് പുറത്തായി. രണ്ടാം പകുതിയില്‍ പന്തടക്കത്തിന്റെ 56 ശതമാനം ഇന്ത്യന്‍ ഭാഗത്തായിരുന്നു. രണ്ടാം പകുതിയില്‍ ഇന്ത്യ മികച്ച രീതിയില്‍ തുടങ്ങി.

ഓസ്‌ട്രേലിയയുടെ മാത്യു സ്വാന്‍, ട്രെന്റ് മിട്ടണ്‍ എന്നിവര്‍ ഗ്രീന്‍ കാര്‍ഡ് കണ്ടു പുറത്തായപ്പോള്‍ ഓസീസ് ടീം ഒമ്പതായി ചുരുങ്ങി. ഈ അവസരം മുതലാക്കാന്‍ ഇന്ത്യക്കായില്ല. നാലാം ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയ്ക്കു വലിയ ആഘാതം നേരിട്ടു. 50ാം മിനിറ്റില്‍ മാറ്റ് ഡേവ്‌സണ്‍ ഇന്ത്യന്‍ വിംഗര്‍ സുനിലിനെ ഫൗള്‍ ചെയ്തതിനു മഞ്ഞക്കാര്‍ഡ് കിട്ടി. ഇതോടെ ഓസ്‌ട്രേലിയ അവസാന പത്തു മിനിറ്റില്‍ പത്തു പേരായി കളിക്കേണ്ടിവന്നു. ഈ അവസരവും ഇന്ത്യക്കു മുതലാക്കാനായില്ല. 57ാം മിനിറ്റില്‍ ഇന്ത്യയുടെ നികിന്‍ തിമ്മയ്യ മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായി.

ഒരു മണിക്കൂര്‍ ഇരുഭാഗത്തും ഗോള്‍ വീഴാത്തതിനെത്തുര്‍ന്ന് മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങി. ഷൂട്ടൗട്ടില്‍ ആദ്യ ഷോട്ട് ഓസ്‌ട്രേലിയയ്ക്കായിരുന്നു. ആരണ്‍ വല കുലുക്കി. ഇന്ത്യയുടെ ആദ്യ ഷോട്ടൊടുക്കാനെത്തിയ ഉത്തപ്പയുടെ അടി പുറത്തേക്കു പോയി. ഓസ്‌ട്രേലിയയുടെ ബെയ്ല്‍ എടുത്ത രണ്ടാം ഷോട്ടും വലയില്‍ പതിച്ചു ഇതോടെ ഓസ്‌ട്രേലിയ ലീഡ് നേടി. ഇന്ത്യക്കു വീണ്ടും വല കുലുക്കാനായില്ല. എസ്.വി. സുനിലിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ തട്ടിയകറ്റി. ഓസ്‌ട്രേലിയയുടെ മൂന്നാം അവസരം ശ്രീജേഷ് സമര്‍ഥമായി രക്ഷപ്പെടുത്തി. ഹര്‍മന്‍പ്രീതി സിംഗിലൂടെ ഇ്ന്ത്യ ഒരു ഗോള്‍ മടക്കി. ഓസ്‌ട്രേലിയയുടെ നാലാം ഷോട്ട് ശ്രീജേഷിന് തടുത്തിടാനായില്ല. ഇന്ത്യയുടെ അവസാന ഷോട്ടെടുത്ത സുരീന്ദറിന് ഗോളാക്കാനായില്ല.

ചാമ്പ്യന്‍സ് ട്രോഫി: മെഡല്‍ ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ന്യൂഡല്‍ഹി: ലണ്ടനില്‍വച്ച് നടന്ന ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ചാമ്പ്യന്‍സ് ഹോക്കി മത്സരത്തില്‍ മാസ്മരിക പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ ഹോക്കി ടീമിന് അഭിനന്ദനങ്ങള്‍. താരങ്ങള്‍ മികച്ച പ്രകടനത്തിലുടെ കൈവരിച്ച നേട്ടത്തില്‍ അഭിമാനം കൊള്ളുന്നു എന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ കളിക്കളത്തില്‍ പ്രകടമാക്കിയത്. 1982ല്‍ നേടിയ വെങ്കല മെഡലാണ് ഇതുവരെ ഉണ്ടായിരുന്ന മികച്ച പ്രകടനം.

അഭിനന്ദന പ്രവാഹവുമായി താരനിരയും

ന്യൂഡല്‍ഹി: കളികളത്തിലെ മാസ്മരിക പ്രകടനത്തിലൂടെ വെള്ളി മെഡല്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് അഭിനന്ദന പ്രവാഹം. സമൂഹത്തിന്റെ നാനാ തുറകളിലുള്ള പ്രശസ്തര്‍ അഭിനന്ദനമറിയിച്ചു.1982ല്‍ നേടിയ വെങ്കല മെഡലിനുശേഷം വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് മറ്റൊരു നേട്ടം എത്തിപ്പിടിക്കാനായത്.ഇന്ത്യയുടെ കരുത്തുറ്റ താരങ്ങളായ സര്‍ദാര്‍ സിംഗിന്റെയും റുപീന്ദര്‍ പാല്‍ സിംഗിന്റെയും അഭാവത്തിലാണ് ഇന്ത്യയുടെ നേട്ടമെന്നത് അഭിനന്ദനാര്‍ഹമാണ്. പെനാല്‍റ്റിയിലൂടെ 1-3 എന്ന സ്‌കോറില്‍ കളി അവസാനിച്ചു.

