വെസ്റ്റ് ഇന്‍ഡീസിന് ഏഴു വിക്കറ്റ് ജയം

sp-westബംഗളൂരു: ട്വന്റി 20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ഏഴു വിക്കറ്റ് ജയം. ശ്രീലങ്ക ഉയര്‍ത്തിയ 122 റണ്‍സ് വിജയ ലക്ഷ്യം കരീബിയക്കാര്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തി 10 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. ആന്ദ്രെ ഫ്‌ളെച്ചര്‍ പുറത്താകാതെ നേടിയ (84) അര്‍ധ സെഞ്ചുറിയാണ് വെസ്റ്റ് ഇന്‍ഡീസിന് അനായാസ ജയം സമ്മാനിച്ചത്.

പരിക്കേറ്റ ക്രിസ് ഗെയ്‌ലിന്റെ അഭാവത്തില്‍ ഇന്നിംഗ്‌സ് നയിച്ച ഫ്‌ളച്ചര്‍ 64 പന്തില്‍നിന്ന് അഞ്ചു സിക്‌സും ആറു ഫോറുമടക്കമാണ് 84 റണ്‍സ് നേടിയത്. ലങ്കയുടെ ചെറിയ സ്‌കോറിനെ പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് തകര്‍ച്ചയെ നേരിട്ട ശേഷമാണ് കളിയിലേക്ക് തിരിച്ചുവന്നത്. ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സും (10) മര്‍ലോണ്‍ സാമുവല്‍സും (3) ദിനേഷ് രാംദിനും (5) പെട്ടെന്ന് മടങ്ങിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് പരാജയം മണത്തു. ഫീല്‍ഡിംഗിനിടെ പേശിവലിവ് മൂലം പരിക്കേറ്റ് പുറത്തുപോയ ഗെയ്‌ലില്‍ കളത്തിലേക്ക് തിരിച്ചെത്താന്‍ തയാറെടുക്കുകയും ചെയ്തു. എന്നാല്‍ അഞ്ചാമനായെത്തിയ ആന്ദ്രെ റസല്‍ (20) നടത്തിയ വെടിക്കെട്ട് ഗെയ്‌ലില്ലാതെ തന്നെ വിന്‍ഡീസിനെ വിജയത്തിലെത്തിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലങ്കയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. മുന്‍നിരയും മധ്യനിരയും പരാജയപ്പെട്ട ലങ്കയെ ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസും (20) തിസാര പെരേരയുമാണ് (40) രക്ഷപെടുത്തിയത്.

Related posts