വൈക്കം റോഡില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന്

fb-railകടുത്തുരുത്തി: വൈക്കം റോഡില്‍ (ആപ്പാഞ്ചിറ) എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വൈക്കം റോഡ് റെയില്‍വേ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ മുന്‍ റെയില്‍വേ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, രാജ്യസഭാംഗം സുരേഷ് ഗോപി, ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കി.

ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷനില്‍ ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനുകളില്‍ കേരള എക്‌സ്പ്രസിനു മാത്രമാണ് സ്റ്റോപ്പുള്ളത്. പാത ഇരട്ടിപ്പിക്കലും സ്റ്റേഷന്‍ നവീകരണവും പൂര്‍ത്തിയായപ്പോള്‍ രണ്ടു പ്ലാറ്റ്‌ഫോമുകളും പ്രധാന പാതയിലാണുള്ളത്. അതിനാല്‍ സമയനഷ്ടം കൂടാതെ എക്‌സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്താനാവും.

വൈക്കം-കോട്ടയം പാതയില്‍ റോഡു മാര്‍ഗം ഇത്രയധികം ബന്ധിപ്പിക്കപ്പെട്ട മറ്റൊരു സ്റ്റേഷനില്ല. കൂടാതെ, പ്രമുഖ തീര്‍ഥാടന കേന്ദ്രമായ ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രം, വൈക്കം മഹാദേവ ക്ഷേത്രം, മള്ളിയൂര്‍ ക്ഷേത്രം, കുറവിലങ്ങാട് പള്ളി, വെച്ചൂര്‍ പള്ളി തുടങ്ങിയ സ്ഥലങ്ങളിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു തീര്‍ഥാടകര്‍ക്ക് എത്തിച്ചേരാന്‍ സഹായകരമാകുന്ന ഏറ്റവും അടുത്തുള്ള സ്റ്റേഷനാണ് വൈക്കം റോഡ്. വൈക്കം റോഡില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കാന്‍ അടിയന്തര നടപടികള്‍ ത്വരിതപ്പെടുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് വികസന സമിതി ആവശ്യപ്പെട്ടു.

Related posts