വേതന വര്‍ധനവ്: ഹൗസ് ബോട്ട് തൊഴിലാളി സംഘടനകള്‍ നോട്ടീസ് നല്കി

alp-houseboatആലപ്പുഴ: ഹൗസ് ബോട്ട് മേഖലയില്‍ ജോലിയെടുക്കുന്ന തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൗസ് ബോട്ട് മേഖലയിലെ തൊഴിലാളി സംഘടനകള്‍ ഉടമകള്‍ക്ക് നോട്ടീസ് നല്കി. മാസശമ്പളം 15,000 രൂപയും ബാറ്റാ 350 രൂപയുമാക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകള്‍ ഹൗസ് ബോട്ട് ഉടമകള്‍ക്കും ജില്ലാ ലേബര്‍ ഓഫീസര്‍ക്കും ലേബര്‍ കമ്മീഷണര്‍ക്കും നോട്ടീസ് നല്കിയത്.

സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് തൊഴിലാളി യൂണിയനുകള്‍ നല്കിയ ഡിമാന്‍ഡ് നോട്ടീസിനെത്തുടര്‍ന്ന് ഇന്നലെ യൂണിയന്‍ പ്രതിനിധികളും ഹൗസ് ബോട്ട് ഉടമ സംഘടനാ പ്രതിനിധികളും ലേബര്‍ ഉദ്യോഗസ്ഥനുമായി ചര്‍ച്ച നിശ്ചയിച്ചിരുന്നുവെങ്കിലും രണ്ട് യൂണിയനുകള്‍ പങ്കെടുക്കാതിരുന്നതിനെത്തുടര്‍ന്ന് ചര്‍ച്ച നടന്നില്ല.

ഏപ്രില്‍ 11ന് വീണ്ടും ചര്‍ച്ച നടക്കും. രണ്ട് വര്‍ഷം മുമ്പാണ് ഹൗസ് ബോട്ട് മേഖലയില്‍ ശമ്പള വര്‍ധനവാവശ്യപ്പെട്ട് തൊഴിലാളികള്‍ പണിമുടക്കിയത്. ദിവസങ്ങളോളം നീണ്ടുനിന്ന് പണിമുടക്ക് തിരുവനന്തപുരത്ത് ടൂറിസം മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് അവസാനിപ്പിച്ചത്. തൊഴിലാളിക്ക് 8500 രൂപ പ്രതിമാസ വേതനവും 200 രൂപ ബാറ്റയും അന്ന് നിശ്ചയിക്കപ്പെട്ടിരുന്നു. കാലോചിതമായ പരിഷ്ക്കാരം ശമ്പളത്തിലും ബാറ്റയിലും വരുത്തണമെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആവശ്യം.

Related posts