വോട്ട് ആര്‍ക്കെന്നു മനസിലാക്കാന്‍ വോട്ടര്‍ക്ക് അവസരം

voteകോട്ടയം: വോട്ട് ചെയ്തത് ആര്‍ക്കെന്നു കൃത്യമായി മനസിലാക്കാന്‍ വോട്ടര്‍ക്ക് അവസരം. വോട്ടിംഗ് യന്ത്രത്തില്‍ താന്‍ ഉദ്ദേശിച്ച ആള്‍ക്കു തന്നെയാണോ ബട്ടണ്‍ അമര്‍ത്തിയതെന്നുള്ള സന്ദേഹം പരിഹരിക്കാന്‍ കഴിയുന്ന “വോട്ടര്‍ സ്ഥിരീകരിച്ച പേപ്പര്‍ ഓഡിറ്റ് ട്രയല്‍” (വോട്ടര്‍ വേരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍, വിവി പാറ്റ്) യന്ത്രം സംസ്ഥാനത്ത് പന്ത്രണ്ട് നിയമസഭ മണ്ഡലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. വോട്ടിംഗ് യന്ത്രത്തോടു ചേര്‍ന്നു സ്ഥാപിക്കുന്ന ചെറിയ ഈ യന്ത്രത്തിന്റെ മധ്യഭാഗത്ത് ആര്‍ക്കാണു വോട്ട് രേഖപ്പെടുത്തിയതെന്നു പേപ്പറില്‍ എഴുതി വരുന്ന രീതിയാണു ക്രമീകരിച്ചിരിക്കുന്നത്. വോട്ടിംഗ് യന്ത്രത്തില്‍നിന്ന് ബീപ് ശബ്ദം ഉണ്ടാകുന്നതിനു പിന്നാലെ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ പേരും ചിഹ്‌നവും തെളിയും, നിമിഷങ്ങള്‍ക്കകം ഈ പേപ്പര്‍ സ്വയം പ്രവര്‍ത്തിക്കുന്ന മറ്റൊരു പെട്ടിയിലേക്കു മാറ്റപ്പെടും.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏതാനും മണ്ഡലങ്ങളിലും പിന്നാലെ നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പിലും ഈ സംവിധാനം ഉപയോഗിച്ചിരുന്നു. പത്ത് നിയോജകമണ്ഡലങ്ങളില്‍ ഏതാനും പോളിംഗ് ബൂത്തുകളിലാണു വിവി പാറ്റ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. കണ്ണൂര്‍-142 (കണ്ണൂര്‍), കോഴിക്കോട് നോര്‍ത്ത്-141 (കോഴിക്കോട്), മലപ്പുറം-154 (മലപ്പുറം), പാലക്കാട്-140 (പാലക്കാട്), തൃശൂര്‍-149 (തൃശൂര്‍), തൃക്കാക്കര-147, എറണാകുളം-122 (എറണാകുളം), കോട്ടയം-148 (കോട്ടയം), ആലപ്പുഴ-153 (ആലപ്പുഴ), കൊല്ലം-182 (കൊല്ലം), നേമം-148, വട്ടിയൂര്‍കാവ്-141 (തിരുവനന്തപുരം) എന്നി മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളിലാണു നടപ്പാക്കുന്നത്. കാസര്‍കോഡ്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മണ്ഡലങ്ങളില്‍ ഇത്തവണ വിവി പാറ്റ് നടപ്പാക്കുന്നില്ല. “വോട്ടര്‍ സ്ഥിരീകരിച്ച പേപ്പര്‍ ഓഡിറ്റ് ട്രയല്‍” നടപ്പാകുന്നതോടെ വോട്ടര്‍ക്ക് ആര്‍ക്കാണു വോട്ട് രേഖപ്പെടുത്തിയതെന്നു സ്ഥിരീകരിക്കാനാകും.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എട്ട് മണ്ഡലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. ലക്‌നൗ, ഗാന്ധിനഗര്‍, ബാംഗ്ലൂര്‍ സൗത്ത്, ചെന്നൈ സെന്‍ട്രല്‍, ജാദവ്പൂര്‍, റായ്പൂര്‍, പട്‌ന സാഹിബ്, മിസോറാം മണ്ഡലങ്ങളിലാണു നടപ്പാക്കിയത്. ഇന്ത്യയില്‍ ആദ്യം തെരഞ്ഞെടുപ്പിന് പ്രാരംഭ പദ്ധതിയായി ഉപയോഗിച്ചത് 2013 സെപ്റ്റംബറില്‍ നാഗാലാന്‍ഡിലെ ചീസെലി നിയമസഭാ മണ്ഡലത്തിലാണ്.

Related posts