സ്വന്തം ലേഖകന്‍
തൃശൂര്‍: ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള ഭാഗങ്ങളില്‍ പതിനഞ്ചിടത്ത് ട്രെയിനിന്റെ വേഗത കുറയ്ക്കാനുള്ള തീരുമാനം യാത്രക്കാരെ ദുരിതത്തിലാക്കും. പ്രത്യേകിച്ച് രാവിലെ പാസഞ്ചര്‍ ട്രെയിനുകളില്‍ എറണാകുളം ഭാഗത്തേക്ക് ജോലിക്ക് പോകുന്നവരെയാണ് ഈ തീരുമാനം ഏറെ ബാധിക്കുക. രാവിലെ ഓഫീസ് സമയത്തെത്തക്കൊണ്ടിരിക്കുന്ന ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ ട്രെയിനിന്റെ വേഗത കുറയ്ക്കുന്നതോടെ ആയിരക്കണക്കിന് ജോലിക്കാരെയാണ് ഇത് ബാധിക്കുക. നിലവില്‍ പലപ്പോഴും പാസഞ്ചര്‍ ട്രെയിന്‍ പിടിച്ചിടുന്നതു മൂലം നിരവധി തവണ യാത്രക്കാര്‍ ബഹളം വയ്ക്കുന്നത് പതിവാണ്.
യാത്രക്കാരുടെയും പാസഞ്ചര്‍ അസോസിയേഷന്റെയും പ്രതിഷേധത്തെ തുടര്‍ന്ന് പാസഞ്ചര്‍ ട്രെയിന്‍ പരമാവധി മറ്റു ട്രെയിനുകള്‍ക്കുവേണ്ടി പിടിച്ചിടുന്നതുവരെ ഒഴിവാക്കിയിരുന്നു. എന്നാല്‍ പതിനഞ്ചിടത്ത് പാളത്തില്‍ പ്രശ്‌നം മൂലം മുപ്പത് കിലോമീറ്റര്‍ വേഗതയില്‍ മാത്രമേ ഓടിക്കാവൂവെന്ന നിര്‍ദ്ദേശം വന്നതിനാല്‍ എല്ലാ ട്രെയിനുകളുടെയും സമയക്രമത്തില്‍ മാറ്റം വരും. ഇതെല്ലാം പാസഞ്ചര്‍ ട്രെയിനിനെയാണ് കൂടുതല്‍ ബാധിക്കുക. വൈകിയോടുന്ന ദീര്‍ഘദൂര ട്രെയിനുകളെ നിര്‍ത്തിയിട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കടത്തി വിടാന്‍ റെയില്‍വേ അധികാരികള്‍ക്ക്് കഴിയില്ല.
ഇതിനാല്‍ തന്നെ മൊത്തത്തില്‍ തൃശൂര്‍-എറണാകുളം റൂട്ടിലെ ട്രെയിന്‍ ഗതാഗതം താറുമാറാകുമെന്ന് അധികാരികള്‍ തന്നെ സമ്മതിക്കുന്നു. കറുകുറ്റിയിലെ ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നാണ് റെയില്‍വേ എന്‍ജിനിയര്‍മാര്‍ വ്യാപകമായി പരിശോധന നടത്തിയത്. ഇതേ തുടര്‍ന്നാണ് പതിനഞ്ചിടത്ത് അപകട സാധ്യതയുണ്ടെന്ന് ബോധ്യമായത്. റെയില്‍പാതയുടെ പരിശോധന കാര്യക്ഷമമായി നടത്താതെ അപകടം വന്നപ്പോള്‍ മാത്രം പരിശോധന നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് യാത്രക്കാര്‍ അഭിപ്രായപ്പെട്ടു.
കേരളത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടുന്ന സംസ്ഥാനമായിട്ടു പോലും മൂന്നാമതൊരു പാത കൂടി നിര്‍മിക്കാത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഭീഷണിയാകുന്നത്. മൂന്നാമതൊരു പാതയുണ്ടെങ്കില്‍ ട്രെയിനുകള്‍ തിരിച്ചുവിട്ടാല്‍ പാളത്തിന്റെ തേയ്മാനവും കുറയും. ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിക്കാതെ ട്രെയിന്‍ ഗതാഗതം ദുഷ്കരമാക്കുന്നതില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്.