ടീം നേടിയ വിജയത്തില്‍ അഭിമാനം കൊള്ളുന്നതായും രാജ്യത്തിന്റെ പേര് ഉയരങ്ങളില്‍ എത്തിക്കാന്‍ നമുക്ക് ഒറ്റക്കെട്ടായി അധ്വാനിക്കാമെന്നും ഹോക്കി താരം സര്‍ദാര്‍ സിംഗ് ആശംസിച്ചു. മറ്റ് രാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തിയവരെ അഭിനന്ദിക്കുന്നതായി ഇന്ത്യ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ വിരന്‍ റാസ്ക്വിന്‍ഹാ ട്വിറ്ററില്‍ കുറിച്ചു.കൂടാതെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന എന്നിവരും ഹോക്കി ടീമിനെ അഭിനന്ദിച്ച് ട്വിറ്ററില്‍ ആശംസ അറിയിച്ചു.

ശ്രീ… ഇന്ത്യന്‍ ഹോക്കിയുടെ അഭിമാനം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീമിന്റെ അടുത്ത കാലത്തെ വലിയ വിജയങ്ങള്‍ക്ക് നിര്‍ണായകമായത് മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ പ്രകടനമാണ്. സ്ഥിരതയാര്‍ന്ന പ്രകടനം അദ്ദേഹത്തെ നായകന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തി. ഈ മലയാളി ഗോള്‍കീപ്പറുടെ മികവാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യക്കു സ്വര്‍ണം നേടിക്കൊടുത്തത്. ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ടീമാണ്് ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ ആദ്യമായി പ്രവേശിക്കുന്നതും. ഫൈനലില്‍ ഓസ്‌ട്രേലിയയോടു തോറ്റെങ്കിലും ടൂര്‍ണമെന്റിലുടനീളം ശ്രീജേഷിന്റെ പ്രകടനം ഇന്ത്യയുടെ മുന്നേറ്റത്തിന് നിര്‍ണായകമായ സ്ഥാനമാണ് വഹിച്ചത്. ഗോള്‍പോസ്റ്റിനു കീഴില്‍ പാറ പോലെ ഉറച്ചുനില്‍ക്കുന്ന ശ്രീജേഷ് ഈ ടൂര്‍ണമെന്റില്‍ തടഞ്ഞ ഷോട്ടുകള്‍ ധാരാളം. ബ്രിട്ടനെതിരെയുള്ള മത്സരത്തില്‍ നാലു പെനാല്‍റ്റി കോര്‍ണറുകളാണ് രക്ഷപ്പെടുത്തിയത്. ബെല്‍ജിയത്തിനെതിരെയും ഓസ്‌ട്രേലിയയ്‌ക്കെതിരെയും ശ്രീജേഷ് മങ്ങിയെങ്കിലും ഉടന്‍ തന്നെ തിരിച്ചുവന്നു. ഫൈനലില്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ മികവ് പുറത്തെടുത്തു. മുഴുവന്‍ സമയത്ത് കരുത്തേറിയ ഓസ്‌ട്രേലിയന്‍ മുന്നേറ്റത്തെ തടയാന്‍ ശ്രീജേഷിനായി. ആദ്യ ക്വാര്‍ട്ടറില്‍ പെനാല്‍റ്റി കോര്‍ണറുകള്‍ തട്ടിയകറ്റി ഇന്ത്യ പൊരുതാന്‍തന്നെയാണ് ഫൈനലിലെത്തിയിരിക്കുന്നതെന്ന് തെളിയിച്ചു. ഷൂട്ടൗട്ടില്‍ ഒരണ്ണം തടയാനും ശ്രീജേഷിനായി.

2011ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയുടെ ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനല്‍ ഷൂട്ടൗട്ടില്‍ അവസാനിക്കുക്കയായിരുന്നു. ശ്രീജേഷിന്റെ ഗോള്‍പോസ്റ്റിനു കീഴിലുള്ള പ്രകടനമാണ് അന്ന് ഇന്ത്യയെ സ്വര്‍ണമണിയിച്ചത്. 2014ലെ ഇഞ്ചിയോള്‍ ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനലില്‍ പാക്കിസ്ഥാനെ കീഴടക്കാനും ശ്രീജേഷിന്റെ സേവുകള്‍ ഇന്ത്യക്കു തുണയായി. അന്നും ഷൂട്ടൗട്ടിലായിരുന്നു ഫലം നിര്‍ണയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ വേള്‍ഡ് ഹോക്കി ലീഗ് ഫൈനല്‍സില്‍ നെതര്‍ലന്‍ഡ്‌സിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി വെങ്കലമെഡല്‍ അണിഞ്ഞതും ശ്രീജേഷിന്റെ മികവിലായിരുന്നു.

Related posts