വേനല്‍ കടുത്തു: വിശ്രമമില്ലാതെ ഫയര്‍ഫോഴ്‌സ്

ekm-fireforceമൂവാറ്റുപുഴ: വേനല്‍ കടുത്തതോടെ ഫയര്‍ഫോഴ്‌സിന് വിശ്രമമില്ല. റബര്‍തോട്ടങ്ങളില്‍ ഉള്‍പ്പെടെ തീപിടിത്തം പതിവായി.ഒരാഴ്ചയ്ക്കുള്ളില്‍ മേഖലയിലെ നിരവധി തോട്ടങ്ങള്‍ തീപിടിച്ച്  ഭാഗികമായി കത്തിനശിച്ചു. കഴിഞ്ഞ ദിവസം അര്‍ധരാത്രി  പേഴയ്ക്കാപ്പിള്ളിയില്‍ ഫര്‍ണീച്ചര്‍ സ്ഥാപനത്തിന്  തീപിടിച്ചതാണ് ഒടുവിലുത്തേത്.  മൂവാറ്റുപുഴയില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിലാണ്  തീയണച്ചത്. ഒറ്റപ്പെട്ട  പ്രദേശങ്ങളിലും കാടുകയറികിടക്കുന്ന സ്ഥലങ്ങളിലും തീപിടിത്തം പതിവാണ്. ഫയര്‍ഫോഴ്‌സിന് എത്തിപ്പെടാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ തീ പടരുന്നത് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

ഉടമകള്‍ ആവശ്യമായ മുന്‍ കരുതല്‍ നടപടി സ്വീകരിക്കാത്തതാണ് പലപ്പോഴും തീപിടിത്തത്തിനു കാരണമാകുന്നതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍  പത്തോളം സ്ഥലങ്ങളിലാണ് തീപിടിത്തമുണ്ടായത്. ഇതിനുപുറമെ റോഡപകടങ്ങളും മറ്റു സംഭവങ്ങളും  ഉള്‍പ്പെടെ മൂന്നുമാസത്തിനുള്ളില്‍ 46 -ാളം സ്ഥലങ്ങളില്‍ ഫയര്‍ഫോഴ്‌സ് രക്ഷയ്‌ക്കെത്തി.തീപിടിച്ച് റബര്‍ത്തോട്ടവും പുല്‍മേടുകളുമാണ് കൂടുതലായും കത്തി നശിച്ചത്. തക്കസമയത്ത് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ വന്‍ ദുരന്തം ~ഒഴിവാകുകയായിരുന്നു.

വേനല്‍ രൂക്ഷമായതോടെ ചൂട് ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. ഇതു തീപിടിത്തത്തിനുള്ള സാധ്യത കൂടുകയാണ്. ഇതോടെ മൂന്നു ഫയര്‍ എന്‍ജിന്‍, വാട്ടര്‍ ലോറി, ആംബുലന്‍സ്, ജീപ്പ് എന്നിവയുള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി ഫയര്‍ഫോഴ്‌സ് കനത്ത ജാഗ്രതയിലാണ്. 25 ജീവനക്കാരാണ് ഇപ്പോള്‍ ഇവിടെ സേവനമനുഷ്ടിക്കുന്നത്.  ഇതിനു പുറമേ  അഞ്ച് ഹോം  ഗാര്‍ഡുമുണ്ട്. വേനല്‍ക്കാലത്ത് തീപിടിത്തത്തിനെതിരേ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു സ്റ്റേഷന്‍ ഓഫീസര്‍ സി.എ.അലക്‌സാണ്ടര്‍  പറഞ്ഞു.

Related posts