കോട്ടയം: ചുട്ടുപൊള്ളുന്ന വെയിലില്‍ വോട്ടു തേടിയിറങ്ങിയ സ്ഥാനാര്‍ഥികളും കൂടെയുള്ള പ്രവര്‍ത്തകരും വെള്ളം കുടിച്ചു മടുക്കുകയാണ്. ഇങ്ങനെ പോയാല്‍ ആകെ വിഷമിക്കുമെന്നു പാര്‍ട്ടി ഭേദമില്ലാതെ പ്രവര്‍ത്തകര്‍ ഒന്നടങ്കം പറയുന്നു. മഴ ഇടയ്ക്കു പെയ്യുന്നുണ്ടെങ്കിലും ചൂടിനു കുറവില്ല. ഓരോ ദിവസവും ചൂടുകൂടുകയാണ്. പ്രചാരണ രംഗത്ത് എങ്ങനെ പിടിച്ചു നില്‍ക്കുമെന്നറിയാതെ വിഷമിക്കുകയാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും. കാലങ്ങളായി തെരഞ്ഞെടുപ്പ് ഏപ്രില്‍, മേയ് മാസങ്ങളിലാണെങ്കിലും ഇത്രയും ദീര്‍ഘമായ കാലയളവു പ്രചാരണത്തിനു ലഭിക്കുന്നത് ഇതാദ്യമാണ്. അതേ പോലെ ഇത്രയും ശക്തമായ ചൂടും ആദ്യമാണ്.
കടുത്ത ചൂടും പൊള്ളുന്ന വെയിലും തന്നെയാണു പ്രചാരണ രംഗത്തിറങ്ങുന്നവരുടെ മുഖ്യതലവേദന. മുന്‍ വര്‍ഷത്തെ അ പേക്ഷിച്ചു ശരാശരി താപനിലയില്‍ രണ്ടു ഡിഗ്രിയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ മഴ ലഭിച്ചെങ്കിലും പകല്‍സമയങ്ങളിലെ ചൂട് അതികഠിനമാണ്. ചൂട് വര്‍ധിക്കുന്ന സമയങ്ങളിലാണു പ്രചാരണം ശക്തമാകുന്നത്. രാവിലെ 11 മുതല്‍ വൈകുന്നേരം നാലു വരെ പുറത്തിറങ്ങി വോട്ട് തേടുകയെന്നതു ദുഷ്കരമാണെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ചൂട് കൂടിയതോടെ പ്രചാരണത്തിനിറങ്ങാന്‍ പ്രവര്‍ത്തകരെ ലഭിക്കുന്നില്ലെന്ന പരാതി പാര്‍ട്ടി നേതാക്കള്‍ക്കുണ്ട്.
സംഭാരം, നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം ഇവയാണ് സ്ഥാനാര്‍ഥികളുടെയും പ്രവര്‍ത്തകരുടെയും ഏക ആശ്വസം. ലിറ്റര്‍ കണക്കിനു കുപ്പിവെള്ളവും സ്ഥാനാര്‍ഥിയുടെ വാഹനത്തിലും പ്രവര്‍ത്തകരുടെ കൈകളിലുമുണ്ടാകും. മുന്‍ കാലങ്ങളില്‍ ഭക്ഷ ണം വാങ്ങി നല്‍കുന്നതായിരുന്നു ബുദ്ധിമുട്ടെങ്കില്‍ ഇത്തവണ കൂടെയുള്ള പ്രവര്‍ത്തകരുടെ ദാഹം അകറ്റുന്നതാണ് സ്ഥാനാര്‍ഥികളുടെ മുഖ്യപ്രശ്‌നം. ഗ്രാമപ്രദേശങ്ങളില്‍ പ്രചാരണത്തിനിറങ്ങിയാല്‍ എതു വീട്ടില്‍ ചെന്നാലും കുടിക്കാന്‍ വെള്ളം കൊടുക്കും. പാര്‍ട്ടി പ്രവര്‍ത്തകരുടെ വീട്ടില്‍ തണ്ണിമത്തന്‍, വിവിധ തരം ജ്യൂസുകള്‍ ഒക്കെ നല്‍കാറുണ്ട്. സംഭാരം കുടിച്ചാലാണ് ദാഹം ശമിക്കുന്നതെന്ന് എല്ലാ മുന്നണിക്കാരും എല്ലാ പാര്‍ട്ടിക്കാരും പറയുന്നു.
ഏതു വീട്ടിലെത്തിയാലും മുന്നണി ഭേദമില്ലാതെ കുടിക്കാന്‍ വെള്ളവും സംഭാരവുമൊക്കെ ലഭിക്കുമെന്നാണു പ്രവര്‍ത്തകര്‍ പറയുന്നത്. ചൂടിനൊപ്പം സ്ഥാനാര്‍ഥികളെയും നേതാക്കളെയും വലയ്ക്കുന്ന മറ്റൊരു ഘടകമാണ് അണികള്‍ക്കുള്ള ചെലവ്. ഇത്രയും ദിവസം പ്രവര്‍ത്തകര്‍ക്കു ഭക്ഷണം നല്‍കുന്നതിനു മാത്രം വന്‍ തുക ചെലവഴിക്കേണ്ടിവരും.
വിഷുവിനു പിന്നാലെ തെരഞ്ഞെടുപ്പു നടക്കുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. ഇതിനുള്ള മുന്നൊരുക്കങ്ങളാണ് എല്ലാ പാര്‍ട്ടിക്കാരും നടത്തിയിരുന്നത്. യുഡിഎഫും എല്‍ഡിഎഫും പ്രാഥമിക പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേതു പോലെ വേണ്ടത്ര സമയം ലഭിച്ചില്ലെങ്കിലോ എന്ന ആശങ്കയായിരുന്നു ഇതിനു കാരണം. സമയം കൂടുതല്‍ ലഭിച്ചതോടെ മുന്നണികളും നേതാക്കളും ആശങ്കയിലായിരിക്കുകയാണ്.