അത്യുഷ്ണത്തിന്റെ പിടിയിലകപ്പെട്ടിരിക്കുകയാണ് കേരളം. അമിതചൂടും കാലാവസ്ഥാ വ്യതിയാനവും മൂലം ഒരുകാലത്ത് നിയന്ത്രണവിധേയമായിരുന്ന പകര്‍ച്ചവ്യാധികള്‍ പലതും ഗുരുതരമായ രൂപത്തില്‍ തിരിച്ചുവരികയോ പുതിയ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയോ ചെയ്യുന്നത് ആരോഗ്യരംഗത്തെ പുത്തന്‍ പ്രവണതയാണ്. എമര്‍ജിംഗ് ആന്‍ഡ് റീഎമര്‍ജിംഗ് ഇല്‍നെസ് എന്നാണ് ഇവയെ വിളിക്കുന്നത്. ഇത്തരത്തിലൊന്നാണ് തക്കാളിപ്പനി അഥവാ ഹാന്‍ഡ് ഫുട്ട് മൗത്ത് ഡിസീസ്. പിക്കോര്‍ണാ വൈറസ് കുടുംബത്തില്‍പ്പെട്ട കോക്‌സാക്കി, എന്ററോ വൈറസുകളാണ് തക്കാളിപ്പനിക്ക് കാരണം.
ചരിത്രം: 1957-ല്‍ ടൊറന്റോ നഗരത്തില്‍നിന്നാണ് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1988-ല്‍ 1988-ല്‍ തായ്‌വാനില്‍ 1.5 മില്യണ്‍ ജനങ്ങളെ ബാധിച്ച ഈ രോഗം 78 പേരുടെ മരണത്തിനും നാനൂറിലധികം പേര്‍ക്കു ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവച്ചു. 2008-ല്‍ ചൈനയില്‍ ഈ രോഗം നാല്‍പതിലധികം പേരുടെ ജീവനെടുത്തു. 2003-ലാണ് കേരളത്തില്‍ ആദ്യമായി ഈ രോഗം
റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിലെ പല ജില്ലകളില്‍നിന്നും ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2003-ല്‍ ഹരിയാനയില്‍ ശരീരം തളര്‍ന്ന അഞ്ചുവയസുകാരന്റെ മലത്തില്‍നിന്ന് എന്ററോ വൈറസിനെ വേര്‍തിരിച്ചത് ഒരു പ്രധാന വഴിത്തിരിവാണ്. ഭാരതത്തില്‍ ഈ രോഗംമൂലം ജീവഹാനിയോ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ലെങ്കില്‍ക്കൂടി, നമ്മുടെ സമീപരാജ്യങ്ങളിലെല്ലാം തക്കാളിപ്പനി വ്യാപകമാണെന്നതും അവിടങ്ങളില്‍ ജീവഹാനിക്ക് കാരണമായി എന്നതും തക്കാളിപ്പനിയെ ഗൗരവത്തോടെ വീക്ഷിക്കണം എന്നതിന്റെ സൂചനയാണ്.
രോഗകാരണം
കോക്‌സാക്കി വൈറസിന്റെ എ5, എ10, എ16 ജീനോ ടൈപ്പുകളും എന്ററോ വൈറസ് 71-ന്റെ എ, ബി, സി ജീനോ ടൈപ്പുകളുമാണ് പ്രധാനമായും ഈ രോഗം പരത്തുന്നത്. എന്ററോ വൈറസിലുള്ള ജനിതകമാറ്റം മൂലം പുതിയതരം ജീനോ ടൈപ്പുകള്‍ ഉണ്ടാവുകയും ഇവമൂലമുള്ള അണുബാധമൂലം ലോകത്തിന്റെ പലഭാഗങ്ങളിലും ജനങ്ങള്‍ മരണപ്പെട്ടതും തക്കാളിപ്പനിയെ ഗൗരവത്തോടെ കാണേണ്ടതാണെന്ന കാര്യം നമ്മെ ഓര്‍പ്പെടുത്തുന്നു. ഉയര്‍ന്ന അന്തരീക്ഷോഷ്മാവും ആര്‍ദ്രതയും വൈറസുകളില്‍ ജനിതകമാറ്റം വരുത്തുന്ന പ്രധാന ഘടകങ്ങളാണ്.
പകരുന്ന വിധം
തക്കാളിപ്പനി ബാധിതനായ ഒരാള്‍ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ സംസാരിക്കുമ്പോഴോ രോഗാണു അന്തരീക്ഷത്തില്‍ കലരുകയും മറ്റുള്ളവരുടെ ശരീരത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. എന്നാല്‍ എന്ററോ വൈറസ് മലത്തിലൂടെയാണ് പകരുന്നത്. വ്യക്തിശുചിത്വം പാലിക്കാത്തവരിലാണ് ഇത് പ്രധാനമായും കാണുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ 5-7 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.
ഡോ.ജയേഷ് പി.
സ്കിന്‍ സ്‌പെഷലിസ്റ്റ്, പാനൂര്‍, കണ്ണൂര്‍. ഫോണ്‍: 0490 2316330